തൃശൂര്‍: അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീയുടെ ആത്മഹത്യ ഭീഷണി. മൂര്‍ക്കനിക്കര പള്ളിപ്പുറത്തുകാരന് ദേവസിയുടെ മകള്‍ പി.ഡി. റൂബിയാണ് ബുധനാഴ്ച തൃശൂര്‍ പ്രസ്കഌബ്ബില്‍ പത്രസമ്മേളനം നടത്തിയ ശേഷം ആത്മഹത്യാഭീഷണി മുഴക്കിയത്. താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും അകാരണമായി പിരിച്ചുവിട്ടെന്നും ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെ ചേര്‍ന്ന് തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നും അവര്‍ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടായിരുന്നു 53 കാരിയായ റൂബിയെത്തിയത്.
താനും മകനും മാത്രമുള്ള കുടുംബം ട്രിച്ചൂര് ടെന്നീസ് ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ട് മാത്രമായിരുന്നു കഴിഞ്ഞുവന്നതെന്നും എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ അകാരണമായി തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവെന്നും അവര്‍ ആരോപിച്ചു. സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന തന്നെ സസ്പെന്‍ഡ് ചെയ്തുവെന്നാണ് രേഖാമൂലം അറിയിച്ചതെങ്കിലും എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിരുന്നില്ല.
ഇതിനെ ചോദ്യം ചെയ്ത് ലേബര്‍ ഓഫീസര്‍ക്കും പൊലീസിലുമെല്ലാം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കുടുംബജീവിതം തകര്‍ത്ത സഹോദരനെതിരെയും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഈ പരാതിയുമായി താന്‍ നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്ളെന്ന് അവര്‍ പരാതിപ്പെട്ടു.
ജോലിയില്ലാതെ ജീവിക്കാനാകില്ളെന്നും ആത്മഹത്യയല്ലാതെ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രസ്കഌബ്ബില്‍ നിന്നും പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. ഒപ്പമുണ്ടായിരുന്ന മകനെ പറഞ്ഞുവിട്ടശേഷം പ്രസ്കഌബ്ബിന്റെ കോവണിയില്‍ ഇരിപ്പുതുടര്‍ന്നു.
താന്‍ ഇന്ന് ജീവിതം അവസാനിപ്പിക്കുമെന്നും അവര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ പിങ്ക് പൊലീസ് പട്രോളിനെ വിവരം അറിയിക്കുകയും വനിതാപൊലീസ് സ്ഥലത്തത്തെുകയും ചെയ്തു. എന്നാല്‍ താന്‍ വെസ്റ്റ് പൊലീസില്‍ നല്കിയ പരാതിയില്‍ നടപടിയെടുക്കാത്ത പൊലീസ് തന്നോട് സംസാരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സ്ത്രീ. എന്നാല്‍ ഒരു മണിക്കൂറിലധികം മാധ്യമപ്രവര്‍ത്തകരും പൊലീസുകാരും അവരുടെ ബന്ധുക്കളും തമ്മില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ അവര്‍ പൊലീസിനൊപ്പം പോകാന്‍ തയ്യാറായി. തുടര്‍ന്ന് പിങ്ക് പട്രോള്‍ വാഹനത്തില്‍ അവരെ വനിതാകണ്ട്രോള് റൂമിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താമെന്ന പൊലീസിന്റെ ഉറപ്പില്‍ വൈകുന്നേരത്തോടെ അവര്‍ വീട്ടിലേക്ക് മടങ്ങി. അനധികൃതമായി റൂബിയെ പിരിച്ചുവിട്ടില്ലെന്നും ചില സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് അവരെ സസ്പെന്റ് ചെയ്യുകയാണുണ്ടായതെന്നും ട്രിച്ചൂര് ടെന്നീസ് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: