സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിഫൈനലില്‍ പ്രവേശിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ ദുര്‍ബല വിജയലക്ഷ്യമായ 134 റണ്‍സ് 18 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.
ക്വന്റണ്‍ ഡി കോക്ക് പുറത്താവാതെ നേടിയ 74 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയമൊരുക്കിയത്. ലോകകപ്പ് ക്രിക്കറ്റില്‍ നോക്കൗട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. ഹാഷിം ആംല (16) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നഷ്ടമായത്. ഡ്യൂപ്‌ളെസിസ് 21 റണ്‍സുമായി പുറത്താവാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തിലെ വിജയികളാണ് സെമിയില്‍ ദക്ഷിണാഫ്രിക്ക നേരിടുക.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്ക തകര്‍ത്തെറിഞ്ഞു, 37.2 ഓവറില്‍ 133 റണ്‍സിന് ലങ്ക മുട്ടുമടക്കി. നാല് വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറും ഹാട്രിക് നേടിയ ജെ.പി.ഡൂമിനിയും ചേര്‍ന്നാണ് ലങ്കയെ തകര്‍ത്തത്. കുമാര്‍ സംഗക്കാര (45), ലഹരി തിരുമണെ (41) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെതിരെ പിടിച്ചു നില്‍ക്കാനായില്ല. ലങ്കയുടെ ഏഴ് ബാറ്റ്‌സ്ന്മാര്‍ രണ്ടക്കം കടക്കാതെ പുറത്തായി.
ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ഹാട്രിക് നേടുന്നത്. ഏയ്ഞ്ചലോ മാത്യൂസ്, കുലശേഖര, കൗശല്‍ എന്നിവരെയായിരുന്നു ഡൂമിനിയുടെ ഇരകള്‍.
















