മുംബൈ: ഇന്ത്യ കരാര്‍ ലംഘനം നടത്തിയതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട തുക നല്‍കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹീരിയര്‍ ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇരു ബോര്‍ഡുകളും തമ്മിലുള്ള കരാര്‍ ലംഘിച്ചതിന് നഷ്ടപരിഹാരമായി 6.4 മില്യന്‍ ഡോളര്‍ (413 കോടി രൂപ) നല്‍കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞദിവസം നല്‍കിയത്.
ഇരു ബോര്‍ഡുകളും തമ്മിലുള്ള നിയമപരമായ കരാറായി ഇതിനെ പരിഗണിക്കുന്നില്ലെന്നാണ് മറുപടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. ഇന്ത്യാ-പാക് പരമ്പരക്ക് സര്‍ക്കാറിന്റെ അനുവാദം ആവശ്യമാണെന്നും എന്നാല്‍ തങ്ങള്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നതായി ഷഹരിയാര്‍ ഖാന്‍ വ്യക്തമാക്കി.
















