കണ്ണൂര്‍: ഇനിയീ നാട്ടില്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ഒരാളും കൊല്ലപ്പെടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് വാളാങ്കിച്ചാലില്‍ ശാന്തിയാത്ര നടന്നു. മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സമാധാനയോഗ തീരുമാന പ്രകാരമാണ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ എല്ലാ കക്ഷിനേതാക്കളും നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുത്ത ശാന്തിയാത്ര നടന്നത്. കോട്ടയം രാജാസ് ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ശാന്തിയാത്ര വാളങ്കിച്ചാലില്‍ സമാപിച്ചു.
അക്രമസംഭവങ്ങള്‍ നാടിന്റെ വികസന സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്‌ത്തുകയാണെന്നും ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ശാന്തിയാത്ര ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സ്വസ്ഥമായി പഠിക്കാനും വീട്ടുകാര്‍ക്ക് സൈ്വരമായി കിടന്നുറങ്ങാനും ജനങ്ങള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് അക്രമസംഭവങ്ങള്‍ ഇല്ലാതാക്കുന്നത്. ഇവ ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനമാണ് ശാന്തിയാത്ര മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ചെറുന്യൂനപക്ഷം മാത്രമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ബാക്കിവരുന്ന ബഹുഭൂരിപക്ഷത്തിന്റെ മൗനം അവര്‍ക്ക് പ്രോല്‍സാഹനമാവുകയാണെന്ന് ജില്ലാ പോലിസ് മേധാവി സഞ്ജയ്‌കുമാര്‍ ഗുരുദിന്‍ അഭിപ്രായപ്പെട്ടു. അക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ മൗനം ഭഞ്ജിച്ചുതുടങ്ങിയെന്നതിന് തെളിവാണ് ഇവിടെ നടന്ന ശാന്തിയാത്രയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, മുന്‍ എംഎല്‍എ കെ.കെ.നാരായണന്‍, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, മമ്പറം ദിവാകരന്‍, സി.പി.മുരളി, എ.പി.പുരുഷോത്തമന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, ആര്‍.കെ.ഗിരിധരന്‍, കെ.കെ.രാജന്‍, കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സംസാരിച്ച മുഴുവന്‍ പേരും നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ന് വൈകിട്ട് നാലിന് പിണറായിയിലും ശാന്തിയാത്ര നടക്കും. പിണറായി കമ്പനിമൊട്ടയില്‍ നിന്നാരംഭിച്ച് പിണറായി ടൗണില്‍ സമാപിക്കും.
















