പിപി സുമൻ
ആലപ്പുഴ: വിഎസ് പക്ഷക്കാരനെന്ന് മുദ്രകുത്തി പ്രശസ്തചിത്രകാരന്‍ ആലപ്പുഴ കളര്‍കോട് സ്വദേശി ആര്‍ട്ടിസ്റ്റ് പി. പി. സുമനനെ ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. അംഗത്വം നല്‍കി സാംസ്‌ക്കാരിക വകുപ്പ് ഉത്തരവിറക്കിയ ശേഷമാണ് കാരണം പറയാതെ ഒഴിവാക്കി അപമാനിച്ചത്.
ലളിതകലാ അക്കാദമി അംഗമാക്കിയതായി പത്രക്കുറിപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സുമനനെ മാത്രം ഒഴിവാക്കി ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തന്നെ ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സുമനന്‍ ജന്മഭൂമിയോട് പറഞ്ഞു.
ഇടതു സഹയാത്രികന്‍ ആണെങ്കിലും വിഎസ് പക്ഷക്കാരനായതിനാലാണ് തന്നെ ഒഴിവാക്കുകയും സമൂഹമദ്ധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നതെന്ന് ചില സിപിഎം നേതാക്കള്‍ വ്യക്തമാക്കിയെന്നും സുമനന്‍ പറഞ്ഞു.
2006ലും 2011ലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അച്യുതാനന്ദന് സീറ്റ് നിഷേധിക്കാനുള്ള പിണറായി പക്ഷത്തിന്റെ നീക്കങ്ങള്‍ക്കെതിരെ സുമനന്‍ പരസ്യപ്രചാരണങ്ങള്‍ നടത്തിയിരുന്നു.
മന്ത്രി ജി. സുധാകരനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സുമനന്റെ വീടിന് നേരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു. ഇപ്പോഴും അച്യുതാനന്ദനുമായി അടുത്ത സൗഹൃദമാണ് സുമനനുള്ളത്.
ഇതാണ് സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ ചിലരെ ചൊടിപ്പിച്ചത്. അക്കാദമി അംഗത്വം ലഭിച്ചെന്ന് പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സുമനനെ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. അവരോട് എന്തു മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ്.
കലാകാരന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാതോരാതെ പ്രസംഗിക്കുന്നവരാണ് സിപിഎമ്മുകാര്‍. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായി അടുപ്പമുണ്ടെന്ന കാരണത്താല്‍ കലാകാരനെ അവഹേളിക്കുന്ന ഫാസിസമാണ് സിപിഎം കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.
















