തൃശൂര്‍: യാഥാര്‍ഥ്യമറിഞ്ഞ് അവതരിപ്പിച്ച ബജറ്റാണെന്ന് ഭരണകക്ഷിയംഗങ്ങള്‍. എന്നാല്‍ ഊതിവീര്‍പ്പിച്ച കണക്കുകളുള്ള ബലൂണാണെന്ന് പ്രതിപക്ഷാംഗങ്ങള്‍. എല്ലാം വെറും സ്വപ്നമാണെന്ന് ബിജെപിയും.
കോര്പറേഷന് ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.
യാഥാര്ഥ്യമറിഞ്ഞും, നഗരത്തിന്റെ വികസനക്കുതിപ്പും സാധ്യമാക്കുന്ന ആസൂത്രണത്തോടെയുമുള്ള ബജറ്റാണെന്ന് ഭരണപക്ഷത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ ഊതിവീര്‍പ്പിച്ച കണക്കുകളിലുള്ള കസര്‍ത്താണ് ഇടതുഭരണസമിതിയുടെ ബജറ്റെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ബജറ്റില്‍ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമായിരുന്നു. ഒന്നും നടന്നില്ല. ഈ ബജറ്റിലും നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമുണ്ട് പക്ഷേ, ഒന്നും സംഭവിക്കില്ലെന്നും യാതൊന്നും നടക്കാന്‍ പോവുന്നതുമല്ലെന്നും വ്യക്തമാക്കുന്നതാണ് ബജറ്റെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന് പറഞ്ഞു.
ഒന്നും നടക്കാനുള്ളതല്ല. കുടിവെള്ളം, മാലിന്യപ്രശ്നം, പരമ്പരാഗത, കാര്‍ഷിക, വ്യവസായ മേഖലകളെയൊന്നും പരാമര്‍ശിക്കാത്ത ജനങ്ങള്‍ക്ക് ഗുണകരമാവുന്ന പദ്ധതികളില്ലാത്തതാണ് ബജറ്റെന്ന് മുകുന്ദന് കുറ്റപ്പെടുത്തി.
റവന്യു വരവ് വര്‍ഷം തോറും കുറഞ്ഞു കൊണ്ടിരിക്കെ, ബജറ്റിലെ സ്വപ്ന പദ്ധതികള്‍ സ്വപ്നം മാത്രമാണെന്നും യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്നും എ പ്രസാദ് കുറ്റപ്പെടുത്തി.
ജനങ്ങളെ പറ്റിക്കുന്നതാണ് ബജറ്റെന്നും, കെട്ടുകഥകളുടെ അവതരണമാണ് ഡെപ്യൂട്ടി മേയര്‍ നടത്തിയതെന്നും ജോണ്‍ ഡാനിയേല്‍ പറഞ്ഞു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ മനോഹരവും യഥാര്‍ഥത്തില്‍ പ്രഹസനവുമാണ് ബജറ്റെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപിയംഗം എം.എസ്.സമ്പൂര്‍ണ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെയും, നോട്ട് അസാധുവാക്കല്‍ നടപടിയെയും ബജറ്റ് പ്രസംഗത്തില്‍ വിമര്‍ശിച്ചത്, സ്വന്തം കഴിവു കേടും ഭരണപരാജയവും മൂടിവെക്കാനുള്ള നടപടിയാണ്.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ഉദ്ഘാടനങ്ങളുടെ ഘോഷയാത്ര നടത്തി എന്നതൊഴിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. 715 കോടിയുടെ വരവ് എങ്ങനെ ഈ ഭരണസമിതി കണ്ടെത്തുമെന്നും ഇല്ലാത്ത സംഖ്യകൊണ്ട് എങ്ങനെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും സമ്പൂര്‍ണ ചോദിച്ചു.
ഇക്കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം റവന്യു വരവ് 17 കോടി ഉണ്ടായെന്നും ഇങ്ങനെ വിവിധ മേഖലകളിലുണ്ടായ വരുമാനവും വര്‍ധനവുമാണ് ബജറ്റിലുള്ളതെന്ന് മറുപടിയായി ചര്‍ച്ചയില്‍ എ.എല്‍.റോസി തിരിച്ചടിച്ചു. വെള്ളക്കുടങ്ങളുമായാണ് കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: