കെ. കേളപ്പന്, സി. അച്ചുത മേനോന്, എം.വി.രാഘവന്
കേരളത്തിലെ സമാധാനകാംക്ഷികള്‍ക്ക് ഏറ്റവും വിഷമമുണ്ടാക്കുന്ന ഒന്നാണ് കാലങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങള്‍. കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തോടുള്ള സമീപനം തികച്ചും നിരാശാജനകമാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് അക്രമങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ ലേഖനം. മുഖ്യമന്ത്രിയായി പിണറായി വിജയന് അധികാരമേറ്റശേഷം സംസ്ഥാനത്താകെ നടക്കുന്ന അക്രമങ്ങളോടും കൊലപാതകങ്ങളോടും അനുവര്‍ത്തിച്ച മൗനം ഭഞ്ജിക്കുകയുണ്ടായി. നിയമസഭയില്‍ സെപ്തംബര്‍ 26 ന് നടന്ന ചര്‍ച്ചയില്‍ വിജയന്പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്ത് സമാധാനമുണ്ടാക്കാന്‍ കഴിയുകയില്ലെന്നും, കൊലപാതകങ്ങള്‍ നടത്താന്‍ പ്രത്യേക പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ നിലയ്ക്കുനിര്ത്തലാണ് ആവശ്യം എന്നുമാണ്.
വിജയന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ അദ്ദേഹം ആദ്യം ചെയ്യേണ്ടത് പരിശീലിപ്പിച്ചെടുത്ത സ്വന്തം പാര്‍ട്ടി അണികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കലായിരുന്നു. കാരണം ബോംബുനിര്‍മ്മാണം കുടില്‍ വ്യവസായംപോലെ വളര്‍ത്തി തങ്ങള്‍ക്കെതിരായ എല്ലാവരെയും ആക്രമിക്കാന്‍, വെട്ടുകത്തിയും വടിവാളുമായി കാറിലും ബൈക്കിലും മറ്റും പാഞ്ഞുനടക്കുന്നത് സിപിഎം അക്രമികളാണ്. മാര്‍ക്സിസ്റ്റ് അക്രമികളെക്കൊണ്ട് കൊലക്കത്തി താഴെവയ്പ്പിച്ചാല് അന്ന് കേരളം ശാന്തിയുടെയും സമാധാനത്തിന്റെയും നാടായി മാറുമെന്നതില്‍ സംശയമില്ല.
അച്യുതാനന്ദന്റെ ഭാഷയില്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഊഹിക്കാവുന്ന കാര്യമാണ് പിണറായി ആരെയാണ് ഉദ്ദേശിച്ചതെന്ന.് ഒക്ടോബര്‍ 12 ന് പിണറായിയിലെ സ്വന്തം വീടിന് സമീപം നടന്ന ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞത് ആര്‍എസ്എസുകാര്‍ കൊലനടത്തി കള്ളം പ്രചരിപ്പിക്കുന്നു എന്നാണ്. ഇത് ശരിയാണെങ്കില്‍ ഇങ്ങനെ ചെയ്യുന്ന ആര്‍എസ്എസിന്റെ തനിനിറം തെളിവുസഹിതം പുറത്തുകൊണ്ടുവരാന്‍ എന്താണ് മുതിരാത്തത്? പിണറായിയുടെ വാക്കുകളില്‍ അദ്ദേഹത്തിനുതന്നെ വിശ്വാസമുണ്ടെങ്കില്‍ കേരളത്തില്‍ ഇതുവരെ നടന്ന അക്രമങ്ങളെക്കുറിച്ച്, അല്ലെങ്കില്‍ കുറഞ്ഞത് പിണറായി അധികാരം ഏറ്റെടുത്തശേഷം നടന്ന അക്രമങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് തയ്യാറാവേണ്ടതാണ്.
ബിജെപി ഭരിക്കുന്ന പതിമൂന്നിലധികം സംസ്ഥാനങ്ങളില്‍ നടക്കാത്ത അക്രമങ്ങളും കൊലപാതകങ്ങളും കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന സംസ്ഥാനത്തു മാത്രം എന്തുകൊണ്ടു നടക്കുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ഇത്രയും കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടും തക്കതായ നടപടികള്‍ എന്തുകൊണ്ടെടുക്കുന്നില്ല? കേരളത്തില്‍ അക്രമവും അശാന്തിയും സൃഷ്ടിക്കുന്ന ഗുണ്ടകള്‍ക്ക് നേതൃത്വം നല്കുന്ന നേതാവില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലേക്ക് പിണറായി വിജയന് ഒരിഞ്ചുപോലും മാറിയിട്ടില്ല.
കൊലപാതകങ്ങള്‍ക്ക് പരിശീലനം
കേരളത്തിലെ കൊലപാതക പരമ്പരകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ആരാണ് അതിന് പരിശീലനവും പ്രേരണയും നല്‍കുന്നതെന്ന് മനസിലാക്കാന്‍ കഴിയും. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും പേരില്‍ ആവേശംകൊള്ളുന്ന സഖാക്കള്‍ മൊറാഴയില്‍ പൊലിസുകാരനെ വെട്ടിക്കൊന്നതില്‍ ഇന്നും അഭിമാനിക്കുന്നവരാണ്. കേരളഗാന്ധി എന്നറിയപ്പെടുന്ന ശുദ്ധസാത്വികനായിരുന്ന കേളപ്പജിയെ കൊലചെയ്യാന്‍ മാര്‍ക്സിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുടെ വസ്തുതകള്‍ അടുത്തിടെ പത്രമാധ്യമങ്ങളില്‍ വന്നതാണ്.
1969 ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പാവപ്പെട്ട തൊഴിലാളിയെ കൊന്നകേസില്‍ പ്രതിയായ ഇന്നത്തെ മുഖ്യമന്ത്രിക്കും കൂട്ടുകാര്‍ക്കും ഏതു സംഘടനയില്‍ നിന്നാണ് പരിശീലനം കിട്ടിയത്? അതേവര്‍ഷം പൊന്‍കുന്നത്തെ ജനസംഘം-ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീധരന് നായരെ കൊലചെയ്തതിനും, 1970 ല്‍ ആര്‍എസ്എസ് ആലുവ ജില്ലാ ശാരീരിക് പ്രമുഖായിരുന്ന വെളിയത്തുനാട് ചന്ദ്രനെ കൊലചെയ്തതിനും സഖാക്കള്‍ക്ക് പ്രേരണയും പരിശീലനവും ലഭിച്ചത് ഏത് സംഘടനയില്‍ നിന്നായിരുന്നു? 1978 ല്‍ പാനുണ്ട ചന്ദ്രന് എന്ന യുവവിദ്യാര്‍ത്ഥിയെ, അതും സ്വന്തം പാര്‍ട്ടിയുടെ യൂണിയന് പ്രവര്‍ത്തകനായിരുന്ന സഖാവിന്റെ മകനെ നിഷ്കരുണം കൊലചെയ്ത് കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് ഏത് പാര്‍ട്ടിയാണ്? അക്രമങ്ങളും കൊലയും നടത്താന്‍ പ്രത്യേക പരിശീലനം ആവശ്യമില്ലാത്തവിധം അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഡിഎന്‍എ തന്നെയാണ് ‘അക്രമം’.
സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായ റഷ്യയില്‍ അവര്‍ നടത്തിയ നരഹത്യകളുടെ ഭീകരമായ കണക്കുകള്‍ ഇരുമ്പുമറ ഭേദിച്ച് ലോകത്തിന്റെ മുന്പില് പ്രത്യക്ഷമാണ്. റഷ്യയില്‍ അധികാരം പിടിക്കാന്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ട്രോഡ്സ്കിയെപ്പോലും എത്ര ആസൂത്രിതവും ക്രൂരവുമായ വിധത്തിലാണ് സ്റ്റാലിനും കൂട്ടരും കൊലപ്പെടുത്തിയതെന്ന സത്യം ലോകത്തിനറിയാം. ചൈനയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയും ഭരണകൂട അഴിമതിക്ക് എതിരെയും ശബ്ദമുയര്‍ത്തിയ ആയിരക്കണക്കിന് യുവ വിദ്യാര്‍ത്ഥികളെ കമ്യൂണിസ്റ്റ് ഭരണകൂടം ടിയാനന്മെന് സ്ക്വയറില്‍ ടാങ്കുകള്‍ കയറ്റി ചതച്ചരച്ചുകൊന്ന രാക്ഷസീയ മുഖവും ആധുനികലോകം കണ്ടതാണ്.
ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റുകളുടെ പ്രേരണാ സ്രോതസ് ”തീവ്രമായ വിദ്വേഷമാണ് നമ്മുടെ വിജയത്തിനാധാരം” എന്ന സ്റ്റാലിന്റെ ഉന്മൂലന സിദ്ധാന്തമാണ്.
കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായിരുന്ന കണ്ണൂരിലെ മുന്‍ എംപി അബ്ദുള്ളക്കുട്ടി സിപിഎം വിട്ടശേഷം ആത്മകഥാരൂപത്തിലെഴുതിയ ‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’ എന്ന പുസ്തകത്തില്‍, അനൗപചാരിക സംഭാഷണവേളയില്‍ പിണറായി വിജയനില്‍ നിന്ന് ഒരിക്കല്‍ കേള്‍ക്കാന്‍ ഇടവന്ന കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ എങ്ങനെയാണ് ബംഗാളി സഖാക്കള്‍ എതിരാളികളെ കൈകാര്യം ചെയ്യുന്നതെന്ന് വിവരിച്ച്, അത്തരം കൊലനടത്താന്‍ അനുയായികളെ പ്രേരിപ്പിക്കുകയായിരുന്നു പിണറായി. ”എതിരാളികളെ പിടിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ആഴത്തില്‍ കുഴിയെടുത്ത് കുറേ ഉപ്പും ഇട്ട് മൂടിയാല്‍ കൊലനടത്തിയതിന് ഒരു തെളിവും ഉണ്ടാകില്ല” എന്നായിരുന്നുവത്രെ പിണറായി പറഞ്ഞത്. മനുഷ്യരെ കൊലചെയ്യാന്‍ ഇത്രയും സമര്‍ത്ഥമായ പരിശീലനം നല്കുന്ന പാര്‍ട്ടിയെയും നേതാക്കളെയും വേറെ എവിടെ കാണാന്‍ കഴിയും!
കമ്യൂണിസ്റ്റ് പൈശാചികത
കമ്യൂണിസ്റ്റ് കൊലപാതകങ്ങള്‍ക്കെല്ലാം അത്യന്തം ക്രൂരവും മനുഷ്യത്വരഹിതവും പൈശാചികവുമായ പൊതുസ്വഭാവമുണ്ട്. അത്തരം കൊലകളൊന്നും പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളാല്‍ വികാരാവേശത്തിന് വിധേയമായി നടന്നതല്ല. അവയെല്ലാം ഇരകളെ മുന്‍കൂട്ടിത്തന്നെ നിശ്ചയിച്ച് കൃത്യമായി ആസൂത്രണം ചെയ്തതാണ്. കൊലയാളികളെ നിശ്ചയിച്ച് ആയുധവും പണവും നല്കി, ഒളിത്താവളങ്ങള്‍ ഒരുക്കി നടത്തുന്ന കൊലകളാണവയെല്ലാം. കൊല്ലപ്പെട്ട വ്യക്തികളുടെ ശരീരത്തിലെ മുറിവുകളുടെ എണ്ണവും കൊല നടത്തിയ രീതിയുടെ ബീഭത്സതയുമാണ് കമ്യൂണിസ്റ്റ് കൊലയാളികളുടെ കേമത്തത്തിന്റെ അളവുകോല്‍. കൊച്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അവരുടെ അദ്ധ്യാപകനെ വെട്ടിക്കൊല്ലല്‍, അമ്മമാരുടെ കണ്മുന്നില് മക്കളെ കൊലചെയ്യല്‍, നിരാലംബരായ മക്കളുടെ മുന്നില്‍ അച്ഛനേയും അമ്മയേയും ഒരേസമയം കൊലപ്പെടുത്തല്‍, ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവിനെ വകവരുത്തല്‍, കൊലയ്ക്കുശേഷം മൃതദേഹം പാടത്തെ ചെളിയില്‍ ചവിട്ടിതാഴ്ത്തല്, ഇരയെ കൈകാര്യം ചെയ്യാന്‍ വീടിന്റെ വാതില്‍ തുറക്കാന്‍ പറ്റാതെ വന്നാല്‍ വീട്ടിലുള്ളവരെയൊന്നടങ്കം കൊല്ലാന്‍ പെട്രോള്‍ ഒഴിച്ച് വീട് കത്തിക്കല്‍, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആറ്റില്‍ ചാടിയ വിദ്യാര്‍ത്ഥികളെ ചുടുകട്ടകളെറിഞ്ഞ് മുക്കിക്കൊല്ലല്‍ തുടങ്ങിയവയെല്ലാം മാര്‍ക്സിസ്റ്റ് കൊലപാതകങ്ങളുടെ ബീഭത്സതയാണ്.
മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ മറ്റൊരു മുഖം
കൊലപാതകങ്ങള്‍ അല്ലാതെയുള്ള മറ്റു അക്രമങ്ങളിലും മാര്‍ക്സിസ്റ്റുകളുടെ ക്രൂരമായ മുഖം വ്യക്തമാണ്. ഇതിനാവശ്യമായ പരിശീലനം കൃത്യമായി കിട്ടിയ രീതിയിലാണ് ഓരോ സംഭവങ്ങളും. മിക്കവാറും കേരളത്തില്‍ എല്ലായിടത്തും മാര്‍ക്സിസ്റ്റുകള്‍ നടത്തിയ അക്രമങ്ങള്‍ക്ക് കൃത്യമായി നടപടിക്രമം ഉള്ളതായിക്കാണാം. ആദ്യം ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിക്കുക, എതിരാളിയുടെ കാലും കൈയും തല്ലിയൊടിച്ച് ജീവിതകാലം മുഴുവന്‍ അംഗവൈകല്യമുളളവരാക്കി മാറ്റുക, ഏതാശുപത്രിയില്‍ ചെന്നാലും തുന്നിചേര്ക്കാന് പറ്റാത്ത വിധം മുറിച്ചെടുത്ത കാലുകള്‍ മണ്ണിലുരച്ച് ദൂരേക്ക് വലിച്ചെറിയുക, ആണികള്‍ തറച്ച പട്ടികകൊണ്ട് ആഞ്ഞടിച്ചശേഷം വലിച്ച് ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടാക്കുക, വാഹനങ്ങള്‍ കത്തിക്കുക, ബൈക്കും മറ്റും കിണറ്റിലിടുക, വീടുകള്‍ അടിച്ചുതകര്‍ക്കുക, വീട്ടിലെ ടിവി, ഫോണ്‍, ഫ്രിഡ്ജ്, അലമാര എന്നിവയെല്ലാം നശിപ്പിക്കുക, കിടക്കയും വസ്തുക്കളും കുഞ്ഞുങ്ങളുടെ ഉടുപ്പും പാഠപുസ്തകങ്ങളുമടക്കം കത്തിക്കുക, പാചകം ചെയ്ത ആഹാര പദാര്‍ത്ഥങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളുമെല്ലാം വാരിവലിച്ചെറിഞ്ഞ് പാത്രങ്ങളെല്ലാം തല്ലിതകര്‍ക്കുക, ദേവീദേവന്മാരുടെ ഫോട്ടോയും നിലവിളക്കും തകര്‍ത്ത് പൂജാമുറി അലങ്കോലപ്പെടുത്തുക, കിണറുകളില്‍ കരിയോയിലും, ബാര്ബര്ഷാപ്പുകളില്നിന്ന് മുടിയും കൊണ്ടുവന്നിട്ട് കുടിവെള്ളം മുട്ടിക്കുക, കക്കൂസുകള്‍ തകര്‍ക്കുക, വീട്ടിലെ മിണ്ടാപ്രാണികളായ പശുക്കളെയും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുക, തെങ്ങ്, കവുങ്ങ് തുടങ്ങിയവ പൂര്‍ണ്ണമായും നശിപ്പിക്കുക എന്നിങ്ങനെ നശീകരണത്തിന് എത്ര വിദഗ്ദ്ധമായ പരിശീലനമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അണികള്‍ നേടിയിരിക്കുന്നത്!
കൊലപ്പെടുത്താനുള്ള ഇരയെ കിട്ടാത്തതിനാല്‍ മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന എട്ടും പൊട്ടും തിരിയാത്ത കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച ക്രൂരതയ്ക്കും കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നു. ആണുങ്ങളില്ലാത്ത വീടുകളില്‍ അക്രമം നടക്കുമ്പോള്‍ വാവിട്ടു നിലവിളിക്കുന്ന സ്ത്രീകളെ ചവുട്ടിവീഴ്ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയും, കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് അപമാനിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് ‘മനുഷ്യ സ്നേഹത്തിനും’ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം തിരിച്ചുവന്നാലും ജീവിതം ദുരന്തപൂര്ണ്ണമായിരിക്കണമെന്ന ദ്രോഹബുദ്ധിയാണ് ഇത് സ്പഷ്ടമാക്കുന്നത്.
ജനാധിപത്യവിരുദ്ധം, നിയമവിരുദ്ധം
തങ്ങളുടെ ശക്തികേന്ദ്രങ്ങളെന്ന് അവര്‍ കരുതുന്ന സ്ഥലങ്ങളില്‍ മറ്റൊരു സംഘടനയുടെയും പ്രവര്‍ത്തനം സിപിഎം അനുവദിക്കില്ല, മറ്റൊരു കൊടിയും ഉയര്‍ത്താന്‍ സമ്മതിക്കില്ല. ജനാധിപത്യവിരുദ്ധവും അസഹിഷ്ണുത നിറഞ്ഞതുമായ ഈ മനോഭാവമാണ് അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നത്. മറ്റുള്ളവരുടെ ആശയ പ്രചാരണ സ്വാതന്ത്ര്യം സമ്മതിച്ചുകൊടുക്കാന്‍ സിപിഎം തയ്യാറല്ല.
തങ്ങള്‍ക്ക് ശക്തിയുള്ള പഞ്ചായത്തുകളിലും വാര്‍ഡുകളിലും മറ്റു പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കില്ലെന്നാണ് സിപിഎമ്മിന്റെ ഉറച്ച തീരുമാനം. എല്ലാ സീറ്റിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ മറ്റു പാര്‍ട്ടികളിലെ നോമിനേഷന് കൊടുത്ത സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതും, ഭീഷണിപ്പെടുത്തി പിന്വലിപ്പിച്ചതുമായ സംഭവങ്ങള്‍ നിരവധിയാണ്.
സിപിഎം ശക്തികേന്ദ്രങ്ങളായ ബൂത്തുകളില്‍ മരണപ്പെട്ടവരും നാട്ടില്ലില്ലാത്തവരുമെല്ലാം വോട്ടുചെയ്ത് പോളിങ് ശതമാനം 99 വരെ ആകുന്നത് ജനാധിപത്യവിശ്വാസികളെ അദ്ഭുതപ്പെടുത്തുന്നു. 1980 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും പിറ്റേന്നുമായി അടികൊണ്ട് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്ത കുറ്റം സിപിഎം സ്വാധീനമുള്ള ബൂത്തുകളില്‍ ഏജന്റുമാരായി ഇരുന്നു എന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാര്‍ക്സിസ്റ്റ് സ്വാധീന മേഖലകളില്‍ ബിജെപി പ്രചാരണ വാഹനം പിടിച്ചുനിര്‍ത്തി അതേ വാഹനത്തില്‍ സിപിഎമ്മിന്റെ പ്രചാരണം നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഏജന്റിനെ പിടിച്ചുനിര്‍ത്തി കഴുത്തില്‍ കത്തിവച്ച് ‘ഇനി രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ല’ എന്ന് എഴുതിവാങ്ങിച്ച സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. പിണറായിയുടെ മണ്ഡലത്തില്‍ തന്നെ കള്ളവോട്ടുകളുടെ ആധിക്യം ആരെയും അദ്ഭുതപ്പെടുത്തും.
