തൃശൂര്‍: രാമജന്മഭൂമി പ്രക്ഷോഭം ഭാരതത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവും ധാര്‍മ്മികവുമായ മുന്നേറ്റമാണെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍. കക്ഷിരാഷ്‌ട്രീയത്തിനും മതത്തിനും അതീതമാണത്. മുസ്ലീം സമൂഹത്തിന്റെ പിന്തുണയോടെ അയോദ്ധ്യയും മധുരവും കാശിയും വിമോചിപ്പിക്കപ്പെടുന്ന ദിവസം അടുത്തുവരികയാണ്. പക്ഷെ ചില രാഷ്‌ട്രീയക്കാര്‍ ഈ ഹിന്ദു-മുസ്ലീം ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. രാമജന്മഭൂമി പ്രക്ഷോഭം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ ഗതിമാറ്റം സൃഷ്ടിച്ചു. അതിനെതിരെ നിന്ന രാഷ്‌ട്രീയക്കാരെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു.
ബ്രിട്ടീഷുകാരന്‍ സൃഷ്ടിച്ച ഭിന്നിപ്പിച്ചുഭരിക്കല്‍ എന്നതന്ത്രമാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും രാമജന്മഭൂമി പ്രശ്‌നത്തില്‍ സ്വീകരിച്ചത്. മുസ്ലീം സമൂഹത്തിന്റെ മനസ്സില്‍ തെറ്റിദ്ധാരണ പരത്തി രാമജന്മഭൂമി സമരം അവര്‍ക്കെതിരാണെന്ന് വിശ്വസിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ രാമജന്മഭൂമി പ്രക്ഷോഭം ദേശീയ ബോധത്തിന്റെ വീണ്ടെടുപ്പായിരുന്നു. അയോദ്ധ്യയില്‍ ഒരുകാലത്തും മുസ്ലീംങ്ങള്‍ ആരാധന നടത്തിയിരുന്നതിന് തെളിവില്ല. പ്രമുഖ മുസ്ലീം പണ്ഡിതര്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത് ബാബര്‍ പള്ളിപണിയാന്‍ ശ്രമിച്ചു എന്നത് ചരിത്രമാണ്. എന്നാലതില്‍ ബാബര്‍ വിജയിച്ചില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അയോദ്ധ്യയിലെ മുസ്ലീങ്ങള്‍ രാമജന്മഭൂമി ക്ഷേത്രത്തിന് അനുകൂലമാണ്. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ശ്രീരാമനും ശ്രീകൃഷ്ണനും കേവലം മതപരമായ ആരാധനാമൂര്‍ത്തികള്‍ മാത്രമല്ല. ഭാരതത്തിലെ സര്‍വസാധാരണക്കാരായ ജനങ്ങള്‍ക്ക് ധാര്‍മിക ജീവിതത്തിന്റെ പ്രതിപുരുഷന്മാരാണ്. ഇത് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട രാഷ്‌ട്രീയക്കാര്‍ തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമനവമിയോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.രാധാകൃഷ്ണന്‍. സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാമജന്മഭൂമി പ്രശ്‌നത്തില്‍ സമ്പൂര്‍ണ വ്യവഹാരങ്ങളുടേയും ശുഭകരമായ പരിസമാപ്തി സമാഗതമായെന്ന് സ്വാമിജി പറഞ്ഞു.
പി.മോഹനന്‍മേനോന്‍ അദ്ധ്യക്ഷനായി. 1990ലും 92ലും അയോദ്ധ്യയില്‍ നടന്ന കര്‍സേവയില്‍ പങ്കെടുത്തവരെ വേദിയില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന്‍ ആദരിച്ചു. സ്വാമി പുരുഷോത്തമാനന്ദസരസ്വതി, സ്വാമി നന്ദാത്മജാനന്ദ, ബ്രഹ്മചാരി ജയശങ്കര്‍, ബി.ആര്‍.ബലരാമന്‍, കെ.എസ്.പത്മനാഭന്‍, വി.ശ്രീനിവാസന്‍, ബാലകൃഷ്ണന്‍ പെരിങ്ങാവ്, പി.എസ്.ഈശ്വരന്‍, കെ.എസ്.പിള്ള, കൃഷ്ണമോഹന്‍, ലക്ഷ്മിനാരായണന്‍, എ.പി.ഭരത്കുമാര്‍, ബാലന്‍ പണിക്കശ്ശേരി, ടി.ചന്ദ്രശേഖരന്‍, സതീഷ്‌മേനോന്‍, ഷണ്‍മുഖാനന്ദന്‍, എം.പി.സുകുമാരന്‍, അഭിലാഷ് കണ്ടാണത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
















