തൃശൂര്‍: സമൃദ്ധമായി ജലമുണ്ടെന്ന തെറ്റിദ്ധാരണയോടെ എന്തും ചെയ്യാമെന്ന ധാരണയാണ് കോള്‍ മേഖലയിലുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. വിഭവംജില്ലാ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചിമ്മിനിയിലെ വെള്ളം ഇനിയും പറപ്പൂര് മേഖലയിലേക്ക് എത്തിയിട്ടില്ല. അവിടേക്ക് വെള്ളം എത്തിക്കാന്‍ ശ്രമം തുടരുന്നതിനാല്‍ മുല്ലശേരിക്കാര്ക്ക് വെള്ളം കിട്ടുന്നുമില്ല. അതേസമയം തൃശൂര്‍ മണിനാടന്‍ കോളില്‍ വെള്ളം ആവശ്യത്തിലേറെ ഉയര്‍ന്ന് പ്രശ്നങ്ങളുണ്ടാക്കുന്നുമുണ്ട്. കൃഷിയിറക്കുന്ന സമയത്തില്‍ ശാസ്ത്രീയ മാറ്റം വരുത്തണം. ജലലഭ്യത ഉറപ്പാക്കിയുള്ള സമയക്രമം എങ്ങിനെയാവണം എന്നത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കോള്‍ കര്‍ഷക സംഘം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ചിമ്മിനി ഡാം അടച്ചതും തുറന്നതുമെല്ലാം എങ്ങിനെയെന്ന് പോസ്റ്റുമോര്‍ട്ടം നടത്താനുദ്ദേശിക്കുന്നില്ല. അടയ്ക്കാന്‍ പറഞ്ഞ് സമരം ചെയ്തവര്‍ തന്നെയാണ് തുറക്കാന്‍ പറഞ്ഞതും. തുറന്ന് കഴിഞ്ഞപ്പോള്‍ വീണ്ടും അടയ്ക്കാന്‍ ആവശ്യപ്പെട്ട് സമരമിരിക്കുന്നവരും അതേ കൂട്ടര് തന്നെ. ഇത്തരം രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കണം. കുളങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് കൂട്ടുനില്ക്കുന്നവരാണ് ഏറെയും. നേരിട്ട് കണ്ടാല്‍ പോലും തടയാന്‍ ആരും തയ്യാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കൊടും വരള്‍ച്ച നേരിടുന്ന പാലക്കാട് ജില്ലയില്‍ നേരത്തെ ഉണ്ടായിരുന്ന 1.35 ലക്ഷത്തോളം വരുന്ന കുളങ്ങള്‍ ഭൂരിഭാഗവും നികത്തിക്കഴിഞ്ഞു. തമിഴ്നാട് വിട്ടുകൊടുക്കാമെന്ന് പറയുന്ന വെള്ളം സംഭരിക്കാന്‍ ഇപ്പോള്‍ കുളങ്ങള്‍ അന്വേഷിക്കുകയാണവിടെ. 30000ത്തോളം കുളങ്ങള്‍ മാത്രമാണ് പാലക്കാട് ജില്ലയില്‍ അവശേഷിക്കുന്നത്. തൃശൂര്‍ ജില്ലയിലും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നുണ്ട്. അവധി ദിവസങ്ങളില്‍ ടിപ്പറുകളും യന്ത്രങ്ങളും ഉപയോഗിച്ച് നികത്തല്‍ വ്യാപകമാണ്.
വടക്കാഞ്ചേരിയില്‍ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാന്‍ ഞായറാഴ്ച ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു. മേയര്‍ അജിത ജയരാജന് അധ്യക്ഷതവഹിച്ചു. മേളയോടനുബന്ധിച്ച മൂന്ന് ദിവസത്തെ കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അഡ്വ.കെ രാജന് എംഎല്‍എ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: