റോം: ഇറ്റാലിയന്‍ സീരി എയില്‍ എ.എസ്. റോമക്ക് തകര്‍പ്പന്‍ വിജയം. തിങ്കളാഴ്ച രാത്രി വൈകി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റോമ പെസ്കാരയെ തകര്‍ത്തുവിട്ടത്. റോമയുടെ 4 ഗോളുകളും 16 മിനിറ്റിനിടെയാണ് പിറന്നത്. റോമക്കായി മുഹമ്മദ് സലാഹ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ സ്ട്രൂട്ട്മാനും നെയ്ന്ഗോളനും ഓരോന്ന് സ്വന്തമാക്കി. അഹമ്മദ് ബെനാലിയാണ് പെസ്കാരയുടെ ഗോള്‍ നേടിയത്.
കളിയുടെ തുടക്കം മുതല്‍ റോമയുടെ ആധിപത്യമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ കളിയുടെ 43-ാം മിനിറ്റുവരെ റോമന്‍ താരങ്ങളെ ഗോളടിക്കാന്‍ വിടാതെ എതിരാളികള്‍ പിടിച്ചുകെട്ടി. നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞശേഷം 44-ാം മിനിറ്റില്‍ റോമ ആദ്യ ഗോള്‍ നേടി. എല്‍ ഷാര്വെയുടെ പാസ് സ്വീകരിച്ച് കെവിന് സ്ട്രൂട്ട്മാന് പായിച്ച വലംകാലന്‍ ഷോട്ട് പെസ്കാര ഗോളിയെ മറികടന്ന് വലയില്‍.
തൊട്ടടുത്ത മിനിറ്റില്‍ എഡിന് സെക്കോയുടെ പാസില്‍ നിന്ന് നെയ്ന്ഗോളനും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ റോമ 2-0ന് മുന്നില്‍. പിന്നീട് രണ്ടാം പകുതി ആരംഭിച്ച് മൂന്ന് ആവുന്നതിന് മുന്‍പ് റോമ മൂന്നാം ഗോളും നേടി. എല്‍ ഷാര്വെയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് മുഹമ്മദ് സലാഹാണ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്.
പിന്നീട് 60-ാം മിനിറ്റില്‍ വീണ്ടും എല്ഷാര്വെയുടെ പാസില്‍ നിന്ന് സലാഹ് ലക്ഷ്യം കണ്ടതോടെ റോമയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണം. 80-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ബെനാലി പായിച്ച ഷോട്ട് റോമ വലയിലെത്തിയതോടെ പെസ്കാരയുടെ ആശ്വാസഗോള്‍ പിറന്നു. ലീഗില്‍ 33 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 75 പോയിന്റുമായി യുവന്റസിന് പിന്നില്‍ രണ്ടാമതാണ് റോമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: