വെളിയം: സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ച് നല്‍കാനുള്ള വില്ലേജ്, താലൂക്ക് അധികൃതരുടെ നീക്കം കോടതി തടഞ്ഞു.
കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് അധികൃതരുടെ നടപടികള്‍ മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വെളിയം മറവന്‍കോട് മിച്ചഭൂമി കോളനിയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരായ ബിജു, രാജേഷ്, രതീഷ് എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 21 ഏക്കറോളം വരുന്ന ഭൂമി 1987ലെ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 150 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ 3.25 ഏക്കര്‍ പൊതുആവശ്യത്തിനായും കണ്ടെത്തുകയുമായിരുന്നു. ഈ ഭൂമിയില്‍ നിന്നാണ് നിയമവിരുദ്ധമായി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയത്. പൊതു ആവശ്യത്തിനായി ഉപയോഗപ്പെടുത്തേണ്ട ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തികള്‍ക്ക് കയ്യേറുന്നതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
നിയമവിരുദ്ധമായി ഭൂമി കിട്ടിയവരില്‍ പലരും വില്‍പ്പന നടത്തി സ്ഥലത്ത് സ്ഥിരതാമസമില്ലാത്തവരുടെ പേരില്‍ രേഖകള്‍ സൃഷ്ടിക്കാനും ശ്രമവും ഉണ്ടായി. ഇവിടങ്ങളിലെ മരങ്ങളും മറ്റും മുറിച്ച് കടത്താന്‍ ശ്രമവും ഉണ്ടായി. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ.വെളിയം അജിത്ത് ഹാജരായി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജരേഖ ചമയ്‌ക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്ന ഉദേ്യാഗസ്ഥര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഐഎച്ച്ഡിപിയിലെ ഭൂമി കോളനി നിവാസികളുടെ പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ നടപടി ഉണ്ടാകണമെന്നും ഹിന്ദുഐക്യവേദി വെളിയം പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
















