ആര്‍ഷദര്‍ശനപുരസ്‌കാരം മഹാകവി അക്കിത്തത്തിന് സമ്മാനിക്കുന്നു
തൃശൂര്‍: ഋഷിമാരുടെ ജീവിതദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതയുടെ കാതലെന്ന് ഡോ.എം.ലീലാവതി. പര്‍ണശാലയുടെ മുറ്റമടിക്കുന്ന രാജലക്ഷ്മി എന്ന സങ്കല്പമാണ് ആര്‍ഷഭാരതത്തിലുണ്ടായിരുന്നത്.
ഭരണകര്‍ത്താക്കളെപ്പോലും വിനീതവിധേയരാക്കാന്‍ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ ജീവിത ദര്‍ശനമാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ ഉത്തമപ്രതിനിധിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശമാണെന്നും ലീലാവതി കൂട്ടിച്ചേര്‍ത്തു.
കവിത്രയങ്ങള്‍, നാലപ്പാട്ട് നാരായണമേനോന്‍, ജി.ശങ്കരക്കുറുപ്പ്, പി.കുഞ്ഞിരാമന്‍നായര്‍, ബാലാമണിയമ്മ, കുട്ടികൃഷ്ണമാരാര്‍, സുകുമാര്‍ അഴീക്കോട്, പി.കെ.നാരായണഭട്ടതിരി തുടങ്ങിയവരെല്ലാം ആര്‍ഷദര്‍ശനത്തിന്റെ വക്താക്കളായിരുന്നു.കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശനപുരസ്‌കാരം മഹാകവി അക്കിത്തത്തിന് സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.എം.ലീലാവതി. ശ്രീകുമാരന്‍തമ്പി, മാടമ്പ് കുഞ്ഞുകുട്ടന്‍, ആഷാമേനോന്‍, വി.മധുസൂധനന്‍നായര്‍, ജി.പ്രഭ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അസോസിയേഷന്‍ പ്രസിഡണ്ട് സുരേന്ദ്രന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. വേണുഗോപാലമേനോന്‍, കെ.രാധാകൃഷ്ണന്‍നായര്‍, തുടങ്ങിയവരും സംസാരിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
















