പത്തനാപുരം: കാഴ്ചക്കാരുടെ കണ്ണിനും കാതിനും ഇമ്പമൊരുക്കി തലവൂര്‍ പൂരം പെയ്തിറങ്ങി. ഗജവീരന്‍ന്മാരും ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വര്‍ണക്കുടകളും പുരാണവേഷങ്ങളും ഉത്സവ ഫ്ളോട്ടുകളും ഒന്നിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് നയനമനോഹര കാഴ്ചയാണ് പൂരം ഘോഷയാത്ര സമ്മാനിച്ചത്. അഞ്ചൂറില്പ്പരം കലാകാരന്മാര് അണിനിരന്ന വാദ്യമേളങ്ങള്‍ ഘോഷയാത്രയിലുടനീളവും തലവൂര്‍ ക്ഷേത്രസന്നിധിയിലും നാദവിസ്മയമൊരുക്കി. വടകോട് 3876-ാം നമ്പര്‍ ശ്രീ വാസുദേവവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഉത്സവഘോഷയാത്ര വാസുദേവന്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച് കടുവംകോട് ഭുവനേശ്വരി ക്ഷേത്രം, വിളയില്‍മുക്ക്, പാറമുക്ക്, മില്ലുമുക്ക്, പതിനെട്ടാംപടി, കുരാ ഓവര്‍ബ്രിഡ്ജ്, രണ്ടാലുംമൂട് ശ്രീ നാഗരാജാ ക്ഷേത്രം വഴി രാത്രി തലവൂര്‍ തൃക്കൊന്നമര്‍കോട് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
തലവൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ ഉത്സവഘോഷയാത്രയെ വരവേല്‍ക്കാന്‍ നാടുംനഗരവും ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങിക്കഴിഞ്ഞിരുന്നു. യുവത്വത്തിന്റെ ആവേശം ചോരാതെയുളള അടയ്ക്കാമരമെടുപ്പും, ഘോഷയാത്രയില്‍ അണിനിരന്ന വിവിധ നിശ്ചലദ്യശ്യങ്ങളും കാണികള്‍ക്ക് മനോഹര കാഴ്ചകളാണ് സമ്മാനിച്ചത്. പൂരംനാളായ ഇന്നലെ രാവിലെ മുതല്ക്കേ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രം നാളായ ഇന്ന് പതിവുചടങ്ങുകള്ക്കും വിശേഷാല്‍ പൂജകള്‍ക്കും പുറമേ വൈകിട്ട് അഞ്ചിന് എഴുന്നള്ളത്ത്, എട്ടുമുതല്‍ വഴിപാട് കമ്പം എന്നിവയും സമാപന ദിവസമായ നാളെ പതിവുചടങ്ങുകള്ക്കും പൂജകള്‍ക്കും പുറമേ രാവിലെ 6 മണിമുതല്‍ ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, ആറാട്ട്, 12ന് ആറാട്ട് സദ്യ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: