ദുഷിച്ച വ്യവസ്ഥിതിെയ പ്രതിരോധിച്ച് വിജയം നേടാന്‍ പ്രാപ്തയാകുന്ന നായികയെയാണ് കാളി എന്ന പുരാവൃത്തം അവതരിപ്പിക്കുന്നത്. ഇതില്‍ കാളി നേടുന്ന വിജയം ഓരോ മനുഷ്യന്റെയും സ്വപ്‌നസാക്ഷാല്‍ക്കാരം കൂടിയാണ്. ”സൂക്ഷ്മ നിരീക്ഷണത്തില്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ തുടക്കത്തിലെ ‘ഡിമം’ എന്ന നാടകരൂപവുമായി മുടിയേറ്റിന് സാമ്യമുണ്ട്” എന്നാണ് മുടിയേറ്റ് കാവുനാടകം എന്ന കൃതിയില്‍ ഡോ. ആര്‍. ശ്രീകുമാര്‍ നിരീക്ഷിക്കുന്നത്. ലക്ഷണം നിരത്തി അദ്ദേഹമത് യുക്തിയുക്തം സ്ഥാപിക്കുന്നുമുണ്ട്.
മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളോടനുബന്ധിച്ച് ആണ്ടുതോറും വ്രതശുദ്ധിയോടെ നടത്തിവരാറുള്ള ജനകീയ അനുഷ്ഠാന മഹോത്‌സവമാണ് പടയണി. കൊട്ടിയും പാടിയും തുള്ളിയും മെയ്യും മനവും മറന്ന് തട്ടകം മുഴുവന്‍ പങ്കാളികളാവുന്ന ഈ അനുഷ്ഠാനം തീണ്ടലും തൊടീലും ഇല്ലാതിരുന്ന സമത്വാധിഷ്ഠിത ഗ്രാമീണ സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.
ദേവീകോപം ഇല്ലാതാക്കി ശക്തിസ്വരൂപിണിയായ ദേവിയിലെ മാതൃസ്‌നേഹത്തെ വീണ്ടെുക്കാനുള്ള ആഘോഷങ്ങളാണ് പടയണിയിലൂടെ നടത്തുന്നത്. ദാരികവധത്തിനുശേഷം രക്തദാഹിയും ഉഗ്രരൂപിണിയുമായി മാറുന്ന കാളിയുടെ തനിസ്വരൂപം തന്നെയാണ് നിണഭൈരവിക്കോലം. അന്‍പത്തിയൊന്നോ നൂറ്റിയൊന്നോ കവുങ്ങിന്‍ പാളകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭൈരവിക്കോലമാണ് പടയണിയിലെ ഏറ്റവും വലിയ കോലം. കളമെഴുത്തും പാട്ടും, കോലം കെട്ടിയാടല്‍ ഒക്കെയായി നടത്തുന്ന ഈ അനുഷ്ഠാനകലയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നു.
വടക്കന്‍ ജില്ലകളിലെ ക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയായ തെയ്യങ്ങളിലും ഭഗവതിത്തെയ്യങ്ങളെ അവതരിപ്പിക്കുന്നതിന് പിന്നില്‍ അമ്മ ദേവതാ സങ്കല്‍പത്തിന്റെ അടിവേരുകള്‍ കാണാം. രണ്ടുതരം തോറ്റം പാട്ടുകളുള്ളതില്‍ ഒന്ന് കേരളത്തിലാകെ കാളിപൂജയുടെ ഭാഗമായി അവതരിപ്പിച്ചുവരുന്ന ഭഗവതിപ്പാട്ടുകളാണ്. ഭദ്രകാളിത്തെയ്യം (ഭഗവതിത്തോറ്റം) പാനത്തോറ്റം, ദാരികവധം തോറ്റം, കണ്ണകിതോറ്റം തുടങ്ങിയവയൊക്കെ തോറ്റംപാട്ടുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. തെയ്യം പുറപ്പെടുന്നതിന്റെ തലേന്നു രാത്രി അവതരിപ്പിക്കുന്ന തോറ്റംപാട്ടുകളില്‍ ദേവതയെ വരവിളിച്ച് ചരിത്രം പാടി കേള്‍പ്പിച്ച് ആവാഹിക്കുന്നു. സ്‌തോത്രം എന്നതിന്റെ തത്ഭവമായ തോറ്റത്തിന് സ്തുതി എന്നര്‍ത്ഥം. തോവുക, സൃഷ്ടിക്കുക എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന തോറ്റം പാട്ടുകളില്‍ വന്ദനശ്ലോകങ്ങളും തെയ്യത്തിന്റെ രൂപവര്‍ണനയും കഥാവിവരണവും കാണാനാവുന്നു. നാടും നഗരവും സമൃദ്ധമാക്കി ജനങ്ങളെ സേവിക്കാനുള്ള പ്രാര്‍ത്ഥനയാണ് ഇവിടെ കാണുന്നത്.
പ്രപഞച സംവിധാനത്തിന് പിന്നിലെ ഏകാത്മക ശക്തിയായി മാതൃഭാവത്തെ ദര്‍ശിക്കുന്ന ശാക്തേയ സങ്കല്‍പം ഭാരതീയ സംസ്‌കാരത്തിന്റെ ഈടുവയ്‌പായിരുന്നല്ലോ. എല്ലാറ്റിനും മുകൡ മാതൃത്വത്തിന്റെ മഹനീയത ദര്‍ശിക്കാന്‍ കഴിയുന്ന ഈ കലകളുടെ ആസ്വാദനം എല്ലാറ്റിനെയും താന്‍ തന്നെയായി കാണുവാനും, ഒന്നിനെയും വെറുക്കാതെ എല്ലാറ്റിന്റെയും നന്മക്കായി സ്വയം സമര്‍പ്പിക്കുവാനുള്ള അദമ്യപ്രേരണ വളര്‍ത്തിയെടുക്കാനുമാവുന്നു.
കേരളത്തിന്റെ മാതൃദേവതാ സങ്കല്‍പത്തിന്റെ വൈവിധ്യവും സങ്കീര്‍ണതയും ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകൡലെ മുഖ്യ അനുഷ്ഠാനമായ പടയണിയിലെ ‘മറുത’ കോലത്തിലെ മറുത വസൂരിയുടെയും മറ്റു മഹാവ്യാധികളുടെയും അധിദേവതയായി ജനമനസ്സില്‍ നിറയുന്നു. തിരുവനന്തപുരം ജില്ലയിെല കാളിയൂട്ട്, വള്ളുവനാടന്‍ കാവുകളില്‍ അരങ്ങേറുന്ന പൂതനും തിറയും, അമ്മയ്‌ക്കായി നടത്തിവരുന്ന കാളിയാട്ടം, വള്ളുവനാട്ടിലെ ഭദ്രകാളിയാട്ടം എന്നുകൂടി അറിയപ്പെടുന്ന ദാരികവധം, ഓണാട്ടുകരയിലെ ഉത്‌സവമായ മുടിയെടുപ്പ്, മലപ്പുറം, പാലക്കാട് ജില്ലകളിലായി നാടോടി നാടകമായ മലവാഴിയാട്ടം (മലവായി ആട്ടം), ദേശഭഗവതിക്ക് മറ്റെല്ലാ ദേവിമാരെക്കാളും പ്രാധാന്യം നല്‍കി പാലക്കാട് ജില്ലയിലെ തെക്കു കിഴക്കന്‍ മേഖലകളില്‍ അരങ്ങേറുന്ന കണ്യര്‍കളി തുടങ്ങിയവയൊക്കെ മാതൃദേവതാഭാവമാര്‍ന്നു വിലസുന്ന ദേവീചൈതന്യത്തോടുള്ള ഭയഭക്തിയാണ് വെളിവാക്കുന്നത്.
















