തൃശൂര്‍: വായ്പ തിരിച്ചടച്ചിട്ടും ഈടായി നല്കിയ വസ്തുപ്രമാണങ്ങള്‍ തിരിച്ചു നല്‍കുന്നില്ലെന്ന് ആക്സിസ് ബാങ്കിനെതിരെ പരാതി. കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്ത ബാങ്കുകള്‍ വായ്പാ തിരിച്ചടക്കുമ്പോള്‍ കൊള്ളപ്പലിശയാണ് ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഒന്നര വര്‍ഷം മുമ്പ് ആക്സിസ് ബാങ്കില്‍ നിന്നും വസ്തു പ്രമാണം ഈടായി നല്കി ഒന്നരക്കോടി വായ്പയെടുത്ത തൃശൂര്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒമ്പത് ശതമാനം നിരക്കിലായിരുന്നു വായ്പ അനുവദിച്ചത്. വായ്പാ കുടിശികയും പിഴയൊടുക്കേണ്ടി വരികയോ വേണ്ടിയിരുന്നില്ല. ഇതിനിടയില്‍ കണക്കുകള്‍ പരിശോധിച്ചതില്‍ 15 ശതമാനം നിരക്കിലാണ് പലിശ ഈടാക്കിയിരുന്നതെന്ന് അറിയുന്നത്. ഇതനുസരിച്ച് ബാങ്ക് അധികൃതരുമായി സംസാരിച്ചതില്‍ അത് സംസാരിച്ച് പരിഹരിക്കമെന്നായിരുന്നുവത്രെ മറുപടി.
എന്നാല്‍ വായ്പ അവസാനിപ്പിക്കുകയാണെന്ന് ബാങ്കിനെ അറിയിച്ചു. ഇതനുസരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സംസാരിച്ച് വായ്പക്ക് ധാരണയായി. വായ്പ അവസാനിപ്പിക്കുന്നതനുസരിച്ച് രേഖകള്‍ ബാങ്കിന് കൈമാറാമെന്ന വ്യവസ്ഥയോടെയായിരുന്നു വായ്പ ലഭ്യമാക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് ആക്സിസ് ബാങ്കിലേക്ക് തുക കൈമാറി വായ്പ അവസാനിപ്പിച്ചിരുന്നു. അടുത്ത ദിവസം രേഖകള്‍ തിരികെ നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതനുസരിച്ച് എത്തിയെങ്കിലും ഇതുവരെയും കൈമാറിയിട്ടില്ലത്രെ.
കഴിഞ്ഞ ദിവസം വീണ്ടും ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ രേഖകള്‍ തങ്ങളുടെ മുംബൈ ഓഫീസിലാണെന്നും, എത്തിക്കാന്‍ ഒരു മാസം എടുക്കുമെന്നുമായിരുന്നുവത്രെ മറുപടി. പിന്നീട് വായ്പാക്കാരനെ വിളിച്ച് രേഖകള്‍ പാലാരിവട്ടത്തെ ഓഫീസിലുണ്ടെന്നും എങ്കിലും കൈമാറാന്‍ സമയമെടുക്കുമെന്നും അറിയിച്ചു. ഇതോടെയാണ് ബാങ്കിനെതിരെ പരാതി നല്കാന് തീരുമാനിച്ചത്. സംസ്ഥാന ബാങ്കേഴ്സ് സമിതിക്കും സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമാണ് പരാതി. പുതുതലമുറ ബാങ്കുകള്‍ ഉപഭോക്താക്കളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ ബിന്നി ഇമ്മട്ടി പറഞ്ഞു.
നേരത്തെ കുടിശികയുടെ പേരില്‍, വായ്പയെടുത്തവരുടെ വീട്ടുപടിക്കലും സ്ഥാപനങ്ങള്‍ക്ക് മുന്നിലും പ്രതിഷേധ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: