തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വാഹനയാത്രയെ സംബന്ധിച്ച മുന്നറിയിപ്പുമായി റോഡ് സുരക്ഷാകമ്മീഷണര്‍. അന്യസംസ്ഥാനങ്ങളിലെ അയ്യപ്പഭക്തന്മാര് അലങ്കരിച്ച ഓട്ടോറിക്ഷകളിലും ഗുഡ്സ് വാഹനങ്ങളിലും വരുന്നത് നിയമവിരുദ്ധവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതുമാണെന്ന് റോഡ് സുരക്ഷാകമ്മീഷണറുടെ പത്രക്കുറിപ്പില്‍ പറയുന്നു. ജില്ലാ പെര്‍മിറ്റുകള്‍ മാത്രമുള്ള ഓട്ടോറിക്ഷകളിലും ചരക്കുകള്‍ കയറ്റുന്ന വാഹനങ്ങളിലും അയ്യപ്പന്മാര് യാത്ര ചെയ്യുന്നത് നിയമപരിരക്ഷയില്ലാത്തതാണ്. ഇത്തരം വാഹനങ്ങള്‍ക്ക് അപകടം വരാനുള്ള സാധ്യത കൂടുതലാണ്.
വാഹനങ്ങളിലെ അലങ്കാരങ്ങള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിനാല്‍ അവ അടുത്തേക്കു വരാനും അപകടമുണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച അലങ്കരിച്ച വാഹനത്തിനടുത്തെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു അയ്യപ്പ ഭക്തന് മരിച്ചിരുന്നു. അതിനാല്‍ ഇത്തരം വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി നിയമമനുസരിച്ചുള്ള യാത്രാസംവിധാനം ഉപയോഗപ്പെടുത്തണമെന്നും റോഡ് സുരക്ഷാ കമ്മീഷണര്‍ അഭ്യര്‍ഥിക്കുന്നു. ഇതനുസരിക്കാതെയുള്ള വാഹനങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളും.
മോട്ടോര്‍ ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിക്കാതെയും അനുവദിച്ചതിലേറെ ആള്‍ക്കാരെ ഇരുത്തിയും ഭക്തന്മാര് സഞ്ചരിക്കുന്നത് ഒഴിവാക്കണം. അപകടരഹിതമായ തീര്ഥാടനക്കാലത്തിന് എല്ലാ ഭക്തരും സഹകരിക്കണമെന്നും റോഡ് സുരക്ഷാ കമ്മീഷണര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: