തൃശൂര്‍: സിപിഎം മേളയായതോടെ തൃശൂര്‍ ചലച്ചിത്രോത്സവം ജനം കയ്യൊഴിഞ്ഞു. ആളില്ലാത്ത കസേരകളെ സാക്ഷിനിര്‍ത്തി ഐഎഫ്എഫ്ടി 2017ന് തുടക്കം. രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കി ചലച്ചിത്രമേളയെ മാറ്റിയതില്‍ ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
രാഷ്ട്രീയ പ്രചരണം ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പ് മൂലം മേളയിലെത്തിയ ചലച്ചിത്രങ്ങള്‍ക്ക് നിലവാരം കുറഞ്ഞെന്ന പരാതിയും ആദ്യദിനത്തില്‍ തന്നെ ഉയര്‍ന്നു. ഇന്നലെ സ്ക്രീനിങ്ങ് ആരംഭിച്ച കൈരളി തീയേറ്ററില്‍ വിരലിലെണ്ണാവുന്നവരാണ് ഡെലിഗേറ്റുകളായി എത്തിയത്. ഇതോടെ വിദ്യാര്‍ത്ഥികളേയും മറ്റും കൊണ്ടുവന്ന് സിനിമ കാണിക്കാനുള്ള പദ്ധതികള്‍ക്ക് സംഘാടകര്‍ ശ്രമം തുടങ്ങി. ഇന്നലെ വൈകീട്ട് ബാനര്‍ജി ക്ലബ്ബ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങിലും നാമമാത്രമായ പങ്കാളിത്തമാണ് ഉണ്ടായത്. വ്യവസായ മന്ത്രി എ.സി.മൊയ്തീന് മേള ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്, പി.എന്‍.ഗോപീകൃഷ്ണന്, മീന ടി.പിള്ള, ടി.വി.ചന്ദ്രന്, കമല്‍, ലെനിന് രാജേന്ദ്രന്, തേറമ്പില്‍ രാമകൃഷ്ണന്, ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആറുമണിക്ക് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും കാണികള്‍ ഇല്ലാതിരുന്നത് മൂലം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമ്പോള്‍ ഏഴുമണിയായി. കമല്‍ ഉള്‍പ്പടെയുള്ളവര്‍ മണിക്കൂറുകളോളം കാത്തുനിന്നു. ആസ്വാദകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകാറുള്ള തൃശൂര്‍ ചലച്ചിത്രമേള ഇക്കുറി ആളൊഴിഞ്ഞ് വിരസമായതിന് പിന്നിലെ പ്രധാനകാരണം അമിത രാഷ്ട്രീയവല്ക്കരണമാണെന്നാണ് ആക്ഷേപം. ദേശീയതയാണ് ചലച്ചിത്രമേളയുടെ പ്രമേയമെങ്കിലും ഈ വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ വളരെ കുറവാണ്. മധ്യേഷ്യയിലേയും കിഴക്കന്‍ യൂറോപ്പിലേയും അഭയാര്‍ത്ഥി പ്രവാഹങ്ങളും രാഷ്ട്രീയ അരക്ഷിതാവസ്ഥകളും പ്രമേയമാക്കുന്ന ചലച്ചിത്രങ്ങളാണ് അധികവും. കേരളത്തില്‍ പല മേളകളിലും പലകുറി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈചിത്രങ്ങള്‍ ഗൗരവസ്വഭാവത്തോടെ മേളക്കെത്തുന്നവരെ നിരാശപ്പെടുത്തുകയാണ്. മലയാളത്തില്‍ നിന്ന് കാര്യമായ ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനില്ല.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മോഹവലയം പോലുള്ള ചില പഴയ ചിത്രങ്ങളാണ് മലയാളത്തിന്റേതായുള്ളത്. അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് സര്‍ഗധനരായ ചിലരുടെ ഷോര്‍ട്ട്ഫിലിമുകളാണ്. എന്നാല്‍ ഇവ പ്രദര്‍ശിപ്പിക്കുന്ന സമയവും സ്ഥലവും അധികൃതര്‍ കൃത്യമായി വ്യക്തമാക്കാത്തത് ആസ്വാദകര്‍ക്ക് വിനയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: