തൊടുപുഴ: മൂവാറ്റുപുഴ- പുനലൂര്‍ ഹൈവേയുടെ വികസനത്തിനായി വസ്തു വിട്ട് നല്‍കിയ വിമുക്തഭടന് വീട്ടിലേയ്‌ക്ക് കയറാന്‍ വഴി ലഭിച്ചു. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലെ ക്ലാര്‍ക്ക് കരിങ്കുന്നം ഭാവനയില്‍ എം.എന്‍.ദിലീപ്കുമാറും കുടുംബവുമാണ് കെഎസ്റ്റിപിയുടെ തന്നിഷ്ടത്തെത്തുടര്‍ന്ന് മാസങ്ങളായി ദുരിതത്തിലായിരുന്നത്. തൊടുപുഴ- പാലാ റോഡിന്റെ വികസനത്തിനുവേണ്ടിയാണ് ഇദ്ദേഹത്തിന്റെ വസ്തു നഷ്ടപ്പെട്ടത്.
അനുവാദം പോലും ചോദിക്കാതെ കെഎസ്റ്റിപി അധികൃതര്‍ രണ്ട് ലക്ഷത്തോളം രൂപ വരുന്ന വസ്തു കയ്യേറുകയായിരുന്നു. വസ്തു പോയാലും പ്രശ്‌നമില്ല റോഡ് നന്നായാല്‍ മതിയെന്ന നിലപാടാണ് ദിലീപ്കുമാര്‍ അന്ന് കൈക്കൊണ്ടത്. വീട്ടിലേക്ക് കയറാന്‍ പാകത്തിന് സംവിധാനം ഒരുക്കി നല്‍കാമെന്ന് അധികൃതര്‍ പറയുകയും ചെയ്തിരുന്നു. നിലവിലുള്ള ഈ ഭാഗം റോഡ് നിര്‍മ്മാണത്തില്‍ 15 അടിയോളം താഴ്ന്ന് പോയി. ഇതുവഴി വീട്ടിലേക്കുള്ള പ്രവേശനം അസാധ്യമാകുകയും ചെയ്തു. റോഡ് നവീകരിച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും വീട്ടിലേക്ക് കയറാന്‍ മാര്‍ഗമില്ലാതെ ദിലീപ് കുമാര്‍ ബുദ്ധിമുട്ടി. കെഎസ്റ്റിപി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കരാറുകാരെ സമീപിച്ചു. അപ്പോഴും നിരാശയായിരുന്നു ഫലം. കഴിഞ്ഞ മാസം 30ന് ജന്മഭൂമി ഇത് വാര്‍ത്തയാക്കിയിരുന്നു. സംഭവം വിവാദമായതോടെ കരാറുകാരന്‍ ഇദ്ദേഹത്തിന് വീട്ടിലേക്ക് കയറാന്‍ പാകത്തിന് നട നിര്‍മ്മിച്ച് നല്‍കി തലയൂരുകയായിരുന്നു.
















