ജി.സുരേഷ്
കൊട്ടാരക്കര: ഉത്സവപറമ്പുകളില്‍ നന്ദികേശന്‍മാരെ ആറാടിച്ച് കരക്കാര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ വ്രതവിശുദ്ധിയില്‍ നന്ദികേശന്‍മാരെ തടിയില്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഐവര്‍കാല പുത്തനമ്പലം ചരുവ് തുണ്ടില്‍ വീട്ടില്‍ രാജേഷ്(39). എടുപ്പുകാളകള്‍ ഒറ്റ കാളയോ ഇരട്ട കാളയോ ആയിക്കോട്ടെ തലയുടെ പ്രൗഡിയിലാണ് കാളയെ വിലയിരുത്തുന്നത്. അതിനായി നീണ്ട തപസ് തന്നെ അത്യാവശ്യമാണ്.
ആദ്യമായി തലക്കൊത്ത തടി കണ്ടെത്തണം. ദേവവൃക്ഷങ്ങളായ കുമ്പിളും പാലയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈറാവും ഉപയോഗിക്കും. എന്നാല്‍ കൂടുതല്‍ എടുപ്പ് കിട്ടാന്‍ പലരും ഇപ്പോള്‍ മലേഷ്യന്‍തടികളും ഉപയോഗിക്കുന്നതായി രാജേഷ് പറയുന്നു. തടി മുറിക്കുന്ന ഘട്ടം മുതല്‍ വ്രതശുദ്ധിയും പൂജയും തുടങ്ങും. ഒറ്റത്തടിയില്‍ കൊത്തിയെടുത്തെങ്കില്‍ മാത്രമേ പൂര്‍ണത കൈവരൂ. ഒരു മുഖം കൊത്തിയെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരും. ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രഭരണസമിതിയുടെ ആവശ്യപ്രകാരം ഏഴടിയിലധികം വലിപ്പമുള്ള നന്ദികേശന്റെ മുഖമൊരുക്കുന്ന തിരക്കിലാണിപ്പോള്‍ രാജേഷ്. ഇതൊരു തൊഴിലോ ശില്‍പ്പനിര്‍മ്മാണമോ അല്ല. വിശ്വാസത്തിന്റെ ഭാഗമായി വ്രതശുദ്ധിയോടെ ചെയ്യുന്ന പാരമ്പര്യമായി കിട്ടിയ ഒരു സിദ്ധിയാണ്. നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചും ഗുരുമുഖത്ത് നിന്ന് കേട്ട് മനസിലാക്കിയും അതിനെ കൂടുതല്‍ മിനുക്കിയെടുക്കുയാണ് രാജേഷ് ചെയ്യുന്നത്.അതുകൊണ്ടുതന്നെ തടിയില്‍ കൊത്തിയെടുക്കുന്ന നന്ദികേശന് രാജേഷ് വിലയിടാറില്ല. വിശ്വാസികളോ ക്ഷേത്രഭാരവാഹികളോ ദക്ഷിണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് മാത്രം.
ശിവരാമന്‍ ആചാരിയുടെയും ലളിതാംബികയുടെയും മൂത്ത മകനായ രാജേഷിന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് തടിയിലെ ഈ ശില്‍പവൈഭവം. നന്ദികേശനെ(കാള) ഒറ്റത്തടിയില്‍ കൊത്തിയെടുക്കുന്നത് രാജേഷിന് ശരിക്കും ആവേശമാണ്. ഒരു സത്കര്‍മ്മം ചെയ്യുന്ന നിര്‍വൃതിയിലാണ് നന്ദികേശന്റെ ഓരോ മുഖവും പൂര്‍ത്തിയാക്കുക. ഇതിന് പെയിന്റിംഗ് നടത്താനും ഉടലൊരുക്കുവാനും പ്രത്യേക വൈദഗ്ദ്യം തന്നെ വേണം. നിരവധി ക്ഷേത്രങ്ങള്‍ക്ക് ഇതിനകം തന്നെ നന്ദികേശ ശില്പങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇതിനൊപ്പം തന്നെ ശീവേലി വിഗ്രഹങ്ങളും നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.
കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് തടിയില്‍ കൊത്തിയെടുത്ത ഗരുഡനെ നല്‍കിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആറന്മുള വസ്തുവിദ്യാകേന്ദ്രത്തില്‍ നിന്നും വാസ്തുവിദ്യയില്‍ പഠനം പൂര്‍ത്തിയാക്കി കെട്ടിടങ്ങളുടെ പ്ലാനും, വാസ്തുദോഷം തീര്‍ക്കലും, തടിപണിയുമൊക്കെയായി ഉപജീവന തിരക്കിലാണങ്കിലും ഇതിനായി പ്രത്യേകസമയം കണ്ടെത്തും.
പേരും പെരുമയും കൊതിക്കാതെ ഉപാസനാ മൂര്‍ത്തിയെ ധ്യാനിച്ച് അടുത്ത നന്ദികശേ വിഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലാണ് ഈ യുവശില്‍പി.
















