മക്കളേ,
ഇന്ന് കലാലയങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു. ഗവേഷണങ്ങളിലൂടെ പല പുതിയ അറിവുകളും നമുക്ക് ലഭിച്ചു. സയന്‍സിന്റെയും സാങ്കേതിക വിദ്യയുടെയും രംഗത്ത് ഇതിനോടകം നമ്മള്‍ അത്ഭുതകരമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ അലങ്കരിക്കുന്ന കാര്യത്തിലും പുരുഷന്മാര്‍ക്കൊപ്പം സ്ര്തീകളും മുന്‍പന്തിയിലെത്തിയിരിക്കുന്നു. ഇതെല്ലാം സമൂഹം പുരോഗമിക്കുന്നതിന്റെ തെളിവുകളായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്.
എന്നാല്‍, മറുവശത്ത് വിവാഹ മോചനങ്ങള്‍ കൂടിവരുന്നു; കുടുംബ ബന്ധങ്ങള്‍ തകരുന്നു. മാനസിക പിരിമുറുക്കം, ഭയം, ആശങ്ക, വിഷാദരോഗം എന്നിവ കൂടിവരുന്നു. സംഘര്‍ഷവും അശാന്തിയും സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. സഹജീവികളോടുള്ള സ്‌നേഹവും വിശ്വാസവും ആദരവും കുറയുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകലം കൂടുന്നു. ഇന്ന് ഈ ലോകം ഒരു വേഴാമ്പലിനെപ്പോലെ ശാന്തിയുടെയും പ്രേമത്തിന്റെയും തെളിനീരിനുവേണ്ടി കൊതിക്കുകയാണ്. ഭീകരാക്രമണവും യുദ്ധവും ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ത്തന്നെ നിരവധി മനുഷ്യജീവനുകള്‍ ബലികഴിക്കപ്പെട്ടു കഴിഞ്ഞു. അറിവ് വര്‍ദ്ധിക്കുന്നതിലൂടെ സമൂഹം പുരോഗമിക്കുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കാമോ?
ഇതില്‍ നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. നമുക്ക് എവിടെയൊക്കെയോ പിഴവ് പറ്റിയിരിക്കുന്നു.
ഇന്ന് നമ്മുടെ വിജ്ഞാനം വളര്‍ന്നു എന്ന് പറയുന്നത്, ‘സൂര്യനുദിച്ചു, പക്ഷെ അന്ധകാരം മാറിയില്ല’ എന്നു പറയുന്നതു പോലെയാണ്. പല തരത്തിലും നിറത്തിലുമുള്ള അനേകായിരം പുഷ്പങ്ങളുള്ള മനോഹരമായ ഒരു പൂന്തോട്ടം. എന്നാല്‍ അവിടെ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്നുവെങ്കില്‍, ആ പൂന്തോട്ടത്തിന് എന്തോ കുഴപ്പമുണ്ടെന്നാണ് അര്‍ത്ഥം. ജ്ഞാനം വളരുന്നതിന്റെ ലക്ഷണം വിവേകബുദ്ധിയുടെ വികാസമാണ്. വാക്കും അര്‍ത്ഥവും പോലെ, വിളക്കും വെളിച്ചവും പോലെയാണ് വിവേകവും ജ്ഞാനവും. വിവേകമില്ലാത്ത അറിവ് അര്‍ത്ഥമില്ലാത്ത വാക്കുപോലെയാണ്, തെളിക്കാത്ത വിളക്കുപോലെയാണ്.
ബാഹ്യലോകത്തേയും വസ്തുക്കളേയും കൈകാര്യം ചെയ്യുന്നതുപോലെ തന്നെ ആന്തരികമായ ലോകത്തിനെ, മനസിനെ കൈകാര്യം ചെയ്യേണ്ടതും ആവശ്യമാണ്. ഇല്ലെങ്കില്‍, അത് വ്യക്തിത്വത്തിന്റെ വികലമായ വളര്‍ച്ചയായിരിത്തീരും.
ലോകത്തു നടക്കുന്ന അര്‍ത്ഥശൂന്യമായ നരബലി അവസാനിക്കണമെങ്കില്‍ അവയുടെ കാരണങ്ങളിലേക്കു നമ്മള്‍ കടന്നുചെല്ലണം. ഭീകരാക്രമണം തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ വളരെ നല്ലതാണ്. എന്നാല്‍ അതുകൊണ്ടു മാത്രം ശാശ്വതമായ പരിഹാരമാകുന്നില്ല. ബോംബുകളെക്കാള്‍ ഏറ്റവും വിനാശകാരിയായ മറ്റൊരു സ്‌ഫോടകവസ്തുവുണ്ട്. . മനുഷ്യ മനസ്സിലെ വെറുപ്പും വിദ്വേഷവുമാണത്. അത് ഒരു യന്ത്രത്തിനും കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്നതാണു സത്യം.
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു ഗ്രാമത്തിലെ മുഖ്യന്റെ നൂറാമത്തെ ജന്മദിനം ആഘോഷിക്കുകയാണ്. അഭിമുഖം നടത്താന്‍ വന്ന പത്രക്കാര്‍ ചോദിച്ചു, ”നൂറു വയസ്സുവരെ ജീവിച്ചതില്‍ നിങ്ങള്‍ക്ക് ഏറ്റവും അഭിമാനകരമായ നേട്ടമെന്താണ്?” അദ്ദേഹം പറഞ്ഞു, ”നൂറു വയസ്സുവരെ ജീവിച്ചിട്ടും ഭൂമിയില്‍ എനിക്ക് ഒരു ശത്രു പോലുമില്ല.” ”ആഹാ! എത്ര മഹത്തരമായിരിക്കുന്നു! ഇതെല്ലാവരും മാതൃകയാക്കേണ്ടതാണ്. ആകട്ടെ, എങ്ങനെയാണു നിങ്ങള്‍ക്കിത് സാധിച്ചത്?”ആശ്ചര്യത്തോടെ പത്രക്കാര്‍ ചോദിച്ചു. ഗ്രാമ മുഖ്യന്‍ പറഞ്ഞു, ”എനിക്കു ശത്രുവായി വന്ന ഒരാളെപ്പോലും ഞാനീ ഭൂമിയില്‍ ജീവനോടെ വച്ചിട്ടില്ല!”
പലരും ഈയൊരു കാഴ്ചപ്പാടിലാണ് ഇന്നു ശത്രുത ഇല്ലാതാക്കുന്നത്. ഇത്തരം ദുര്‍വ്വികാരങ്ങള്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റാതെ സമൂഹത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരിക പ്രയാസമാണ്. ഭീകരാക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും കെടുതികളനുഭവിക്കുന്നവരുടെ മനസ്സില്‍ നാം ആശ്വാസത്തിന്റെയും പ്രത്യാശയുടെയും തിരിനാളം തെളിക്കണം. ഹൃദയം കൊണ്ടു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, കൈകള്‍കൊണ്ടു അവരെ സേവിക്കുവാനും നമ്മള്‍ സന്നദ്ധരാകണം. മനസ്സു തുറന്നു മറ്റുള്ളവരെ മനസ്സിലാക്കാനും ദുഃഖങ്ങള്‍ പങ്കുവയ്‌ക്കുവാനും തയ്യാറാകുമ്പോള്‍ നമ്മുടെ ദുര്‍ബ്ബലതകള്‍ ഓരോന്നായി ഇല്ലാതാകും. ക്രമേണ നമുക്കും സമൂഹത്തിനും നന്മയും വളര്‍ച്ചയും ഉണ്ടാകും.
വളരെക്കാലമായി പിരിഞ്ഞിരുന്ന പ്രിയപ്പെട്ട ഒരു സുഹൃത്തു നിങ്ങള്‍ക്കുണ്ടെന്നും, അയാള്‍ നിങ്ങളെ കാണാന്‍ വരുന്നെന്നും വിചാരിക്കുക. നിങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടും. സുഹൃത്തിനെ സ്വീകരിക്കാന്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തും. വീടു മോടിപിടിപ്പിച്ചും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കി, സ്‌േനഹത്തോടും ഉത്സാഹത്തോടുംകൂടി നിങ്ങള്‍ ആ സുഹൃത്തിനെ കാത്തിരിക്കും. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തേയും ഈ മനോഭാവത്തോടെ സ്വീകരിക്കാന്‍ കഴിയണം. ഉത്സാഹത്തോടെ, ഉന്മേഷത്തോടെ ഓരോനിമിഷവും മറ്റുള്ളവര്‍ക്ക് ഉപകാരംചെയ്തു ജീവിക്കുക.
വിത്തില്‍ വൃക്ഷമെന്നപോലെ ഈശ്വരശക്തി നമ്മില്‍ ഓരോരുത്തരിലുമുണ്ട്. കരുണയാകുന്ന തെളിനീര്‍ ജലം കൊണ്ടു മാത്രമേ അതു കിളിര്‍ക്കുകയും തളിര്‍ക്കുകയുമുള്ളൂ. നമ്മിലുള്ള നന്മ ഉണരുമ്പോള്‍ സമൂഹം ഉണരും, ശാന്തിയും സമാധാനവും ഉണ്ടാകും. അപ്പോള്‍ ഈ ലോകത്തെ മുഴവന്‍ ഒരു പുഷ്പമായി ദര്‍ശിക്കാന്‍ കഴിയും. മതത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ രാജ്യങ്ങളെല്ലാം ആ ലോകപുഷ്ത്തിന്റെ ഇതളുകളാകും. ലോകമൊരു തറവാടാകും.
















