അമ്പലപ്പുഴ: സംസ്ഥാനം സമ്പൂര്‍ണ്ണ വെളിയിട നിര്‍മ്മാര്‍ജനമായെന്ന പ്രഖ്യാപനം തട്ടിപ്പ്. കക്കൂസ് ഇല്ലാത്ത ആയിരകണക്കിന് നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പൊതുസ്ഥലം തന്നെ ആശ്രയം. കേരളം സമ്പൂര്‍ണ്ണ വെളിയിടമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കക്കൂസ് ഇല്ലാത്ത കുടുംബങ്ങള്‍ ആശങ്കയിലാണ്.
കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ ഇനി പണം സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്. കേന്ദ്ര സര്‍ക്കാര്‍ കക്കൂസ് നിര്‍മ്മിച്ചു നല്‍കാന്‍ അനുവദിച്ച പണം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടതു വലത് രാഷ്‌ട്രീയ നേതാക്കള്‍ വീതംവച്ചതോടെ അര്‍ഹരായവര്‍ തീര്‍ത്തും അവഗണിക്കപ്പെടുകയായിരുന്നു. അമ്പലപ്പുഴ ബ്ലോക്കില്‍ തൊള്ളായിരത്തി മുപ്പത്തിരണ്ട് ശൗചാലയങ്ങള്‍ അനുവദിച്ചിട്ടും ഇതില്‍ പകുതിയില്‍ ഏറെയും അര്‍ഹത ഇല്ലാത്തവര്‍ക്ക് മാത്രമാണ് ലഭിച്ചത്.
പഞ്ചായത്തുകളുടെ ഉള്‍പ്രദേശങ്ങളില്‍ ശൗചാലയം ഇല്ലാത്ത കുടുംബങ്ങള്‍ നരകയാതനയിലാണ് ജീവിതം തള്ളി നീക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും, വൃദ്ധജനങ്ങളും താമസിക്കുന്ന കുടുംബങ്ങളാണ് പലപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെടുന്നത്.
കക്കൂസ് ഇല്ലാത്തതിനെ തുടര്‍ന്ന് നെല്‍പാടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളും, വേലി മറകളും അശ്രയമാക്കിയ നൂറുകണക്കിന് കുടുംബങ്ങളാണ് മന്ത്രി ജി. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ ഉള്ളത്.
ഇത്തരം സാഹചര്യം നിലനില്‍ക്കേയാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ സര്‍വ്വേ ആരംഭിച്ചത്. എന്നാല്‍ രാഷ്‌ട്രീയ തല്പര്യത്തിനു വഴങ്ങി ഇവര്‍ നടത്തിയ അഴിമതിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണമായത്.
കക്കൂസുകള്‍ ഇല്ലാത്ത കുടുംബങ്ങളെ അപഹാസ്യരാക്കുന്നതിനു തുല്യമാണ് മുഖ്യമന്ത്രി നടത്തിയ സമ്പൂര്‍ണ്ണ വെളിയിട നിര്‍മ്മാര്‍ജന പ്രഖ്യപനമെന്നാണ് ആക്ഷേപം ഉയരുന്നത്.
















