ലോകപ്രസിദ്ധ ന്യൂറോ സയന്റിസ്റ്റായ വി.എസ്. രാമചന്ദ്രന്റെ ‘ഫാന്റംസ് ഇന്‍ ദ ബ്രെയിന്‍’ എന്ന പുസ്തകത്തിലെ ഒന്‍പതാം അധ്യായത്തില്‍ ദൈവസങ്കല്‍പത്തോട് മനുഷ്യനുള്ള ആഭിമുഖ്യത്തെയും, അതും മനുഷ്യമസ്തിഷ്‌കത്തിലെ ചെറിയ കോശസമൂഹമായ ലിംബിക് വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെയും സംബന്ധിച്ചു നടത്തുന്ന പഠനത്തില്‍ ഇതിനു നിദാനമായ ജനിതകഘടകം അഥവാ ഗോഡ് മൊഡ്യൂള്‍ മസ്തിഷ്‌കത്തിലുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. മസ്തിഷ്‌കം സംബന്ധിച്ച പല പ്രശ്‌നങ്ങളെയും കുറിച്ച് നേരിട്ടുള്ള നിരീക്ഷണങ്ങളില്‍നിന്ന് രാമചന്ദ്രന്‍ ഇതെക്കുറിച്ചു പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്: ”ഏതായാലും,
ദൈവസങ്കല്‍പത്തോട് മനുഷ്യനുള്ള ആഭിമുഖ്യത്തിന് കാരണമായ എന്തെങ്കിലുമൊരു ജനിതകഘടകം ഉണ്ടോ എന്നറിയാന്‍ നമുക്കിനിയും ബഹുദൂരം പോകണമെങ്കിലും, ദൈവത്തെയും ആധ്യാത്മികതയെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായിത്തന്നെ പരിഗണിച്ചു തുടങ്ങാവുന്നതാണ് എന്ന വസ്തുത എന്നെ സംബന്ധിച്ചിടത്തോളം ഉത്തേജനാത്മകമാണ്.”
കൈവിരലുകള്‍, കാല്‍വിരലുകള്‍ എന്നിവയുടെ ആവിര്‍ഭാവം മാത്രമല്ല മനസ്സിന്റെ ചില ആദിദശകങ്ങള്‍പോലും പ്രകൃതിനിര്‍ദ്ധാരണ തത്വത്തിലൂടെ വിശദീകരിക്കാന്‍ കഴിയുമെങ്കിലും ഗണിതപരമായ കഴിവ്, ഗാനചാതുരി എന്നിവയൊക്കെ അന്ധമായ യാദൃച്ഛികതയില്‍ നിന്നുദിച്ചവയല്ല എന്ന പരിണാമ ശാസത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്റെ സഹഗവേഷകനായിരുന്ന ആല്‍ഫ്രഡ് വാലസിന്റെ നിലപാടിലേക്ക് രാമചന്ദ്രന്‍ വിരല്‍ചൂണ്ടുന്നു. മനുഷ്യമസ്തിഷ്‌കം രൂപം പ്രാപിച്ചതോടെ പ്രകൃതിനിര്‍ദ്ധാരണതത്വത്തെ അതിലംഘിക്കുന്ന ശക്തി അതിന് കൈവന്നതായി വാലസ് പറയുന്നു. തുടര്‍ന്ന്, ഭാഷയും എഴുത്തും ഉള്‍ക്കൊള്ളുന്ന സംസ്‌കാരം തലമുറകളിലേക്ക് പകര്‍ന്നത് ജീനുകളിലൂടെയല്ല, മനസ്സില്‍നിന്നും മനസ്സിലേക്കാണെന്ന കാര്യം അദ്ദേഹം വെളിവാക്കുന്നു. ഈ രീതിയില്‍ മനുഷ്യനില്‍ നടന്ന സാംസ്‌കാരിക വികാസം പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ അതേവരെ നടന്ന ശാരീരികമായ ഘടനാവ്യതിയാനങ്ങളെ അപ്രസക്തമാക്കിയെന്നും അദ്ദേഹം പറയുന്നു.
മനുഷ്യനില്‍ കാണപ്പെടുന്ന പല വൈഭവങ്ങള്‍ക്ക് അന്ധമായ യാദൃച്ഛികത വിശദീകരണമാകുന്നില്ലെന്ന് വാലസ് പറയുന്നു. ആദിമമനുഷ്യസ്ഥിതിയില്‍ ലീനമായിരിക്കുന്ന പ്രജ്ഞാവൈഭവ സാധ്യത എന്നൊരു ഘടകത്തിലേക്ക് മതവിശ്വാസിയല്ലെങ്കിലും ആത്മീയാവബോധമുള്ള അദ്ദേഹം വിരല്‍ചൂണ്ടുന്നു. വനത്തില്‍ കഴിയുന്ന, സാക്ഷരതയുടെ ലാഞ്ചനപോലുമില്ലാത്ത ഒരു ആദിവാസി സമൂഹത്തില്‍നിന്ന് ഒരു കുട്ടിയ്‌ക്കൊ, നാല്‍പതിനായിരം വര്‍ഷം മുന്‍പ് മനുഷ്യവര്‍ഗത്തിന്റെ ആദിപൂര്‍വകനായി ജീവിച്ചിരുന്ന ക്രോ-മാഗ്നൊണ്‍ കുട്ടികളിലൊരാള്‍ക്കുപോലുമോ ആധുനിക പബ്ലിക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കിയാല്‍ ആ വിദ്യാഭ്യാസം ആര്‍ജിക്കുന്ന കാര്യത്തില്‍ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍നിന്ന് അവര്‍ക്ക് വലിയ വ്യത്യാസം ഉണ്ടാകുകയില്ലെന്ന് രാമചന്ദ്രന്‍ പറയുന്നു.
ഇത്തരം പ്രജ്ഞാ വൈഭവസാധ്യത മനുഷ്യമസ്തിഷ്‌കത്തിന്റെ ആവിര്‍ഭാവം മുതലേ അതില്‍ ലീനമായിട്ടുണ്ടെന്നാണ് വാലസിന്റെ അഭിപ്രായം. എന്നാല്‍ പ്രകൃതിനിര്‍ധാരണതത്വത്തിന്റെ യാന്ത്രികമായ പ്രവര്‍ത്തനത്തില്‍ ഇങ്ങനെയൊരു അതിവിദൂരഭാവിയിലെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന ഘടനാവിശേഷം പ്രകൃതിനിര്‍ധാരണത്തിലൂടെ നേരത്തെ കൈവരാനുള്ള പ്രകൃതിസമ്മര്‍ദ്ദം അന്ന് എങ്ങനെയുണ്ടായി എന്ന ചോദ്യം രാമചന്ദ്രന്‍ ഇവിടെ ഉന്നയിക്കുന്നു.
രാമചന്ദ്രന്‍ പറയുന്നു: ”ഇവിടെയാണ് ഒരു പ്രശ്‌നം. അന്ന് ആവശ്യമില്ലാത്ത ഒരു ഉപാധി നേരത്തെതന്നെ ആവിര്‍ഭവിച്ചിരിക്കുന്നു. എന്നാല്‍ നമുക്കറിയാം പരിണാമഗതിക്ക് ദീര്‍ഘദൃഷ്ടിയില്ലെന്ന്!
വാലസ് ഈ പ്രഹേളികയുമായി കുറെ അധികം മല്ലിട്ടെന്ന് രാമചന്ദ്രന്‍ പറയുന്നു അദ്ദേഹം വാലസിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നു: ”ആധുനിക എഴുത്തുകാര്‍ മനുഷ്യന്റെ നീണ്ട പ്രാചീനകാലത്തെ അംഗീകരിക്കുന്നുവെങ്കിലും അവരിലധികംപേരും ബൗദ്ധികതയ്‌ക്ക് ഇക്കാലത്തില്‍ സംഭവിച്ച വികാസപരമായ കാര്യങ്ങളെ മാത്രമാണ് പ്രകാശിപ്പിക്കുന്നതെന്നത് വിചിത്രമായ ഒരു വസ്തുതതന്നെയാണ്. എന്നാല്‍ ചരിത്രാതീതകാലങ്ങളില്‍, നമുക്കുള്ളതുപോലെ തന്നെ മാനസികമായ കഴിവുകളുള്ളവര്‍ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യതയെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ലെന്നു തന്നെ പറയണം.”
ഈ കാര്യം അംഗീകരിച്ചുകൊണ്ട് രാമചന്ദ്രന്‍ പറയുന്നത്, ഹോമോ സാപ്പിയന്‍സ് എന്നറിയപ്പെടുന്ന നമ്മുടെ പൂര്‍വികരായി നാല്‍പതിനായിരത്തില്‍പ്പരം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യരുടെയും ക്രോ-മാഗ്നൊണ്‍ മനുഷ്യരുടെയും മസ്തിഷ്‌കങ്ങള്‍ നമ്മുടെതിനേക്കാള്‍ വലുതായിരുന്നുവെന്നും അവരില്‍ ലീനമായിരുന്ന പ്രജ്ഞാവൈഭവസാധ്യത നമ്മെപ്പോലെയോ നമ്മെക്കാളേറെയോ ആയിരുന്നിരിക്കണമെന്നുമാണ്.
അപ്പോള്‍ ഈ വൈഭവസാധ്യതകള്‍ ചരിത്രാതീത മനുഷ്യമസ്തിഷ്‌കത്തില്‍ ലീനമായിരുന്നിട്ടും കഴിഞ്ഞ ഒരായിരം വര്‍ഷമായി മാത്രം അവ പ്രകാശിതമാകാനുള്ള കാരണം ദൈവേച്ഛയാണെന്നാണ് വാലസിന്റെ അഭിപ്രായമെന്ന് രാമചന്ദ്രന്‍ പറയുന്നു. ”മനുഷ്യസ്വഭാവം വികസിച്ചതില്‍ അതിനതീതമായ മറ്റൊരു പ്രജ്ഞയുടെ ഇടപെടല്‍ ഉണ്ടായിരുന്നിരിക്കണം” എന്ന് വാലസ് കരുതിയതായി അദ്ദേഹം പറയുന്നു.
ഇവിടെയാണ് വാലസ് ഡാര്‍വിനില്‍നിന്ന് വ്യത്യസ്തനാകുന്നതെന്ന് രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. നേരെമറിച്ച് ഡാര്‍വിനാകട്ടെ, മനുഷ്യമനസ്സിന്റെ നിഗൂഢമായ പ്രവണതകള്‍ ഉള്‍പ്പെടെയുള്ളതെല്ലാം പരമോന്നത ദിവ്യസത്തയുടെ ആവശ്യമില്ലാതെ, പ്രകൃതി നിര്‍ധാരണത്തിലൂടെ വിശദീകരിക്കാമെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു.
വാലസ് ഉന്നയിക്കുന്ന പ്രവേളികയെ ആധുനിക ജീവശാസ്ത്രജ്ഞന്മാര്‍ എങ്ങനെയാണ് നേരിടുന്നതെന്ന് വിശകലനം ചെയ്തുകൊണ്ട് വി.എസ്.രാമചന്ദ്രന്‍ വിവിധ വീക്ഷണകോണുകള്‍ അവതരിപ്പിക്കുന്നു.
പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തിലൂടെ ജീവസംബന്ധമായ എല്ലാ ആവിഷ്‌കാരങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ഉറച്ചുനിന്ന ഡാര്‍വിന്‍ അദ്ദേഹത്തിന്റെ ജീവിതസായാഹ്നത്തില്‍ ജീവിതമൂല്യങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്തു. തനിക്ക് നഷ്ടപ്പെടാനിടയായ സാംസ്‌കാരിക വാസനകളെ ഓര്‍മിപ്പിച്ചുകൊണ്ട് ജീവചരിത്രത്തില്‍ അദ്ദേഹം എഴുതി: ”ഉദാത്തമായ ഈ സര്‍ഗവാസനകളുടെ കൈവിട്ടുപോകല്‍ എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്റെ മനസ്സ് കാര്യവിവരങ്ങളുടെ വിപുലമായ ശേഖരത്തില്‍നിന്ന് ചില പൊതുനിയമങ്ങള്‍ തിരുകിയെടുക്കുന്ന യന്ത്രമായിപ്പോയതുപോലെ എനിക്ക് തോന്നുന്നു.
ഉദാത്തമായ വാസനകള്‍ക്കു നിദാനമായ മസ്തിഷ്‌കഭാഗങ്ങള്‍ മാത്രം ഇങ്ങനെ ശുഷ്‌കിച്ചു പോകാനിടയായതെങ്ങനെയെന്ന് എനിക്ക് വ്യക്തമാകുന്നില്ല. ഈ അഭിരുചികളുടെ നഷ്ടം ജീവിതത്തില്‍ ലഭിക്കുന്ന ആനന്ദത്തിന്റെ നഷ്ടംതന്നെയാണ്. മാത്രമല്ല, അത് നമ്മുടെ വൈകാരികവശത്തെ ദുര്‍ബലമാക്കി ബുദ്ധിക്കും സാന്മാര്‍ഗിക സ്വഭാവത്തിനും വിപല്‍ക്കരമായിത്തീരുകയും ചെയ്യും.” വീണ്ടും ജീവിക്കാനുള്ള അവസരം ലഭിക്കുമെങ്കില്‍ ഈ കഴിവ് വികസിപ്പിക്കുവാനായിരിക്കും തന്റെ ശ്രമമെന്നും അദ്ദേഹം പറയുന്നു.
മസ്തിഷ്‌കത്തിന്റെ മഹത്തായ സാധ്യതകളെ ശുഷ്‌കിപ്പിച്ച് സ്വയം യന്ത്രമായി മാറുന്ന പ്രവണതയാണ് മനുഷ്യന്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത്.
















