അഗര്‍ത്തല: ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ നേരിട്ട് നിക്ഷേപിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതി വഴി കേന്ദ്രത്തിന് 36,000 കോടിയോളം രൂപ ലാഭിക്കാന്‍ സാധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍. ഇങ്ങനെ അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് തടയാനും കഴിഞ്ഞു. പണം നല്‍കാനുള്ള ചെലവും കുറഞ്ഞു.
ഡിബിടി പദ്ധതി വഴി രണ്ടു വര്‍ഷത്തിനുള്ളിലാണ് ഇത്രയും തുക ലാഭമുണ്ടാക്കാന്‍ സാധിച്ചതെന്ന് ഡിബിടി മിഷന് ഡയറക്ടര്‍ ജി. എസ് ഷെഖാവത് പറഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍ യോജന, മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് ഉള്‍പ്പടെ കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ള 84 ഓളം പദ്ധതികളുടെ പ്രതിഫലങ്ങള്‍ ഡിബിടി പദ്ധതി വഴിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പദ്ധതി വിഹിതങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ചെലവുകള്‍ ഇല്ലാതായതോടെയാണ് ഇത്രയും തുക ലാഭം നേടാനായത്.
അനര്‍ഹര്‍ ഇവ തട്ടുന്നത് തടയാനുമായി. ബാക്കിയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കൂടി ഡിബിടിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ തുക മിച്ചം പിടിക്കാന്‍ സാധിക്കുമെന്നും ഷെഖാവത് പറഞ്ഞു. പണരഹിത ഇടപാട് എന്ന വിഷയത്തില്‍ ത്രിപുരയില്‍ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ 1200ഓളം പദ്ധതികള്‍ ഡിബിടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ നീരിക്ഷിച്ചുകൊണ്ടിക്കുകയാണ്. അടുത്തുതന്നെ 550 പദ്ധതികള്‍ കൂടി ഡിബിടിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇതിനായി ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തേണ്ടതാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഡിബിടി പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയാണ് മുമ്പിലുള്ളത്. ഇതുവരെ 32 കോടി ആളുകളാണ് ഡിബിടി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: