500, 1000 നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പ്രഖ്യാപനമുണ്ടായത് നവംബര്‍ എട്ടാം തീയതിയായിരുന്നു. ആഴ്ചയില്‍ 20000 രൂപ മാത്രം പിന്‍വലിക്കാവുന്ന തരത്തിലായിരുന്നു പ്രഖ്യാപനത്തിലെ നിയന്ത്രണങ്ങള്‍. ചെലവുകള്‍ പരിഗണിച്ച് വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ 50000 രൂപ വരെ പിന്ലിക്കാമെന്നും പിന്നീട് പ്രഖ്യാപനം വന്നു. ഈ പ്രഖ്യാപനങ്ങളത്രയും നിരവധി പേരുടെ ഉറക്കം കെടുത്താന്‍ കാരണമായി. പല കോണുകളില്‍ നിന്നും കള്ളപ്പണം കൈവശമുള്ളവരുടെ പ്രതിഷേധങ്ങളുമുണ്ടായി. എന്നാല്‍ ആ കൂട്ടത്തില്‍ ചെറുകിട വ്യവസായികളെന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് വ്യക്തമായിരുന്നില്ല.
തങ്ങളുടെ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വേതനം നല്കാന് കഴിയുന്നില്ലെന്ന പരാതി ഉന്നയിച്ചായിരുന്നു ചെറുകിട വ്യവസായികളുടെ പ്രതിഷേധം. ഒറ്റനോട്ടത്തില്‍ ന്യായമെന്ന് തോന്നിക്കുന്ന പ്രതിഷേധം. എന്നാല്‍ അതിനപ്പുറം അതിനൊരു ഇരുണ്ട അദ്ധ്യായം കൂടി ഒളിഞ്ഞിരുപ്പുണ്ടെന്നതാണ് വാസ്തവം. ചെറുകിട വ്യവാസായികള്‍ അവരുടെ കൃത്രിമം മറയ്ക്കാനായാണ് പ്രതിഷേധിക്കുന്നതെന്ന് സാരം.
ജോലിക്കാരുടെ ശമ്പളം വെട്ടിച്ചാണ് ചെറുകിട വ്യവസായികള്‍ കൃത്രിമം കാട്ടുന്നത്. അതിലൂടെ ഇവര്‍ക്ക് കൂടുതല്‍ ലാഭവും കിട്ടുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജോലിക്കാരുടെ എണ്ണം ഭൂരിഭാഗം ചെറുകിട വ്യവസായ സ്ഥാപനങ്ങളിലെ രേഖകളിലും തെറ്റായിരിക്കും. യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുന്ന ജോലിക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും സ്ഥാപനത്തിന്റെ അക്കൗണ്ട് ബുക്കിലെ ഇവരുടെ എണ്ണം. കുറഞ്ഞ ലാഭം കാട്ടി നികുതി വെട്ടിക്കുകയാണ് ഇതിന്റെ ഉദ്ദേശം.
ഉദാഹരണത്തിന്, ഒരു ജോലിക്കാരന് പ്രതിദിനം 350 രൂപയാണ് വേതനം. കമ്പനിയില്‍ ജോലി ചെയ്യുന്നത് 50 ജോലിക്കാര്‍. മൊത്തം തൊഴിലാളികള്‍ക്കും വേതന ഇനത്തില്‍ നല്‍കേണ്ടത് പ്രതിദിനം 17500 രൂപ. എന്നാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഈ വേതനം ലഭിക്കാറില്ല. അതായത് 350 രൂപ തൊഴിലാളികള്‍ക്ക് കൊടുക്കുന്നതായി അക്കൗണ്ട് ബുക്കില്‍ മാത്രമാണ് കാട്ടുക. യഥാര്‍ത്ഥത്തില്‍ 200 രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കുക. അതായത് പ്രതിദിനം 10000 രൂപ മാത്രമാണ് മുതലാളികള്‍ക്ക് ശമ്പള ഇനത്തില്‍ തൊഴിലാളികള്‍ക്കായി ചെലവാക്കേണ്ടി വരിക. കൂടാതെ തൊഴിലാളികളുടെ അക്കൗണ്ട് ബുക്കുകളില്‍ കാണിച്ചിരിക്കുന്ന എണ്ണം 50ന് പകരം 70 ആക്കി കാണിക്കുകയും ചെയ്യും. അതായത് രേഖകളില്‍ 24,500 രൂപ തൊഴിലാളികള്‍ക്കായി വേതനം നല്ക്കുന്നു. യഥാര്‍ത്ഥത്തില്‍ 10000 രൂപ വേതനം മാത്രമാണ് നല്‍കുന്നത്. മുതലാളിയുടെ ലാഭമാകട്ടെ പ്രതിദിനം 14,500 രൂപ. വര്‍ഷാവസാനം കണക്കാക്കുമ്പോള്‍ മുതലാളിക്ക് കിട്ടുന്ന ലാഭം 4,35,000 രൂപ. ഇതത്രയും കണക്കില്‍പ്പെടാത്ത രൂപയാണെന്നത് ഓര്‍മ്മിക്കണം.
മോദിയുടെ പ്രഖ്യാപനത്തോടെ ഈ കൃത്രിമമാണ് ഇല്ലാതായത്. പ്രഖ്യാപനമനുസരിച്ച് ആഴ്ചയില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പിന്‍വലിക്കാവുന്ന തുക 50000 രൂപയാണ്. ഇതിനാല്‍ തൊഴിലാളികള്‍ക്ക് വേതനം ചെക്കായോ ഡ്രാഫ്റ്റായോ നല്കാന് മുതലാളിമാര്‍ നിര്‍ബന്ധിതരാകുന്നു. ഈ പണമത്രയും കണക്കില്പ്പെടുകയും ചെയ്യുന്നതോടെ മുതലാളിമാര്‍ വെട്ടിലായി. അതാണ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധത്തിനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: