കറുകച്ചാല്‍: കറുകച്ചാലില്‍ റോഡരികിലെ അടച്ചുപൂട്ടിയ ബിവറേജസ്, ബിയര്‍പാര്‍ലര്‍, കള്ളുഷാപ്പുകള്‍ തുറന്നത് വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡരുകില്‍ അക്രമവും അടിപിടിയും പതിവായി. മദ്യപാനികളുടെ അസഭ്യവര്‍ഷം കാരണം സ്ത്രീകളും കുട്ടികളും വഴിമാറി പോകേണ്ട അവസ്ഥയാണ്. നടപ്പാതയിലൂടെയുള്ള യാത്ര ദുസ്സഹമായതുകൊണ്ട് തിരക്കുള്ള നടുറോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഇത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് ആക്ഷേപമുണ്ട്.
കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയുടെ സമീപത്തുള്ള മദ്യശാലകള്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. റോഡുകള്‍ ജില്ലാ പാതയായതോടെ ചങ്ങനാശ്ശേരി- വാഴൂര്‍, കറുകച്ചാല്‍-മല്ലപ്പള്ളി, കറുകച്ചാല്‍ -മണിമല, കറുകച്ചാല്‍ -കോട്ടയം എന്നീ പാതയോരത്തെ മദ്യ ഷാപ്പുകളാണ് വീണ്ടും തുറന്നത്. ആദ്യം തുറന്നത് കറുകച്ചാല്‍ കവലയിലുള്ള ബിയര്‍ പാര്‍ലറാണ്. ഇതേ തുടര്‍ന്നാണ് മറ്റു മദ്യശാലകള്‍ക്കും അനുമതി നല്‍കിയത്.
കഴിഞ്ഞദിവസം ബിവറേജസ് ഔട്ട്‌ലറ്റില്‍ മദ്യവില്പനക്കിടയില്‍ മദ്യം വാങ്ങാനെത്തിയ ആള്‍ നല്‍കിയ പണത്തിന് ബാക്കി നല്‍കിയില്ലെന്ന് പറഞ്ഞ് ജീവനക്കാരനെ അസഭ്യം പറഞ്ഞത് അടിപിടിയില്‍ കലാശിച്ചു. 155 രൂപാ തിരികെ കിട്ടാനുണ്ടെന്നു പറഞ്ഞായിരുന്നു അസഭ്യവര്‍ഷം. ജീവനക്കാരിലൊരാള്‍ ഇയാളെ വിരട്ടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയും തുടങ്ങി. കറുകച്ചാല്‍ പോലീസ് എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. പഞ്ചായത്തില്‍ പലയിടത്തും സ്ഥലം നോക്കിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പു മൂലം ബിവറേജസ് ഔട്ട്‌ലറ്റ് തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
















