അങ്കമാലി: സെ.ജോസഫ്സ് സ്കൂള്‍ ഗ്രൗണ്ടിലെ സ്പ്ലാഷ് പ്രദര്‍ശനവേദിയില്‍ നടന്നുവരുന്ന ചക്കഫെസ്റ്റ് ശ്രദ്ധേയമാകുന്നു. വരിക്കച്ചക്ക കൊണ്ടുള്ള പത്തു കൂട്ടം തൊടുകറികള്‍ സഹിതമുള്ള ”ചക്ക ഊണ്” വേദിയില്‍ ദിവസവും ലഭ്യമാണ്.
വൈവിധ്യം നിറഞ്ഞ ചക്കവിഭവങ്ങളൊരുക്കി ഈ രംഗത്തു പ്രസിദ്ധനായ ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീക്ക് തന്നെയാണ് ഊണ് വിളമ്പുക. ചക്കയും തക്കാളിയും സാമ്പാര്‍ കൂട്ടുകളും ചേര്‍ത്തുള്ള ചക്ക സാമ്പാര്‍, ചക്കപുളിശ്ശേരി, ചക്കപരിപ്പുകറി, ചക്കപെരട്ട്, ചക്കച്ചില്ലി, ചക്കച്ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവയ്ക്കു പുറമെ ഊണിനുള്ള മറ്റു വിഭവങ്ങള്‍ക്കും ചക്കരുചി ഉണ്ടാകും. ഊണിനൊപ്പം മൂന്നു കൂട്ടം ചക്കപായസവും ഉണ്ട്.
വൈകീട്ട് ചായക്കൊപ്പം കഴിക്കാന്‍ ചക്ക പഴംപൊരി, ചക്കബജി, ചക്ക മിക്സ്ചര്‍, ചക്ക അട, ഉള്ളിവട, ചക്ക മഞ്ചൂരി, ചക്കമോദകം, ചക്കമധുരച്ചില്ലി, ചക്ക കട്ലറ്റ് എന്നിങ്ങിനെ കുശാലായ ചക്കവിഭവങ്ങള്‍ തയ്യാറാണ്. നോഹയുടെ പേടകത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ പ്രദര്‍ശനവേദിയില്‍ ചക്കവിഭവങ്ങള്‍ ആസ്വദിക്കാന്‍ അനേകം പേര് എത്തുന്നു. ആപ്ബാറ്റ് അസോസിയേഷനു വേണ്ടി ചെന്നൈ ആസ്ഥാനമായുള്ള പ്രിസം ഇവന്റ്സാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
നോഹയുടെ പേടകരൂപത്തിലുള്ള വേദിയില്‍ അതിനെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ അലങ്കാര മത്സ്യ പ്രദര്‍ശനം, പെറ്റ് ഷോ, അലങ്കാര പക്ഷി/കോഴി/പ്രാവ്/പുഷ്പ പ്രദര്‍ശനം, വാഹന വിപണന മേള, ഗൃഹോപകരണ മേള, കാര്‍ഷിക പുഷ്പമേള, വൈവിധ്യമാര്‍ന്ന ഫുഡ് ഫെസ്റ്റിവല്‍ എന്നിവയാണ് നടന്നുവരുന്നത്.
പൂക്കളിലെ താരമായ ഓര്‍ക്കിഡുകള്‍ മുതല്‍ പൂച്ചെടികളിലെയും ഫലവൃക്ഷത്തൈകളിലെയും അത്യപൂര്‍വ്വ ശേഖരവുമായി നഴ്സറികളും ബോണ്‍സായ് പ്രദര്‍ശനവും വീടുകളില്‍ കുറഞ്ഞ ഇടത്തില്‍ കോഴികളെയും താറാവുകളെയും വളര്‍ത്താവുന്ന കൂടുകള്‍, ജൈവവളങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, കാര്‍ഷിക ഉപകരണങ്ങളും ഉത്പന്നങ്ങളും, പൂന്തോട്ട ഉപകരണങ്ങളും ഉത്പന്നങ്ങളും തുടങ്ങിയവയുമുണ്ട്.
വിദേശയിനം മത്സ്യങ്ങളും കടല്‍ മത്സ്യങ്ങളും നേരിട്ടു ജീവനോടെ കാണാം. പ്രാവ്, പക്ഷി, അലങ്കാര കോഴി, നായവളര്‍ത്തലില്‍ താത്പര്യപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ അപൂര്‍വയിനങ്ങളുടെ പ്രദര്‍ശനവും വില്പനയും ഷോയിലുണ്ട്. ജനുവരി 2 വരെ രാവിലെ 11 മുതല്‍ വൈകീട്ട് എട്ടര മണി വരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: