കണ്ണൂര്‍: കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്സണ്ട്രേഷന് ക്യാമ്പുകളായി മാറിയെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് സ്വാശ്രയ മാനേജുമെന്റുകള്‍ക്ക്. വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികളെയോ മാധ്യമങ്ങളെയോ കാണരുതെന്ന നിലപാടാണ് മാനേജുമെന്റുകള്‍ക്ക്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പരാതികള്‍ ആരോടാണ് പറയേണ്ടത്. എല്ലാ കാര്യങ്ങള്‍ക്കും ഭീമമായ പിഴയാണ്. ഷൂ ലെയ്സ് അഴിഞ്ഞാലോ ഷേവ് ചെയ്തില്ലെങ്കില്‍ പോലുമോ പിഴ അടയ്ക്കണം. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫീസ് നിര്‍ണ്ണയിക്കുന്നതിലും അഡ്മിഷനിലുമേ സര്‍ക്കാരിന് നിയന്ത്രണമുള്ളു.
പിന്നിട് ഇത്തരം കോളേജുകളില്‍ എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും നിശ്ചയമില്ല.
സര്‍ക്കാരും മാനേജ്മെന്റുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ എബിവിപിക്ക് വിശ്വാസമില്ല. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച സുതാര്യമാവുകയുള്ളു.
പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന തുടരന്വേഷണവും വിശ്വാസയോഗ്യമല്ല. നെഹറു കോളേജിലെ മൂന്ന് ജീവനക്കാരെ സസ്പെന്റ് ചെയ്തത് ശക്തമായ സമരത്തെത്തുടര്‍ന്നാണ്.
സ്വാശ്രയ കോളേജുകളില്‍ അരക്ഷിതാവസ്തയുണ്ടായിട്ടും ഇടപെടാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുയോ മടിക്കുകയോ ചെയ്യുകയാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുള്പ്പടെ സിപിഎമ്മിന്റെ പല നേതാക്കന്മാരും സ്വാശ്രയ മാനേജ്മെന്റിന്റെ ഭാഗമായതു കൊണ്ടാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്നും നിധീഷ് പറഞ്ഞു.
ദേശീയ സമിതിയംഗം കെ.രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ ടി.വി. പ്രേംസായി, വിഭാഗ് ജോയിന്റ് കണ്‍വീനര്‍ കെ.അനൂപ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: