കുന്നംകുളം : സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ പൂട്ടിയ മദ്യശാല അതീവ രഹസ്യമായി കഴിഞ്ഞ ദിവസമാണ് അകതിയൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്.രാവിലെ മുതല്‍ മദ്യശാല തുറക്കാന്‍ അനുവദിക്കാതെ പ്രദേശത്തെ സ്ത്രീകളും, കുട്ടികളും, കുടംബശ്രീ പ്രവര്‍ത്തകരും കെട്ടിടത്തിന്റെ കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. ബി ജെ പി, പ്രവര്‍ത്തകരും നേതാക്കളും, പഞ്ചായത്ത് ഭരണ സമതി അംഗങ്ങളുമടക്കം പ്രതിഷേധത്തിന്റെ ഭാഗമായതോടെ പ്രതിഷേധത്തിന് ശക്തിയേറി.
കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു ഇന്നലത്തേയും സമരം. രാവിലെ 8 ഓടെ എത്തിയ പ്രതിഷേധക്കാര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. മദ്യശാല ജിവനക്കാരെ അകത്ത് കയറാനനുവദിക്കാതെ വാതിലില്തടഞ്ഞതോടെ പൊലീസെത്തി. സ്ത്രീകള്‍ പൊലീസ് ജീപ്പിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് പിന്‍വാങ്ങി.
രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്ഥമായി മുദ്രാവാക്യം വിളിച്ച് മദ്യഷാപ്പിനു മുന്നില്‍ കുത്തിയിരിപ്പ് തുടര്‍ന്നതോടെ ഡി വൈ എസ് പി പി. വിശ്വംഭരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ സമരക്കാര്‍ ഒന്നിച്ച് നിന്നതോടെ ഇത് സാധ്യമല്ലാതായി. ഇത്രയും പേരെ ഒന്നിച്ച് അറസ്റ്റ് ചെയ്യാനുള്ള സേനാബലവും, ഒപ്പം ആളുകളെ കൊണ്ടുപോകാനുള്ള സൗകര്യവും പരിമിതമായിരുന്നു. ഇതിനിടയില്‍ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന്തീരുമാനിച്ചെങ്കിലും സെക്രട്ടറി സ്ഥലത്തില്ലെന്നതിനാല് നടക്കാതെയായി. എങ്കിലും ഹെഡ്ക്ലര്‍ക്ക് വഴി സ്ഥാപനം അടച്ചുപൂട്ടാനുള്ള നോട്ടീസ് എത്തിച്ച് വാതിലില്‍ പതിച്ചെങ്കിലും സ്റ്റോപ്പ് മെമ്മോ നല്‍കാതെ പിരിഞ്ഞു പോകില്ലെന്ന തീരുമാനത്തില്‍ സമരക്കാര്‍ ഉറച്ച് നിന്നതോടെ സെക്രട്ടറി നേരില്‍ വന്ന് സ്റ്റോപ്പ് മെമ്മോ നല്കി. ഇതിന് ശേഷമാണ് പ്രതിഷേധത്തിന് സമാപനമായത്.
സംസ്ഥാനസര്‍ക്കാര്‍ കേരളത്തെ മദ്യശാലയാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്ന് സമരത്തെ അഭിസംബോധന ചെയ്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്കുമാര്‍ പറഞ്ഞു. അടച്ചുപൂട്ടുന്ന മദ്യശാല മറ്റൊരിടത്ത് മാറ്റിസ്ഥാപിക്കേണ്ട കാര്യമില്ല. മദ്യംവിറ്റ് ലാഭമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിത്. ഇത് അംഗീകരിക്കാനാവില്ല. കെ.കെ.അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: