ആലപ്പുഴ: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ അന്യജില്ലകളില്‍ നിന്ന് താറാവുകളെ ആലപ്പുഴയില്‍ ഒരിടത്തും ഇറക്കരുതെന്ന് ജില്ല കളക്ടര്‍ വീണ എന്‍. മാധവന്‍ അറിയിച്ചു. രാത്രികാലത്തുള്‍പ്പടെ പട്രോളിങ് ശക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും പുറത്തുനിന്നുള്ള താറാവുകളെ ഇറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. കാവാലം, ചെന്നിത്തല തുടങ്ങിയ മേഖലകളില്‍ പുറമെ നിന്ന് കൂട്ടത്തോടെ താറാവുകളെ കൊണ്ടിറക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. നിരീക്ഷണസമതി നിത്യവും ജില്ല കളക്ടറെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കുന്നുണ്ട്.
താറാവുകളെ കടത്തുന്നതിന് നിയന്ത്രണം ഉള്ള സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നുള്ള താറാവുകളെ ജില്ലയില്‍ ഇറക്കുന്നതു മൂലം അവയ്‌ക്ക് രോഗബാധയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം കര്‍ഷകനായിരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നിരീക്ഷണത്തിന് ആവശ്യമെങ്കില്‍് കൂടുതല്‍ ജീവനക്കാരെ രംഗത്തിറക്കാന്‍ ജില്ല കളക്ടര്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ജില്ലയില്‍ രോഗബാധയെത്തുടര്‍ന്ന് ചത്ത 1,662 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. പള്ളിപ്പാട്-237, ചെന്നിത്തല-38, ചമ്പക്കുളം-621, പുളിങ്കുന്ന്-251, എടത്വ-515 എണ്ണത്തെയാണ് ഇത്തരത്തില്‍ സംസ്‌കരിച്ചത്.
രോഗം കണ്ടെത്തിയ 70,679 താറാവുകളെ കൂട്ടത്തോടെ വിവിധ സ്ഥലങ്ങളില്‍ കൊന്ന് സംസ്‌കരിച്ചു. രോഗലക്ഷണം കണ്ട താറാവുള്‍പ്പെടുന്ന പറ്റത്തെ അപ്പാടെയാണ് ദ്രുതകര്‍മസേന സംസ്‌കരിച്ചത്. പള്ളിപ്പാട്-3,185, ചെന്നിത്തല-37,102, ചമ്പക്കുളം-14,794, എടത്വ-15,598 എണ്ണത്തെ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊന്ന് സംസ്‌കരിച്ചു. ചെന്നിത്തലയിലെ ഒരു താറാവ് വളര്‍ത്തുകേന്ദ്രത്തിലുണ്ടായിരുന്ന 55,015 മുട്ടകള്‍ നശിപ്പിച്ചു. കൂടാതെ 1,200 കിലോ തീറ്റയും നശിപ്പിച്ചതില്‍പ്പെടുന്നു.
















