പുതുക്കാട്: സുസ്ഥിര പാലിയേറ്റിവ് സൊസൈറ്റിയിലെ ജീവനക്കാരുടെ പരിചരണത്തില്‍ പിഴവെന്ന് ആരോപണം ആന്തരാവയവങ്ങള്‍ പുറത്ത് വന്ന് ഗുരുതരാവസ്ഥയിലായ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃക്കൂര് വെള്ളാനിക്കോട് പുത്തന്‍പറമ്പിലെ തോമസിനെ(80)യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
തോമസിന് കാന്‍സര്‍ രോഗത്തിനുള്ള ശസ്ത്രക്രിയ നടത്തിയതിന് ശേഷം ഭക്ഷണം കഴിക്കാനായി വയര്‍ കീറി ട്യൂബിട്ടിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് പത്ത് ദിവസം മുമ്പാണ് വയര്‍ കീറി ട്യൂബിട്ടത്. തുന്നല്‍ നീക്കം ചെയ്യാന്‍ പത്ത് ദിവസം കഴിയുമ്പോള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശം നല്കി. ഇതേ തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ വീട്ടുകാര്‍ വിവരമറിയിച്ചു. എന്നാല്ആശുപത്രിയിലെ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് പകരം ആശുപത്രി കോമ്പൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുസ്ഥിര പാലിയേറ്റിവ് സൊസൈറ്റിലെ രണ്ട് നഴ്സുമാരാണ് തോമസിന്റെ വീട്ടിലെത്തിയത്.
ഡോക്ടര്‍ ഇല്ലാതെ നഴ്സുമാര്‍ തുന്നല്‍ നീക്കം ചെയ്യുന്നത് കണ്ട നഴ്സ് കൂടിയായ തോമസിന്റ മകള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഒന്നിടവിട്ട തുന്നലുകള്‍ നീക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടും മുഴുവന്‍ തുന്നലുകളും നീക്കം ചെയ്യുകയായിരുന്നു. ഇതിനിടെ തോമസ് ചുമച്ചപ്പോള്‍ ആന്തരാവയവങ്ങള്‍ ശസ്ത്രക്രിയ ചെയ്ത മുറിവിലൂടെ പുറത്തെത്തുകയായിരുന്നു. ഇതോടെ നഴ്സുമാര്‍ തോമസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ശ്രമിക്കാതെ ആംബുലന്‍സുമായി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ തോമസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ആന്തരാവയവങ്ങള്‍ വയറിനുള്ളിലാക്കി തുന്നലിട്ടു. ഈ ആശുപത്രിയില്‍ ചികിത്സ പരിമിതികള്‍ ഉള്ളതുമൂലം മറ്റൊരു ആശുപത്രിയിലേക്ക് തോമസിനെ മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: