തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് ഒളിമ്പ്യനും മറ്റൊരു രാജ്യാന്തര താരവും കേരളം വിടുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ മനം മടുത്ത് ഒളിമ്പ്യന്‍ അനില്‍ഡ തോമസും രാജ്യാന്തരതാരം അനു രാഘവനുമാണ് കേരളം വിടുന്നത്. സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുവര്‍ഷം പിന്നിട്ടു. ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇനിയും വഞ്ചിതരാകാന്‍ തയ്യാറാല്ലെന്ന് ഇരുവരും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇരുവര്‍ക്കും വനംവകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ജോലി നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഉറപ്പുനല്‍കി രണ്ടുവര്‍ഷമായിട്ടും ഒരനക്കവും ഉണ്ടായില്ല. വാഗ്ദാനം നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഭരണം മാറി ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പാഴ്വാക്കുകള്ക്കായി കാത്തിരിക്കാതെ സംസ്ഥാനം വിടാന്‍ ഇരുവരും തീരുമാനിച്ചത്.
വനംവകുപ്പിലെ യൂണിയന് നേതാക്കളാണ് ഇവരുടെ നിയമനം തടസ്സപ്പെടുത്തുന്നതെന്നും പറയപ്പെടുന്നു. അനില്‍ഡയ്ക്കും അനുവിനും നിയമനം നല്‍കുന്നതിനെതിരെ യൂണിയന് നേതാക്കള്‍ മേലധികാരികളെ കണ്ട് എതിര്‍പ്പറിയിച്ചിട്ടുണ്ട്. ദേശീയ ഗെയിംസില്‍ അനില്‍ഡയും അനുവും രണ്ടുവീതം സ്വര്‍ണവും ഒരോ വെള്ളിയും നേടിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. സര്‍ക്കാരിന്റെ വാക്കുവിശ്വസിച്ച് ഇരുവരും തേടിവന്ന പല നല്ല അവസരങ്ങളും പാഴാക്കി. ഇനിയും അത് തുടര്‍ന്നാല്‍ തങ്ങളുടെ കായികഭാവിക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് ഇരുവരും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: