സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റില്‍ ഇനിയാണ് യഥാര്‍ത്ഥ അങ്കം. ജയിച്ചാല്‍ സെമിയില്‍, തോറ്റാല്‍ പുറത്ത്. എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. എട്ട് ടീമുകള്‍ക്കും കിരീടമെന്ന ലക്ഷ്യത്തിലേക്ക് വേണ്ടത് മൂന്നേ മുന്ന് വിജയങ്ങള്‍ മാത്രം. എന്നാല്‍ അത് ഈ എട്ട് ടീമുകളില്‍ ഒരെണ്ണത്തിന് മാത്രം കഴിയുന്ന കാര്യം. ക്വാര്‍ട്ടര്‍ കഴിയുന്നതോടെ നാല് ടീമുകള്‍ പുറത്തും നാല് ടീമുകള്‍ സെമിയിലേക്കും കയറും. പിന്നെ സെമിയും ഫൈനലും മാത്രം. ഇതോടെ ലോക ചാമ്പ്യന്മാരെയും തീരുമാനിക്കും.
ഇന്ന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ത്യന്‍ സമയം രാവിലെ 9ന് ആരംഭിക്കും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പൂള്‍ എയില്‍ നിന്ന് ന്യൂസിലാന്‍ഡിനും ഓസ്‌ട്രേലിയക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായാണ് ശ്രീലങ്ക ക്വാര്‍ട്ടറിലെത്തിയത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട തുടര്‍ന്നുള്ള കളികളില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളെ പരാജയപ്പെടുത്തി. എന്നാല്‍ അഞ്ചാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് വീണ്ടും പരാജയം രുചിച്ചെങ്കിലും അവസാന കളിയില്‍ സ്‌കോട്ട്‌ലന്‍ഡിനെയും കീഴടക്കി.
ദക്ഷിണാഫ്രിക്ക പൂള്‍ ബിയില്‍ നിന്ന് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയോടും പാക്കിസ്ഥാനോടും പരാജയപ്പെട്ട അവര്‍ സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്, യുഎഇ എന്നീ ടീമുകളെയാണ് പരാജയപ്പെടുത്തിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. മുന്‍പ് കളിച്ച നാലില്‍ രണ്ടെണ്ണം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഒരെണ്ണം ശ്രീലങ്കയും ഒരെണ്ണം ടൈ ആവുകയും ചെയ്തു.
പടിക്കല്‍ കലമുടയ്‌ക്കുന്നവരെന്ന പേരുമാറ്റുക എന്നതായിരിക്കും ഇത്തവണ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. മുന്‍ ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഹോട്ട് ഫേവറിറ്റുകളായിരുന്നെങ്കിലും ഒരിക്കല്‍ പോലും ലോക കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 1992 മുതല്‍ ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കക്ക് ഒരിക്കല്‍ പോലും ഫൈനലില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. 1992, 1999, 2007 വര്‍ഷങ്ങളില്‍ സെമിഫൈനലില്‍ കൡച്ചെങ്കിലും ഒരു തവണ ഇംഗ്ലണ്ടിനോടും രണ്ട് പ്രാവശ്യം ഓസ്‌ട്രേലിയയോടും പരാജയപ്പെടാനായിരുന്നു വിധി. 1996, 2011 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടറില്‍ കളിച്ചു. 2003-ല്‍ ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു. ഇത്തവണ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സിന്റെയും സംഘത്തിന്റെയും ലക്ഷ്യം ചരിത്രത്തിലാദ്യമായി കിരീടം നേടുക എന്നതാണ്.
കടലാസില്‍ കരുത്തരാണെങ്കിലും വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇടറിവീഴുന്നതാണ് ദക്ഷിണാഫ്രിക്കന്‍ സ്വഭാവം. കരുത്തുറ്റ ബാറ്റിംഗ്‌നിരയും ബൗളിംഗ് നിരയും അവര്‍ക്ക് സ്വന്തമാണ്.
ഓപ്പണറായ ക്വിന്റണ്‍ ഡി കോക്ക് ഒഴികെയുള്ള ബാറ്റ്‌സ്മാന്മാര്‍ മികച്ച ഫോമിലാണ്. ഹാഷിം ആംല, ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ്, മില്ലര്‍, ജെ.പി. ഡുമ്‌നി, ഡുപ്ലെസിസ്, റൊസ്സൗവ് എന്നിവര്‍ മികച്ച ഫോമിലാണ്. തങ്ങളുടേതായ ദിനങ്ങളില്‍ ടീമിനെ ഒറ്റയ്‌ക്ക് വിജയത്തിലേക്ക് നയിക്കാന്‍ കഴിവുള്ളവരാണ് ഡിവില്ലിയേഴ്‌സ് അടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍. ആറ് കൡകളില്‍ നിന്ന് 417 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കന്‍ പോരാട്ടങ്ങളുടെ ചുക്കാന്‍ പിടിക്കുക. സ്‌റ്റെയിനും മോര്‍ക്കലും അബോട്ടും അടങ്ങുന്ന പേസ് പടയും കരുത്തരാണ്. ആറ് കളികൡ നിന്ന് 13 വിക്കറ്റ് വീഴ്‌ത്തിയ മോര്‍ക്കല്‍ മികച്ച ഫോമിലാണ്. സ്പിന്നറായി ഇംറാന്‍ താഹിറും ഇറങ്ങും.
1996-ലെ ലോകചാമ്പ്യന്മാരാണ് ശ്രീലങ്ക. കൂടാതെ 2003-ല്‍ തുടര്‍ച്ചയായി സെമിഫൈനലില്‍ പ്രവേശിച്ചവരും. 2007, 2011 ലോകകപ്പുകൡ റണ്ണേഴ്‌സുമായിരുന്നു സിംഹളപ്പട. തന്റെ അവസാന ലോകകപ്പിനിറങ്ങിയ കുമാര്‍ സംഗക്കാരയുടെ കരുത്തിലാണ് ശ്രീലങ്ക കച്ചമുറുക്കുന്നത്. തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടിയ ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയ സംഗക്കാര കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്.
ഗ്രൂപ്പിലെ ആറ് കളികളില്‍ നിന്ന് 496 റണ്‍സാണ് സംഗ നേടിയിട്ടുള്ളത്. ഒപ്പം ഓപ്പണറായ തിലക്‌രതനെ ദില്‍ഷനും മിന്നുന്ന ഫോമിലാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ അടക്കം ആറ് കളികളില്‍ നിന്ന് 395 റണ്‍സ് നേടിയിരിക്കുകയാണ് ദില്‍ഷന്‍. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസാകട്ടെ ടീമിന് മുന്‍ ഉന്മേഷം പകര്‍ന്ന് മൈതാനത്ത് വിസ്മയം തീര്‍ക്കുകയും ചെയ്യുന്നു. അതേസമയം പരിക്കുകളാണ് ശ്രീലങ്കന്‍ ടീമിനെ വലയ്‌ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്പിന്നര്‍ ഹെറാത്ത് ഇന്നും കളിക്കാനിറങ്ങില്ലെന്നാണ് സൂചന. ഹെറാത്ത് കളിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമാണെന്ന് ക്യാപ്റ്റന്‍ മാത്യൂസ് സൂചിപ്പിക്കുകയും ചെയ്തു. ഓപ്പണറായ തിരിമന്നെയും മധ്യനിരതാരവും മുന്‍ നായകനുമായ ജയവര്‍ദ്ധനെയും മാത്രമാണ് ലങ്കന്‍ നിരയില്‍ ഇതുവരെ മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നത്.
മലിംഗ നയിക്കുന്ന പേസ് ബൗളിംഗ് നിരയും ദക്ഷിണാഫ്രിക്കയെ വെല്ലുവിളിക്കാന്‍ കരുത്തുറ്റവാണ്. മലിംഗക്കൊപ്പം നുവാന്‍ കുലശേഖര, തീസര പെരേര, ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്, പ്രസന്ന എന്നിവരും എതിരാളികളെ തകര്‍ക്കാന്‍ കഴിവുള്ളവരാണ്. എന്തായാലും വിജയിച്ചാല്‍
