കേരളത്തില്‍ മാര്‍ക്സിസ്റ്റ് അക്രമത്തിന് ഇരകളാവാത്ത ഒരു പാര്‍ട്ടിയും ഇല്ലെന്നതാണ് പരമാര്‍ത്ഥം. കോണ്‍ഗ്രസും മുസ്ലിം ലീഗും ആര്‍എസ്പിയും സിപിഐയുമെല്ലാം സിപിഎം അക്രമത്തിന്റെ ഇരകളാണ്. സ്വന്തം പാര്‍ട്ടിയില്‍നിന്ന് വിട്ടുപോയ എം.വി.രാഘവനോടുള്ള സിപിഎമ്മിന്റെ സമീപനം എന്തായിരുന്നു? അദ്ദേഹത്തിന്റെ ആയുസിന്റെ ബലംകൊണ്ടു രക്ഷപ്പെട്ടെന്നുവേണം കരുതാന്‍. രാഘവനെ കൊലചെയ്യാന്‍ കഴിയാതിരുന്നതിന്റെ വിരോധം തീര്‍ത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലെ പാപ്പിനിശ്ശേരിസ്നേക്ക് പാര്‍ക്കിലെ പാമ്പുകളെയും പക്ഷികളെയും ചുട്ടുകൊന്നുകൊണ്ടായിരുന്നു. ഇടതുമുന്നണിയില്‍നിന്ന് വിട്ടുപോയ സിപിഐക്കാരില്‍ എത്രയോ പേരെയാണ് സിപിഎം കൊന്നൊടുക്കിയത്? കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇടതും വലതുമായി പിരിഞ്ഞപ്പോള്‍ ആലപ്പുഴയിലെ വലത് കമ്യൂണിസ്റ്റ് പാര്‍ട്ടി(സിപിഐ)യില്‍പ്പെട്ട ഒരു ചെത്തുതൊഴിലാളിയെ അവര്‍ കൈകാര്യം ചെയ്തത് വലതുകാലും വലതു കൈയും തല്ലിയൊടിച്ചും, വലത് ചെവി മുറിച്ചെടുത്തും, വലത് കണ്ണ് കുത്തിപ്പൊട്ടിച്ചുമായിരുന്നു!!
സി. അച്ചുതമേനോനെപ്പോലുള്ള മാന്യനായ രാഷ്ട്രീയ നേതാവിനെക്കുറിച്ച് സിപിഎമ്മിന്റെ മഹിളാവിഭാഗക്കാര് വിളിച്ച മുദ്രാവാക്യം ഇന്നും ഓര്‍ക്കുന്നു. ”അച്ചുതമേനോന്റെ അച്ഛനാരാ? അയ്യോ അയ്യോ അയ്യയ്യോ, വെയ്യടാ ചെറ്റേ ചെങ്കൊടി താഴെ.” ഇത്രയും തരംതാണ നിലയില്‍ അണികളെ പെരുമാറാന്‍ പരിശീലിപ്പിക്കുന്ന പാര്‍ട്ടിയില്‍നിന്ന് എന്ത് ജനാധിപത്യ മര്യാദ പ്രതീക്ഷിക്കാന്‍?
(നാളെ: സമാധാനത്തിന്റെ നിതാന്ത ശത്രുക്കള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: