തൃശൂര്‍: കാല്‍വഴുതിവീണ രണ്ടുവയസുകാരനും രക്ഷിക്കാന്‍ എടുത്തുചാടിയ അമ്മയും ഉള്ഭിത്തിയുള്ള കിണറ്റില്‍നിന്നും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 45-50 അടി ആഴവും റിംഗ് താഴ്ത്തി ഉള്‍ഭിത്തി നിര്‍മിച്ചതുമായ കിണറ്റില്‍നിന്നും അത്ഭുതകരമായാണ് അമ്മയും കുഞ്ഞും പോറലേല്‍ക്കാതെ രക്ഷപ്പെട്ടത്. യുവതിയെയും കുഞ്ഞിനെയും പുറത്തെടുക്കാന്‍ സമീപവാസികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഇന്നലെ രാവിലെ 9.10ഓടെ പുഴയ്ക്കല്‍ ആമ്പക്കാട് ജംഗ്ഷനിലാണ് സംഭവം.
ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശികളായ നാഗപുന്നാര-കുമാരി ദമ്പതികളുടെ മകന് ശ്രീനിവാസനാണ് വാടകവീട്ടിലെ കിണറ്റില്‍വീണത്. കളിപ്പാട്ടം വീണുപോയത് കിണറിനോടു ചേര്‍ന്ന പടിയില്‍നിന്നും എത്തിനോക്കുന്നതിനിടെയാണ് കുട്ടിയും വീണത്. അപകടം കണ്ടയുടന്‍ 20കാരിയായ കുമാരിയും കൂടെ ചാടി. ഒരാള്‍ പൊക്കത്തില്‍ മാത്രമാണ് വെള്ളമുള്ളതെങ്കിലും വെള്ളത്തില്മുങ്ങാതിരിക്കാന് അരമണിക്കൂറോളം കുമാരിക്ക് കുഞ്ഞിനെ ഉയര്ത്തിപ്പിടിച്ചുനില്ക്കേണ്ടി വന്നു. ഇതിനിടെ, അമ്മയ്ക്കും കുഞ്ഞിനും പിടിച്ചുനില്ക്കാന് കയര്‍കെട്ടിയ ഗോവണി പുറത്തുനിന്നും ഇറക്കികൊടുത്തു. ഫയര്‍ഫോഴ്സ് എത്തി 10 മിനിറ്റുകള്‍ക്കകം ഇവരെ വലയില്പൊതിഞ്ഞ് പുറത്തെത്തിച്ചു.
പരിക്കുകളില്ലെങ്കിലും അമ്മയെയും കുഞ്ഞിനെയും പ്രാഥമിക ശുശ്രൂഷയ്ക്കായി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ഐസിയുവിലേക്കു മാറ്റി ആറുമണിക്കൂറോളം പ്രത്യേകം നിരീക്ഷിച്ചു.
ശോഭ സിറ്റിയില്‍ നിര്മാണതൊഴിലിനായെത്തിയതാണ് കുടുംബം. സ്റ്റേഷന് ഓഫീസര്‍ എ.എല്‍. ലാസര്‍, അസി. സ്റ്റേഷന് ഓഫീസര്‍ ബല്‍റാം ബാബു, ലീഡിംഗ് ഫയര്മാന് ശരത്ചന്ദ്രബാബു, ഫയര്മാന്മാരായ ശ്രീരാജ്, ഷാജി, ഡ്രൈവര്‍മാരായ രഞ്ജിത് പി. പാപ്പച്ചന്, സന്തോഷ്, ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: