പുതുക്കാട്: കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന കുറുമാലിപ്പുഴയിലെ ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ തടയണ നിര്‍മ്മാണമാരംഭിച്ചു. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പിരിച്ചെടുത്ത തുക കൊണ്ടാണ് താല്ക്കാലികചിറ പണിയുന്നത്. മേഖലയില്‍ ശക്തമായ ശുദ്ധജലക്ഷാമം നേരിടുന്ന സൂര്യഗ്രാമം പ്രദേശത്തിന് ഇത് ആശ്വാസമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പഴയ ചിറയുടെ പകുതി ഉയരം മാത്രമുള്ള തടയണ നേരത്തേ പുഴയിലടിഞ്ഞിട്ടുള്ള മണ്ണുപയോഗിച്ചാണ് പണിയുന്നത്.
തടയണ യാഥാര്‍ത്ഥ്യമാകുന്നതോടെ ഉറാങ്കുളം പദ്ധതിയില്‍ നിന്നുള്ള പമ്പിങ്ങ് പുനരാരംഭിക്കാമെന്നാണ് കരുതുന്നത്. കുണ്ടുകടവ് മുതല്‍ നന്തിപുലം ആറ്റപ്പിള്ളി വരെയുള്ള പ്രദേശങ്ങളിലെ പദ്ധതികള്‍ക്കും തടയണയുടെ ഗുണം ലഭിക്കും. ചിമ്മിനി ഡാമിന്റെ പ്രധാന ജലവിതരണ മാര്‍ഗ്ഗമായ കുറുമാലിപ്പുഴയില്‍ സാധാരണ ഡിസംബര്‍ 15ന് മുന്‍പ് തടയണകള്‍ പൂര്‍ത്തിയാകാറുണ്ട്. ഇത്തവണ ജനുവരി മാസം അവസാനത്തിലും ചിറകള്‍ പൂര്‍ത്തിയാകാതിരുന്നത് വലിയ വരള്‍ച്ചക്കിടയാക്കിയിരുന്നു. കോള്‍ കൃഷി മേഖലയിലെ ആവശ്യവും വരന്തരപ്പിള്ളി മേഖലയിലെ വരള്ച്ചയുമുണ്ടാക്കിയ വലിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ നാല് ചിറകളുടെ പണി പൂര്‍ത്തിയാക്കി. എന്നാല്‍ പുതുക്കാട് പഞ്ചായത്ത് പരിധിയിലെ കുണ്ടുക്കടവിലെ ചിറ നിര്‍മ്മാണം മാത്രം ബാക്കിയായി. മുന്‍ വര്‍ഷങ്ങളിലെപ്പോലെ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാവാതിരുന്നതാണ് കുണ്ടുകടവിന് തിരിച്ചടിയായത്. നേരത്തേയുണ്ടായ തടയണപണിയുടെ സാമ്പത്തിക ബാധ്യതകള്‍ തന്നെ ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നാലു ചിറകള്‍ പൂര്‍ത്തിയാക്കുകയും ചിമ്മിനിഡാം തുറക്കുകയും ചെയ്തിട്ടും കുണ്ടുകടവില്‍ അനിശ്ചിതത്വം തുടര്‍ന്നപ്പോഴാണ് നാട്ടുകാര്‍ തടയണ പണിയാനിറങ്ങിയത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: