മണ്ണുത്തി: പട്ടിക്കാട് വാണിയമ്പാറ റൂട്ടില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് സംവിധാനങ്ങളൊരുക്കുന്നു. പൊലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്കൂള്‍ പ്രധാനധ്യാപകരുടെയും യോഗത്തിലാണ് സുരക്ഷാ പദ്ധതികള്‍ തീരുമാനിച്ചത്.
ദേശീയ പാതയോട് ചേര്‍ന്ന സ്കൂളുകള്‍ക്ക് സമീപം റോഡില്‍ തിങ്കളാഴ്ചയ്ക്ക് മുമ്പ് വേഗതാ നിയന്ത്രണ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചു. വാഹനങ്ങള്‍ക്ക് കാണും വിധം വെള്ള വരകള്‍ തെളിയിക്കണം. ഇതോടൊപ്പം സ്കൂള്‍ ഉണ്ടെന്നും വേഗത കുറയ്ക്കണമെന്നുമുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. റോഡ് വികസനവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന സൂചനാ ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും താറുമാറായിരുന്നു. അതിനാല്‍ ദേശീയപാത വികസന അതോറിറ്റി തന്നെ ഇത്തരം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ചയ്ക്ക് മുമ്പ് ഈ നടപടി പ്രാവര്‍ത്തികമായോ എന്ന കാര്യം ഉറപ്പുവരുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവ ഉറപ്പുവരുത്താനുള്ള പരിശോധന നടത്തും. പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാനും പൊലീസിനെ ചുമതലപ്പെടുത്തി.
സ്കൂളിലേക്ക് വരികയും പോവുകയും ചെയ്യുന്ന കുട്ടികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കാന്‍ ഗാര്‍ഡുകളെ നിയോഗിക്കും. പൊലീസിന്റെയും ഹോം ഗാര്‍ഡുകളുടെയും ആവശ്യമെങ്കില്‍ പ്രത്യേകം പരിശീലനം നല്കിയ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഇതുസബന്ധിച്ച നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും എടുക്കുന്നതിന് ഇന്ന് (വ്യാഴാഴ്ച) പാണഞ്ചേരി പഞ്ചായത്തോഫീസില്‍ വീണ്ടും യോഗം ചേരും.
സ്കൂള്‍ സമയത്ത് ടിപ്പര്‍, ടോറസ് വാഹനങ്ങളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ പൊലീസ് നടപടിയെടുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച കെ രാജന് എംഎല്‍എ നിര്‍ദ്ദേശിച്ചു.
അസി.പൊലീസ് കമ്മിഷണര്‍ വാഹിദ്, ആര്‍ടിഒ അജിത്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. വി. അനിത, സ്കൂള്‍ പ്രധാനധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: