കാലടി: കാലടി ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി പത്രം വളര്‍ത്തുവാന്‍ പൊതു ഖജനാവിലെ പണം ചെലവാക്കിയതില്‍ പ്രതിഷേധമിരമ്പുന്നു. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി പത്രം പഞ്ചായത്തില്‍ നിന്നും പണം ചെലവാക്കിയാണ് വിതരണം ചെയ്തത്. ഇതിനെക്കുറിച്ച് പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ചയോ, തീരുമാനങ്ങളോ ഇല്ല എന്നു പ്രതിപക്ഷ മെമ്പര്‍മാര്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ അറിയാതെ തീരുമാനം ബുക്കില്‍ തിരുകി കയറ്റിയതാവാമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ചോദ്യം ചെയ്യുകയും തീരുമാനമെടുത്തിട്ടുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് ബഹളത്തിലും അടിപിടിയിലും കലാശിച്ചു. സിപിഎം ഭരിക്കുന്ന കാലടി പഞ്ചായത്തിലെ പ്രസിഡന്റ് ജില്ലാ കമ്മറ്റി അംഗമായ അഡ്വ.കെ.തുളസിയാണ്. കഴിഞ്ഞ മാസം പാര്‍ട്ടിയുടെ മുഖ പത്രത്തിന്റെ പ്രചരണത്തിനായി പ്രസിഡന്റും സിപിഎം നേതാക്കളും പഞ്ചായത്തില്‍ പോയി പത്രം ചേര്‍പ്പിക്കുകയും കാലടി ടൗണിലെ പലവ്യാപാരികളേയും പഞ്ചായത്ത് ലൈസന്‍സിന്റെ പേര് പറഞ്ഞ് നിര്‍ബന്ധിച്ച് പത്രം എടുപ്പിച്ചുമിരുന്നു. കഴിഞ്ഞ ജൂണ്‍ 23ന് നടന്ന കമ്മറ്റിയുടെ മിനിസ്റ്റിലാണ് സര്‍ക്കാര്‍ കത്തുകളും, ഉത്തരവുകളും എന്ന അജണ്ടയില്‍ പെടുത്തി 2/18 എന്ന തീരുമാനപ്രകാരം സ്കൂളുകളില്‍ പത്രം വിതരണം ചെയ്യുവാനുള്ള തീരുമാനം രേഖപ്പെടുത്തിയത്. എന്നാല്‍ പഞ്ചായത്ത് പരിധിയിലുള്ള കാലടി ഗവ.എല്‍പി സ്കൂള്‍, ഹരിജന്‍ വെല്‍ഫയര്‍ എല്‍പി സ്കൂള്‍, മാണിക്യമംഗലം എന്‍എസ്എസ് സ്കൂള്‍ എന്നിവിടങ്ങളിലുമാണ് പത്രം വിതരണം ചെയ്യുവാന്‍ തീരുമാനം തിരുകികയറ്റിയത് എന്നാല്‍ ഇവിടങ്ങളില്‍ പത്രവിതരണം ചെയ്യാതെ കാലടി ബ്രഹ്മനന്ദോദയം സ്കൂളിലാണ് പത്രം വിതരണം ചെയ്യുന്നതും പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നടത്തിയതും. പത്രത്തിന്റെ വരിസംഖ്യ ഇനത്തില്‍ 12500 രൂപ പഞ്ചായത്തിന്റെ തനത് അക്കൗണ്ടില്‍ നിന്ന് കൈമാറിയിട്ടുണ്ട്. പത്രം വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ട് എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവ് കണ്ടിട്ടില്ല എന്നാണ് സെക്രട്ടറിയുടെ വിശദീകരണം. പാര്‍ട്ടി പത്രം വളര്‍ത്തുവാനായി പൊതുഖജനാവിലെ പണം ഉപയോഗിച്ചത് അന്വേഷിക്കണമെന്നും ചെലവാക്കിയ പണം തിരികെ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: