കണ്ണൂര്‍: ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി തലത്തില്‍ തീരുമാനമെടുക്കുന്നതിന് നടപടി ഉണ്ടാവണമെന്ന് ആവശ്യം. ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഡിഎം എം.മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ജില്ലാതല ജനകീയ കമ്മിറ്റി ആവശ്യമുന്നയിച്ചത്. ജില്ലാതല സമിതി മെമ്പര്‍മാരെയും പഞ്ചായത്ത്തല യോഗങ്ങളില്‍ പങ്കെടുപ്പിക്കണം. മദ്യനിരോധന മാര്‍ഗങ്ങള്‍ കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ ഗ്രാമങ്ങളില്‍ ജനകീയ ഇടപെടലുകള്‍ ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു. യോഗത്തില്‍ എക്‌സൈസ് വകുപ്പ് ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഡിവിഷണല്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടുമാസത്തിനിടെ ജില്ലയില്‍ 247 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കാള്‍ടെക്‌സ് കെഎസ്ആര്‍ടിസി ബസ്റ്റാന്റ് പരിസരത്ത് സന്ധ്യാസമയങ്ങളില്‍ വ്യാപകമായിരുന്ന പരസ്യമദ്യപാനം തുടര്‍ച്ചയായുണ്ടായ ഇടപെടലിലൂടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതായും ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.പഞ്ചായത്തുകളില്‍ ജനകീയ കമ്മിറ്റി യോഗങ്ങളും സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്‌ളാസുകളും നടത്തി വരികയാണ്. ജില്ലയില്‍ ഇതുവരെ 135 ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിച്ച് കഴിഞ്ഞതായും എക്‌സൈസ് വകുപ്പ് അറിയിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.വി.വിശ്വാനാഥന്‍, ഗാന്ധിയനും മദ്യനിരോധന സമിതി അംഗവുമായ കെ.അപ്പനായര്‍, ജനപ്രതിനിധികള്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
















