ആലപ്പുഴ: രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍രക്ഷാ പതക്ക് കുട്ടനാട് സ്വദേശിക്ക്. മരണാനന്തര ബഹുമതിയായാണ് കാവാലം കുന്നുമ്മ നാല്പ്പതില് വീട്ടില്‍ എന്‍.ബി. സുരേഷിന് സര്‍വോത്തം ജീവന് രക്ഷാപതക്ക് ലഭിച്ചത്.
കേരളത്തില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന ഏക വ്യക്തിയാണ് സുരേഷ്. 2015ല്‍ സൈനിക സേവനത്തിനിടെ അരുണാചല്‍ പ്രദേശിലെ രാജ്യാതിര്‍ത്തിയില്‍ മണ്ണുമലയിടിഞ്ഞുണ്ടായ അപകടത്തിലാണ് സുരേഷ് മരിച്ചത്. ജനറല്‍ റിസര്‍വ് എന്‍ജിനീയറിങ് ഫോഴ്സ് (ആര്‍മി ഗ്രഫ്)ലെ എസ്കവേറ്റര്‍ ഓപ്പറേറ്ററായിരുന്നു സുരേഷ്.
2015 മെയ് എട്ടിന് സൈന്യത്തിന് വേണ്ടി ഭാരത-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം. അപകടത്തിന് ഒരുമാസം മുമ്പ് സുരേഷ് അരുണാചലിലെ 105-ാം നമ്പര്‍ ബെറ്റാലിയനില്‍ ചേര്‍ന്നിരുന്നു. ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഭാര്യ ആശയും ആറുവയസുള്ള ഏക മകന് അമ്പാടിയും ഇനിയും മോചിതരായില്ല.
സുരേഷിന്റെ മാതാവ് ലീലയും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആശയ്ക്ക് ജോലി നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടെ 2016ല്‍ നിയമസഭ തിരഞ്ഞെടുപ്പിന് വന്നതോടെ പിന്നീടുള്ള തുടര്‍ നടപടികള്‍ മുടങ്ങിയതായി ആശ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: