കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള സിപിഎം ഗൂഡനീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.
ക്ഷേത്രത്തിനും ഉപദേശകസമിതിക്കും എതിരെ വ്യാജവാര്‍ത്ത നല്‍കിയ സിപിഎമ്മിന്റേയും ദേശാഭിമാനിയുടേയും നടപടിക്കെതിരെ വ്യാഴാഴ്ച ക്ഷേത്രത്തില്‍ കൂടിയ ഉപദേശകസമിതിയോഗം ശക്തമായ പ്രതിഷേധം രേഖപെടുത്തി. ക്ഷേത്രത്തെ വിവാദത്തില്‍പെടുത്തി അപകീര്‍ത്തിപെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിശ്വഹിന്ദുപരിഷത്തും ഹിന്ദുഐക്യവേദിയും ആവശ്യപ്പെട്ടു.
സാധാരണ ക്ഷേത്രമായിരുന്ന കിഴക്കേകര ക്ഷേത്രത്തെ മഹാഗണപതിക്ഷേത്രമാക്കിയതിന് പിന്നില്‍ അനേകം ഭക്തജനങ്ങളുടെ ദീര്‍ഘകാലത്തെ പ്രയത്‌നത്തിന്റെ ഫലമാണ്. അതിന് നേതൃത്വം നല്‍കിയവരില്‍ മുന്‍നിര സ്ഥാനത്താണ് ദീര്‍ഘകാലം ഉപദേശകസമിതിയുടെ ചുമതല വഹിക്കുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത ആര്‍.ദിവാകരന്റെ സ്ഥാനം. ഇദ്ദേഹത്തെ അപകീര്‍ത്തിപെടുത്താന്‍ വേണ്ടി ഉപദേശകസമിതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നല്‍കിയ കള്ളവാര്‍ത്തക്ക് എതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മുന്‍ഭരണസമിതി വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധസൂചകമായി ക്ഷേത്രത്തില്‍ കൂടിയ അംഗങ്ങള്‍ സിപിഎമ്മിനെ ഉപദേശകസമിതിയിലേക്ക് തെരഞ്ഞെടുത്തു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ദേവസ്വം ബോര്‍ഡ് തന്നെ ഇത് നിഷേധിക്കുന്നു. കൃത്യമായി വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കാത്ത സമിതി തുടരാന്‍ അനുവദിക്കാറില്ലന്ന് മാത്രമല്ല പുതിയ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ കഴിഞ്ഞ സമിതി കണക്കുകള്‍ അവതരിപ്പിച്ച് ബോര്‍ഡിന്റെ സമ്മതം വാങ്ങണം. കൃത്യമായും സത്യസന്ധമായുമാണ് ഗണപതിക്ഷേത്രത്തിലെ ഉപദേശകസമിതിയുടെ പ്രവര്‍ത്തനമെന്ന് ബോര്‍ഡിന്റെ ഉന്നതരും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ഭരണസമിതി ഒഴിയാന്‍ സമ്മതം ഒരു മാസം മുന്‍പേ ബോര്‍ഡിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നത്. ക്ഷേത്രത്തെ രാഷ്‌ട്രയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് രണ്ട് പാനലുകള്‍ വന്നപ്പോള്‍ മത്സരിക്കാന്‍ എത്തിയവരുടെ രാഷ്‌ട്രീയം നോക്കാതെ സമവായത്തിലൂടെ കമ്മറ്റിയെ തെരഞ്ഞെടുത്തത്. എന്നാല്‍ അതിനുശേഷം സിപിഎം അധികാരം പിടിച്ചു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതും മുന്‍ഭരണസമിതികളെ ആക്ഷേപിക്കുന്നതിനും പിന്നില്‍ സിപിഎമ്മിന്റെ ഗൂഢനീക്കമാണന്ന് ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. ക്ഷേത്രത്തെ വിവാദത്തില്‍പെടുത്തി തകര്‍ക്കാനാണ് ശ്രമിക്കുന്നത്. 13 പേരുള്ള സമിതിയില്‍ അഞ്ചുപേര്‍ വിചാരിച്ചാല്‍ എങ്ങനെ കമ്മിറ്റി പിടിക്കാന്‍ കഴിയുമെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപദേശകസമിതി ഇതിനെതിരെ ഒറ്റകെട്ടായി രംഗത്തെത്തി. തങ്ങളുടെ അറിവോടയല്ല വാര്‍ത്ത വന്നതെന്നും തെറ്റായ വാര്‍ത്ത വന്നതില്‍ ഖേദമുണ്ടന്നും പ്രസിഡന്റ് ഗോപകുമാര്‍ യോഗത്തില്‍ അറിയിച്ചു.
സെക്രട്ടറി അഡ്വ.ഡി.അനില്‍കുമാര്‍, വൈസ്പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍, പി.പ്രസന്നന്‍, ചെങ്ങറ സുരേന്ദ്രന്‍, വിനായക അജിത്കുമാര്‍, കൊച്ചുപാറക്കല്‍ അനില്‍കുമാര്‍, മുകളുവിള അനില്‍കുമാര്‍, തേമ്പ്ര വേണുഗോപാല്‍, ജി.പുഷ്പകുമാര്‍, വിവേക് ഉജ്വല്‍ഭാരതി, സുരേഷ്‌കുമാര്‍, മനോഹരന്‍, എന്നിവര്‍ സംസാരിച്ചു.
ക്ഷേത്രത്തെ വിവാദത്തില്‍പെടുത്താലുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന് വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍പെടാത്ത സമൂഹത്തില്‍ മാന്യമായ സ്ഥാനമുള്ള വ്യക്തികളെ അപകീര്‍ത്തിപെടുത്തുന്ന ശൈലിയാണ് ഇവിടെയും സിപിഎം പിന്തുടരുന്നത്. ക്ഷേത്രങ്ങളെ വിവാദത്തില്‍പെടുത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















