ചാലക്കുടി: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് എന്ന് ശ്വാശത പരിഹാരം കാണുമെന്നറിയാതെ നാട്ടുകാര്‍. ഭരണങ്ങള്‍ മാറി മാറി വന്നിട്ടും മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ നിരവധി വന്നിട്ടും ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹാരമാക്കുന്നില്ല.
ദേശീയ പാത റീ ടാര്‍ ചെയ്യേണ്ട സമയമായിട്ടും അതിന് തയ്യാറാകാതെ വെറുതെ അറ്റകുറ്റപ്പണികള്‍ നടത്തി വഞ്ചിക്കുകയാണ്.,റോഡ് റീ ടാര്‍ ചെയ്യേണ്ട സമയമായിട്ടും ഇനിയും മുരിങ്ങൂര്‍ മുതല്‍ കൊരട്ടി വരെ സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടില്ല. പോട്ട സുന്ദരി കവല ഭാഗത്തും സര്‍വ്വീസ് റോഡ് ഒരു വശത്ത് പൂര്‍ത്തിയാക്കുവാനുണ്ട്. അഴക്കുചാല്‍ നിര്‍മ്മാണം, വഴിവിളക്കുകള്‍ കത്തിക്കല്‍, ബസ് കാത്ത് നില്പ്പു കേന്ദ്രം,ബസ്ബേകള്‍, ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിലെ അടിപ്പാത തുടങ്ങിയവയൊന്നും തന്നെ പൂര്‍ത്തിയായിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31ഓടെ എല്ലാ നിര്‍മ്മ3ണ പ്രവൃത്തികളും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാനപ്പെട്ട ഒരു നിര്‍മ്മാണവും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. വിവിധ പഞ്ചായത്തിലെ നിര്‍മ്മാണങ്ങള്‍ ജില്ലാ കളകടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി നിര്‍മ്മാണം പൂര്‍ത്തികരിക്കുവാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സന്ദര്‍ശനവും മറ്റും ഉണ്ടായെങ്കിലും കുറച്ച് അഴുക്കുചാല്‍ നിര്‍മ്മാണം നടത്തിയതൊഴിച്ചാല്‍ വേറെ ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല.
കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നിര്‍മ്മാണ കമ്പനി തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് അടക്കം നിര്‍ത്തി വെക്കുവാന്‍ ജില്ലാ ഭരണ കൂടം തയ്യാറാകുമെന്ന് പ്രഖ്യാപിച്ചിതിനെ തുടര്‍ന്ന് ജില്ലാ കളക്ടറെ സ്ഥലം മാറ്റകയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍. നിര്‍മ്മാണ കമ്പനിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഇപ്പൊഴത്തെ സര്‍ക്കാര്‍ തയ്യാറായാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുവാന്‍ കരാര്‍ കമ്പനി തയ്യാറാകും. എന്നാല്‍ അതിന് നിലിലുള്ള സര്‍ക്കാരും തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: