തൃശൂര്‍: ശ്രീരാമനാമജപം മുഴങ്ങിനിന്ന അന്തരീക്ഷത്തില്‍ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ രാമരഥത്തിന് തൃശൂരില്‍ ഭക്തിനിര്‍ഭരമായ വരവേല്പ്.
ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം മുതല്‍ കന്യാകുമാരി വരെ പര്യടനം നടത്തുന്ന ശ്രീരാമനവമി രഥയാത്രക്ക് തൃശൂര്‍ ജില്ലയില്‍ ക്ഷേത്രസമിതികളുടേയും ഹിന്ദുസമാജ സംഘടനകളുടേയും ആദ്ധ്യാത്മികാചാര്യന്മാരുടേയും പൗരപ്രമുഖരുടേയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
പാലക്കാട് നിന്നും വൈകീട്ട് 4ന് ജില്ലാ അതിര്‍ത്തിയായ കുതിരാന്മല ശാസ്താക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന രഥത്തെ സ്വാഗതസംഘം ഭാരവാഹികളായ കെ. കേശവദാസ്, എ. ജെ. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലേക്ക് സ്വാഗതം ചെയ്തു.
മണ്ണുത്തി കൊടുങ്ങല്ലൂര്‍ക്കാവ് ക്ഷേത്രത്തിലെ സ്വീകരണവും ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം ചെയ്ത് പാറമേക്കാവ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന രഥത്തിന് ക്ഷേത്രാങ്കണത്തില്‍ ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്, സെക്രട്ടറി രാജേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ വി. രാവുണ്ണി, ഐ. ലളിതാംബിക, മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, വിവിധ ഹിന്ദു സംഘടനാനേതാക്കളായ വി. മുരളീധരന്, ഇ. ടി. ബാലന്, കൃഷ്ണമോഹന്, രാജന് കുറ്റുമുക്ക്, സുരേഷ് മണ്ണുത്തി, അഡ്വ. സഞ്ജയ്, മോഹന്‍ മേനോന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
സ്വീകരണകേന്ദ്രങ്ങളില്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്ത്ഥപാദരും രഥയാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണും ശ്രീരാമനവമി സന്ദേശം നല്കി.
മൂകാംബികാക്ഷേത്രശ്രീകോവിലില് നിന്നുള്ള ഭദ്രദീപവും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരും ജഗദ്ഗുരു സത്യാനന്ദസരസ്വതി സ്വാമികളും അര്ച്ചിച്ചിരുന്ന പഞ്ചലോഹത്തിലുള്ള സീതാരാമവിഗ്രഹവും ശ്രീരാമപാദുകങ്ങളും സീതാദേവിയുടെ ചൂഡാരത്നവും പ്രതിഷ്ഠിച്ച് തന്ത്രശാസ്ത്രവിധിപ്രകാരം സഞ്ചരിക്കുന്ന ക്ഷേത്രമെന്ന നിലയിലുള്ള രഥത്തില്‍ അര്‍ച്ചന നടത്താനും പ്രസാദം സ്വീകരിക്കാനും നിരവധി ഭക്തജനങ്ങള്‍ സ്വീകരണകേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു.
ഇന്ന് രാവിലെ 8ന് പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന രഥത്തെ 8.30ന് ഒല്ലൂര്‍ എടക്കുന്നി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 9ന് പുതുക്കാട് കുറുമാലിക്കാവിലും 9.30ന് കൊടകര പൂനിലാര്ക്കാവിലും 10ന് ചാലക്കുടി സൗത്തിലുമുള്ള സ്വീകരണങ്ങള്‍ക്കു ശേഷം രഥത്തിന് 11ന് ചിറങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് എറണാകുളം ജില്ലയിലേക്ക് യാത്രയയപ്പു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: