ബുദ്ധിശക്തിയുടെ നിലവാരം വളരെ കുറഞ്ഞ പല കുട്ടികളും അസാധാരണമായ വൈഭവങ്ങള്‍ പ്രകടമാക്കുന്ന സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ലോകപ്രശസ്തനായ ന്യൂറോസയന്റിസ്റ്റ് വി.എസ്.രാമചന്ദ്രന്‍ നല്‍കുന്ന പല ഉദാഹരണങ്ങളും വിസ്മയാവഹമാണ്. സാധാരണ ബുദ്ധിശക്തിയുടെ പ്രത്യേകതരം പ്രകടനങ്ങളാണ് ഇത്തരം പ്രത്യേക കഴിവുകള്‍ എന്ന അഭിപ്രായത്തെ അദ്ദേഹം നിരാകരിക്കുന്നു. ബുദ്ധിമാന്ദ്യം പ്രകടമാക്കുന്ന പലരുടെയും ഉദാഹരണങ്ങളിലൂടെ പതിമൂന്ന് വയസ്സുള്ള ടോം എന്ന അന്ധബാലന് അതിവിസ്മയാവഹമാംവിധം പിയാനോ വായിക്കുവാനുള്ള കഴിവിനെക്കുറിച്ച് രാമചന്ദ്രന് പറയാനുള്ളതിതാണ്: ”അബോധതലത്തില്‍നിന്ന് ഉത്തേജിപ്പിക്കപ്പെടുന്ന ഒരു ഉപാധിയെന്നപോലെയും, പ്രകൃതി അവളുടെ വിശിഷ്ടരത്‌നങ്ങള്‍ സംഭരിച്ചുവച്ച് ഇഷ്ടമുള്ള അവസരങ്ങളിലൊക്കെ പുറത്തേയ്‌ക്കെടുക്കുന്ന ഒരു ശൂന്യമായ സംഭരണിയെന്നപ്പോലെയും ആണെന്ന് തോന്നുന്നു അയാളുടെ മനസ്സിന്റെ പ്രവര്‍ത്തനം.”
ആധുനിക പ്രതിഭയായ വി.എസ്. രാമചന്ദ്രന്റെ ഈ അഭിപ്രായം. പുരാതനമായ പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങളുടെ വെളിച്ചത്തില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രത്യേകിച്ച് യോഗസൂത്രങ്ങളിലെ നാലാം അധ്യായമായ ‘കൈവല്യപാദ’ത്തിലെ ‘ജാത്യന്തരപരിണാമഃ പ്രകൃത്യപൂരാത്’ എന്ന രണ്ടാം സൂത്രം വെളിവാക്കുന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍. ഒരു വര്‍ഗത്തില്‍ നിന്നോ വസ്തുവില്‍നിന്നോ മറ്റൊരു അവസ്ഥയിലേക്കുള്ള പരിണാമം സംഭവിക്കുന്നത് അവയില്‍ പ്രകൃത്യാ ലീനമായിരിക്കുന്ന സാധ്യതകളാലാണ് എന്നാണ് ഇവിടെ വെളിവാകുന്നത്. രണ്ടു വാക്കുകളില്‍ ഒരു വലിയ ശാസ്ത്രപ്രബന്ധമാണ് ഇവിടെ ഉള്‍ക്കൊള്ളുന്നത്. അനന്തവൈഭവങ്ങളുടെ കേദാരമാണ് പ്രകൃതി എന്നാണ് പതഞ്ജലി മഹര്‍ഷി പറയുന്ന്. അക്കാര്യം തന്നെയല്ലേ ഈ ആധുനിക നാഡീവ്യൂഹ ശാസ്ത്രവിദഗ്‌ദ്ധന്‍ ഇവിടെ അനുമാനിക്കുന്നതും!
ആല്‍ഫ്രഡ് വാലസ് സൂചിപ്പിക്കുന്നതും പുരാതനകാലത്തുതന്നെ മനുഷ്യമസ്തിഷ്‌കത്തില്‍ നിക്ഷിപ്തമായിരുന്നതുമായ കഴിവുകള്‍ ഭാരതത്തിലെ മഹാമനീഷികളായ അന്വേഷകര്‍ സാക്ഷാല്‍ക്കരിച്ചിരുന്നുവെന്നത് ആര്‍ക്കും വ്യക്തമാകുന്നതാണ്. അവര്‍ ആറ്റംബോംബോ ജെറ്റുവിമാനങ്ങളോ മൊബൈല്‍ ഫോണോ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും സംഗീതരാഗങ്ങള്‍ ഉതിര്‍ക്കുന്ന കല്‍ത്തൂണുകള്‍ക്കും, മനുഷ്യഭാവങ്ങള്‍ ലാഘവത്തോടെ പ്രകടിപ്പിക്കുന്ന കരിങ്കല്‍ പ്രതിമകള്‍ക്കും രൂപം നല്‍കിയവരും, യോഗശാസ്ത്രം, ജ്യോതിശാസ്ത്രം, ആയുര്‍വേദം, നൃത്തശാസ്ത്രം അതിശയകരമായ വാസ്തുനിര്‍മാണരീതികള്‍, പിരമിഡുകള്‍ ഇവയൊക്കെയും ഭാവന ചെയ്തവരും ആവിഷ്‌കരിച്ചതുമായ അവര്‍ ഇന്നത്തെ സാങ്കേതിക ശാസ്ത്രജ്ഞരില്‍നിന്ന് ഒട്ടും പിന്നിലായിരുന്നില്ല. ലോകരഹസ്യങ്ങള്‍ കണ്ടെത്തുന്നതില്‍ മുന്നിലുണ്ടായിരുന്നു. ”യോഗോ ജ്ഞാനം തഥാ സാംഖ്യം വിദ്യാഃ ശില്‍പാദി കര്‍മച വേദാഃ ശാസ്ത്രാണി വിജ്ഞാനമേതത് സര്‍വംജനാര്‍ദ്ദനാത്” എന്ന ശ്രീവിഷ്ണുസഹസ്രനാ മസ്‌തോത്രത്തിലെ ഫലശ്രുതിയിലെ വാക്യം ആഴത്തിലുള്ള ശാസ്ത്രതത്വം വെളിവാക്കുന്നു. മനസ്സു തുറന്നുവച്ച് അന്വേഷിക്കുന്നവര്‍ക്ക് പുരാതനാന്വേഷകരുടെ അദ്ഭുതകരമായ ജ്ഞാനമേഖലകളും വൈഭവങ്ങളും കണ്ടെത്താന്‍ കഴിയും. പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും അകവും പുറവും കണ്ടെത്തിയവര്‍ അവരിലുണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
മസ്തിഷ്‌ക മേഖലകളുടെ പരസ്പരബന്ധങ്ങളെക്കുറിച്ചും ചില ഭാഗങ്ങള്‍ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി പ്രകടമാക്കുന്ന വൈഭവങ്ങളെക്കുറിച്ചും വി.എസ്.രാമചന്ദ്രന്‍ പറയുന്നു. മസ്തിഷ്‌കത്തില്‍ പുതിയതായി സംഭവിക്കുന്ന ചില റി വൈറിങ്ങിന്റെ ഫലമായി പ്രത്യേക സാധ്യതകളും കഴിവുകളും ആവിഷ്‌കരിക്കുവാനിടയുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഉദാഹരണമായി, ചിത്രരചനയിലും മറ്റും ഒരു വാസനയുമില്ലാതിരുന്നവര്‍ പൊടുന്നനെ ചിത്രകാരന്മാരായി പരിവര്‍ത്തനം ചെയ്യുന്ന കാര്യം. ഇതൊക്കെ സൂചിപ്പിക്കുന്നത് പ്രപഞ്ചാവിഷ്‌കാരവും ജീവജാലങ്ങളുടെ കഴിവുകളുമെല്ലാം വിഷ്ണുസഹസ്രനാമത്തിലും ദേവീഭാഗവതത്തിലും മറ്റും വെളിവാക്കപ്പെടുന്നതുപോലെ പരമമായ ഉണ്മയില്‍ ലീനമായിരിക്കുന്നുവെന്നതല്ലേ? അവ സ്വീകരിച്ചു പ്രകടമാക്കുകയല്ലേ മസ്തിഷ്‌കം?
മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പലപ്പോഴും നിഗൂഢമാംവിധം വിസ്മയാവഹമായ ഫലങ്ങള്‍ ഉളവാക്കുന്നതെങ്ങനെയെന്ന് വാസ്തവത്തില്‍ പ്രവചിക്കുവാന്‍ കഴിയുകയില്ലെന്ന് വി.എസ്. രാമചന്ദ്രന്‍ പറയുന്നു. ജീവപരിണാമത്തിന് കാരണമായ പ്രകൃതിനിര്‍ധാരണ തത്വത്തെക്കുറിച്ച് അതിന്റെ പ്രയോക്താക്കളായ ഡാര്‍വിന്റെയും വാലസിന്റെയും നിരീക്ഷണങ്ങളെ വിശദമായി അപഗ്രഥിച്ചശേഷം വി.എസ്. രാമചന്ദ്രന്‍ എത്തിച്ചേരുന്ന നിഗമനം ഇതാണ്: ”മസ്തിഷ്‌കം അതിന്റെ ഒരു പ്രത്യേക വികാസഘട്ടത്തിലെത്തിച്ചേര്‍ന്നതോടെ പ്രകൃതിനിര്‍ധാരണമാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത പുതിയതും അപ്രതീക്ഷിതവുമായ പ്രവണതകളും സ്വഭാവങ്ങളും അതില്‍ ആവിര്‍ഭവിച്ചിരിക്കാം.”
പ്രത്യേക കഴിവുകള്‍ ജന്മനാ ഉള്ളവരെയും യുക്തിപൂര്‍വമായ യോഗപരിശീലനത്തിലൂടെ മസ്തിഷ്‌ക സാധ്യതകളെ ഉണര്‍ത്തി അവ നേടുന്നവരെയും കുറിച്ച് പതഞ്ജലിയുടെ യോഗസൂത്രങ്ങളില്‍ പറയുന്നുണ്ട്.
















