തൃശൂര്‍: ജില്ലാപഞ്ചായത്ത് വിജ്ഞാന് സാഗര്‍ പദ്ധതിയുടെ പേരില്‍ പാഴാക്കിയത് 85 ലക്ഷം രൂപയിലേറെ. ക്രമക്കേട് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് തുടരന്വേഷണത്തിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ശുപാര്‍ശ ചെയ്തു. തൃശൂര്‍ രാമവര്‍മ്മപുരത്തുള്ള ഡയറ്റിന്റെ ഒമ്പതര ഏക്കര്‍ ഭൂമിയിലാണ് വിജ്ഞാന് സാഗര്‍ പദ്ധതിയുടെ ഭാഗമായി സയന്‍സ് പാര്‍ക്കും പ്ലാനറ്റോറിയവും സ്ഥാപിക്കാന്‍ പദ്ധതി ആരംഭിച്ചത്. 2006ല്‍ ആരംഭിച്ച ഈ പ്രോജക്ടിനുവേണ്ടി ജില്ലാപഞ്ചായത്ത് 85,20,288 രൂപ ഇതിനോടകം ചെലവഴിച്ച് കഴിഞ്ഞതായി ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതി തുടങ്ങിയിടത്തുതന്നെ നില്ക്കുന്നു.
പദ്ധതിരേഖപ്രകാരം പ്ലാനറ്റോറിയം റേഡിയല്‍ ബ്ലോക്സ്, വീഡിയോ കോണ്‍ഫറന്‍സിങ്ങ് റൂം, വെര്‍ച്വല്‍ റിയാലിറ്റി ലാബ് എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷംകൊണ്ട് വിവിധ വാര്‍ഷിക പദ്ധതികളിലായി 78,45,513രൂപ ഈ പദ്ധതിക്കായി ജില്ലാപഞ്ചായത്ത് നേരിട്ട് ചെലവഴിച്ചതായി പറയുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാംനില മാത്രമാണ് ഇതുവരെ പണിതീര്ന്നിട്ടുള്ളത്. ഫണ്ട് ചെലവഴിച്ചതില്‍ വന്‍ക്രമക്കേടുണ്ടെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമെ 2008 ജനുവരി 17ന് കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍പ്രകാരം പൂന്തോട്ടമുണ്ടാക്കുന്നതിന് 3,20,400 രൂപ ചെലവഴിച്ചതായി പറയുന്നു. എന്നാല്‍ ജലസേചനസൗകര്യം പോലും ഏര്‍പ്പെടുത്താത്തത് മൂലം പൂന്തോട്ടം ഉണങ്ങി നശിക്കുകയായിരുന്നു. മിനി പ്ലാനറ്റോറിയം സ്ഥാപിക്കുന്നതിന് 3,54,375രൂപ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ അനുബന്ധസാമഗ്രികള്‍ വാങ്ങാതിരുന്നത് മൂലം മിനി പ്ലാനറ്റോറിയം ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതുകൊണ്ട് ഇനി ഇതിന്റെ അറ്റകുറ്റപണികള്‍പോലും നടത്താനാകില്ല. പൂര്‍ണമായും നശിച്ച അവസ്ഥയിലായ മിനിപ്ലാനറ്റോറിയത്തിനുവേണ്ടി ചെലവഴിച്ച തുകയും പൂര്‍ണമായും നഷ്ടമായി. ഡയറ്റിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോഴും പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. ഇത് സംബന്ധിച്ച അവ്യക്തത മൂലം സ്ഥാപനത്തിന് വൈദ്യുതി കണക്ഷന് പോലും ലഭിച്ചിട്ടില്ല.
2.44കോടി രൂപയാണ് ആകെ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത്. രണ്ടുപ്രാവശ്യം ടെണ്ടര്‍ ചെയ്തെങ്കിലും ആരും പ്രവൃത്തി ഏറ്റെടുക്കാതായതോടെ നിര്‍മ്മിതി കേന്ദ്രത്തെ ഏല്‍പ്പിക്കുകയായിരുന്നു. 2009ല്‍ 18മാസത്തെ കാലാവധിക്കാണ് നിര്‍മ്മിതി കേന്ദ്രവുമായി കരാറുണ്ടാക്കിയത്. നിര്‍മ്മിതി കേന്ദ്രവുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ഏഴുശതമാനം കണ്‍സള്‍ട്ടന്‍സി ചാര്‍ജ്ജ് നിര്‍മ്മിതി കേന്ദ്രത്തിന് നല്‍കണം. 2010 സെപ്തംബര്‍ 13ന് ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ സംഖ്യ നല്കാന്തീരുമാനമെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംഖ്യ ഇതുവരെ നല്‍കിയിട്ടില്ല.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് വിജ്ഞാന് സാഗര്‍ പ്രൊജക്ടിന്റെ ഭരണച്ചുമതല. രണ്ടുമാസത്തിലൊരിക്കല്‍ ഈ കമ്മറ്റി യോഗം ചേരണം എന്നാണ് നിയമം. എന്നാല്‍ 2011ല്‍ ഒരുതവണ മാത്രമാണ് യോഗം ചേര്‍ന്നത്. പിന്നീട് യോഗം നടന്നിട്ടില്ല. 2010ല്‍ യോഗം നടന്നിട്ടില്ല. 2009ല്‍ രണ്ടുതവണ യോഗം നടന്നു. ഏറ്റവും കൂടുതല്‍ തവണ യോഗം ചേര്‍ന്നത് ആരംഭവര്‍ഷമായ 2006ലാണ്. അഞ്ചുതവണ. പിന്നീട് ഇത് കുറഞ്ഞുവരികയും നിലക്കുകയുമായിരുന്നു. ജില്ലാപഞ്ചായത്ത് അധികൃതരുടെ കടുത്ത അനാസ്ഥയാണ് പൊതുഖജനാവില്‍ നിന്ന് 85ലക്ഷം രൂപയോളം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടരന്വേഷണം വേണമെന്നും നഷ്ടമായ തുക ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ച് ഈടാക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: