കണ്ണൂര്‍: തലശ്ശേരിയിലെ അമൃത കോളേജില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് അനധികൃതമായി പ്രമോഷനും ശമ്പള വര്‍ധനവും നേടിയെടുത്ത സംഭവത്തില്‍ തുടരന്വേഷണത്തിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിസ്സഹകരിക്കുന്നതായി ആരോപണം. തങ്ങളുടെ സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാരുടെത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും സ്ഥാപന ഉടമകള്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്താനോ നടപടിയോടുക്കാനോ വിമുഖത കാണിക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് തലശ്ശേരിയിലെ അമൃത കോളേജ് ഉടമ പിണറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, ബിസിനസ്സ് പങ്കാളി തിരുവനന്തപുരത്തെ ടിന്റു ബി ഷാജി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഏറെ ഗൗരവമുള്ള കേസില്‍ ലോക്കല്‍ പോലീസ് തികഞ്ഞ അലംഭാവം കാട്ടുന്നതായി ആരോപണം ഉയര്‍ന്ന് കഴിഞ്ഞു. എല്‍ഐസിയുടെ കോഴിക്കോട് ഡിവിഷനില്‍ മാത്രം ഏകദേശം നൂറ്റി അന്‍പതോളം പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട് ഡിവിഷനു കീഴില്‍ ഇരുപത്തിയഞ്ച് ബ്രാഞ്ച് ഓഫീസുകളാണുള്ളത്. ഇതു പോലെ തന്നെ നിരവധി ദേശസാല്‍കൃത ബാങ്കുകളലിലും പ്രമോഷനു വേണ്ടി വ്യാജ ര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അന്വേഷണത്തെ സ്വാധീനിക്കുന്നതിന് വേണ്ടി ഉന്നത രാഷ്‌ട്രീയക്കാര്‍ ഇടപെടുന്നതായി തുടക്കം മുതല്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരി വെക്കും വിധമാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഇനി തുടരന്വേഷണമൊന്നും നടക്കില്ലെന്ന് ചില ജീവനക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ റിമാന്റിലായ പ്രതികളില്‍ രണ്ട് പേരും ജാമ്യത്തിലിറങ്ങിയതും അന്വേഷണത്തെ സ്വാധീനിക്കും. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉന്നത രാഷ്‌ട്രീയക്കാര്‍ വരെ ഇടപെടാന്‍ സാധ്യതയുള്ള കേസിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വരാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന ആവശ്യവും ശക്തമാണ്.
















