പീച്ചി: സിപിഎം നേതാവിന്റെ പ്രതികാരം മൂലം വിളഞ്ഞുനില്‍ക്കുന്ന നെല്ല് കൊയ്തെടുക്കാന്‍ സാധിക്കാതെ വിധവയായ വയോധിക ദുരിതക്കയത്തില്‍. പുത്തൂര്‍ പഞ്ചായത്തിലെ നമ്പ്യാര്‍ റോഡില്‍ തുളിയാകുന്ന് പാടശേഖരത്തിലാണ് സംഭവം. ഒളരിക്കര കോരപ്പത്ത് വീട്ടില്‍ റിട്ടയേഡ് ഹെഡ്മിസ്ട്രസ് രമാദേവി (65) യുടെ നെല്‍കൃഷിയാണ് കൊയ്തെടുക്കാനാവാതെ നശിക്കുന്നത്. ഭര്‍ത്താവ് കോരപ്പത്ത് ഗോപാലന്നായര് മരിച്ചതിനുശേഷം ടീച്ചറാണ് നെല്‍കൃഷി നടത്തിവുരന്നത്. 42 വര്‍ഷമായി ഇവിടെ കൃഷി നടത്തുന്നുണ്ട്. ഒളരിയില്‍ താമസമാക്കിയ ടീച്ചറും കുടുംബവും അവിടെ നിന്നു വന്നാണ് കൃഷി നോക്കി നടത്തുന്നത്. എന്നാല്‍ ഇവരുടെ കൃഷിയിടത്തില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടവും കുന്നുകാലികളുടെ കടന്നുകയറ്റവും പതിവായിരുന്നു. കൂടാതെ അടുത്തുള്ള കര്‍ഷകന്റെ കാര്‍ഷിക ഉപയോഗത്തിനായുള്ള സാധനങ്ങളും ഇവിടെയാണ് കൊണ്ടിടുന്നതത്രേ.
ഇത്തരം പ്രശ്നങ്ങള്‍ മൂലം കൃഷി നശിക്കുന്നതിനാല്‍ നാലുഭാഗത്തും വരമ്പ് നിര്‍മ്മിച്ചു വേലികെട്ടിയതോടെയാണ് പ്രതികാര നടപടികള്‍ക്കു തുടക്കമായതെന്നു പറയുന്നു. തൊട്ടടുത്ത കൃഷിക്കാര്‍ വേലി പൊളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിന്നീട് ശല്യം ചെയ്തിരുന്നത്. വേലി പൊളിക്കില്ലെന്ന് പറഞ്ഞതോടെ സിപിഎം പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ വേലി പൊളിക്കാന്‍ പുതിയ അടവ് പ്രയോഗിച്ചു. കൃഷിയിടത്തിന്റെ ഒരു ഭാഗത്തുകൂടി റോഡ് നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടുകൊടുക്കണമെന്നും വേലി പൊളിക്കണമെന്നും മെമ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നെല്‍വയലിലൂടെ റോഡുകള്‍ പാടില്ല എന്ന നിയമം നിലനില്‍ക്കുന്നതുകൊണ്ട് സ്ഥലം വിട്ടുനല്‍കില്ലെന്ന് ടീച്ചര്‍ വ്യക്തമാക്കി. പിന്നീട് വാര്‍ഡ് മെമ്പറും മറ്റു ചില കര്‍ഷകരും ചേര്‍ന്ന് പലയിടങ്ങളില്‍വെച്ച് ടീച്ചറെ ഭീഷണിപ്പെടുത്തുകയും പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവത്രെ. ടീച്ചര്‍ക്കെതിരെ പോസ്റ്റര്‍ പ്രചരണവും നടത്തി. ഇതേത്തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ക്കും കര്‍ഷകരായ രണ്ടുപേര്‍ക്കുമെതിരെ ഒല്ലൂര്‍ പോലീസില്‍ പരാതികൊടുക്കുകയും ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു.
ഈ പ്രദേശത്തെ കൃഷികാര്യങ്ങള്‍ നടത്തിയിരുന്നത് പാടശേഖരകമ്മിറ്റിയാണ്. നെല്‍കൃഷി നടത്താന്‍ ഞാറുനടീല്‍ യന്ത്രം വന്നപ്പോള്‍ പാടശേഖരകമ്മിറ്റി ടീച്ചര്‍ക്ക് യന്ത്രം വിട്ടുകൊടുത്തില്ല. തുടര്‍ന്ന് പണിക്കാരെ വച്ചാണ് ഞാറ് നട്ടതത്രെ. വിളവെടുപ്പിന് വന്നപ്പോഴും യന്ത്രം വിട്ടുകൊടുത്തില്ല. പാടശേഖരത്തിലെ എല്ലാവരുടേയും നെല്ല് വിളവെടുത്തു. ടീച്ചറുടെ നെല്‍കൃഷി മാത്രമാണ് ഇനിയും വിളവെടുക്കാനുള്ളത്. വേലി പൊളിച്ച് സ്ഥലം വിട്ടുനല്‍കിയാല്‍ മാത്രമേ സഹകരിക്കൂ എന്ന നിലപാടിലാണ് കമ്മിറ്റി.
നെല്ല് വിളവെടുക്കാനാകാതെ അമ്പതിനായിരം രൂപയോളമാണ് നഷ്ടം വന്നിരിക്കുന്നതെന്നു രമാദേവി ടീച്ചര്‍ പറയുന്നു. സിപിഎമ്മുകാരനായ വാര്‍ഡ് മെമ്പര്‍ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നതിനാല് ഇനി നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. നെല്‍കൃഷി വിളവെടുപ്പിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: