തലശ്ശേരി: ചാലയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച 17 കേസുകളില്‍ വിധിയായി. 18 കേസുകളില്‍ മേയ് 11ന് വിധിപറയും. 20 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്ത സംഭവത്തിലാണ് തലശ്ശേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധിപറയേണ്ടത്. 13 പേര്‍ മരിച്ചതിലും നാലുപേര്‍ക്ക് പരിക്കേറ്റതിലുമാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഏഴുപേര്‍ മരിച്ച സംഭവത്തിലും 11 പേര്‍ക്ക് പരിക്കേറ്റതിലുമാണ് ഇനി വിധിപറയാനുള്ളത്.
ചാല അമ്പലത്തിനുസമീപം ദേവിനിവാസില്‍ കൃഷ്ണന്‍ വൈദ്യര്‍ മരിച്ച കേസില്‍ 4,35,000 രൂപ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. പരാതിനല്‍കിയ 2012 നവംബര്‍ 27 മുതല്‍ ഒന്‍പത് ശതമാനം പലിശസഹിതമാണ് നഷ്ടപരിഹാരം വിധിച്ചത്. നഷ്ടപരിഹാരത്തിനര്‍ഹരായവര്‍ക്കെല്ലാം പരാതിനല്‍കിയ തീയതിമുതല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണം.
കൃഷ്ണന്‍ വൈദ്യരുടെ ഭാര്യ ദേവി മരിച്ച കേസില്‍ 5,07,000 രൂപ, മക്കളായ ഡോ. പ്രമോദ് 14,35,000 രൂപ, പ്രസാദ്9,75,000, വൈദ്യരുടെ മകന്‍ പ്രകാശിന്റെ ഭാര്യ റിജിന 12,75,000 രൂപ എന്നിങ്ങനെ നഷ്ടപരിഹാരം വിധിച്ചു. കണ്ണൂര്‍ തീരദേശ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ചാല രേവതിയില്‍ രാജന്‍ മരിച്ച കേസില്‍ ഭാര്യ ഇന്ദുലേഖയ്‌ക്ക് 38,28,700 രൂപയും മകള്‍ നിഹാ രാജന്‍ മരിച്ച കേസില്‍ 9,65,000 രൂപയും നഷ്ടപരിഹാരം വിധിച്ചു. ചാല ശ്രീനിലയില്‍ കേശവന്‍ മരിച്ച കേസില്‍ 4,86,200 രൂപ, കേശവന്റെ ഭാര്യ ശ്രീലത മരിച്ച കേസില്‍ 6,95,800 രൂപ, ചാലയിലെ വ്യാപാരി റംല ഹൗസില്‍ അബ്ദുള്‍ റസാഖ് മരിച്ച കേസില്‍ 4,86,200 രൂപ, ഭാര്യ റംല 6,33,400 രൂപ, മകന്‍ റിസ്വാന്‍ 6,05,000 രൂപ വീതം നഷ്ടപരിഹാരം വിധിച്ചു. ആര്‍.പി. ഹൗസില്‍ നിര്‍മലയുടെ മക്കള്‍ക്ക് 4,86,200 രൂപ നഷ്ടപരിഹാരം നല്‍കണം. അപകടത്തില്‍ പരിക്കേറ്റ ചാല ആയിഷ മഹലില്‍ നാദിറയ്‌ക്ക് 1,02,000 രൂപയും ഷറഫിയക്ക് 1,02,000 രൂപയും അനസിന് 47,600 രൂപയും ജസീലയ്‌ക്ക് 1,32,000 രൂപയും നഷ്ടപരിഹാരം വിധിച്ചു.
2012 ഓഗസ്റ്റ് 27ന് രാത്രി 10.45നാണ് ചാല ബൈപ്പാസില്‍ ഗ്യാസ് ടാങ്കര്‍ലോറി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഒരു സംഭവത്തില്‍ രണ്ട് നഷ്ടപരിഹാരത്തിനര്‍ഹതയില്ലെന്ന ടാങ്കര്‍ ഉടമയുടെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും വാദം കോടതി തള്ളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നതിനെ എതിര്‍ത്തത്. ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം നഷ്ടപരിഹാരമല്ലെന്നും നഷ്ടപരിഹാരം ദുരന്തത്തിനിരയായവരുടെ അവകാശമാണെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.
















