സ്വന്തം ലേഖകന്‍
അടിമാലി: വനവാസി യുവതിയേയും നവജാത ശിശുവിനേയും ഭര്‍ത്താവ് തല്ലിച്ചതച്ചു. പോലീസും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. അടിമാലി വാളറ പാട്ടയടമ്പ് വനവാസി കോളനിയിലെ വിമല(28)യേയും 14 ദിവസം മാത്രമായ കുഞ്ഞിനേയുമാണ് ഭര്‍ത്താവ് രവി (32) മര്‍ദ്ദിച്ച് വീട്ടില്‍ പൂട്ടിയിട്ടത്. ഇന്നലെ രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം .
മൂന്ന് ദിവസം മുന്‍പാണ് പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വിമല വീട്ടില്‍ എത്തിയത്. ആറാം മാസത്തില്‍ കുഞ്ഞ് ജനിച്ചതിനാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. കുഞ്ഞിനൊപ്പം വിശ്രമിക്കുകയായിരുന്ന വിമലയെ രവി അകാരണമായി തല്ലിച്ചതയ്ക്കുകയായിരുന്നു. മുഖത്തിനാണ് ഗുരുതര പരിക്ക്. പുലര്‍ച്ചെ രവി വീട് പുറത്തുനിന്നും പൂട്ടി. അയല്‍വാസികള്‍ വീട് അടച്ചിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വിമലയെ അവശനിലയില്‍ കണ്ടെത്തിയത്. ഇവര്‍ എത്തിയാണ് വിമലയെയും കുഞ്ഞിനേയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
കുട്ടിയുടെ ദേഹത്തും പരിക്കുണ്ട്. യുവതിയുടെ ആരോഗ്യനില മോശമാണെന്ന് അടിമാലി താലൂക്കാശുപത്രിയിലെ ഡോക്ടര്മ്മാര് പറഞ്ഞു. ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. ഇവരെയും വിമലയ്ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവരുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് രവി ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: