കണ്ണൂര്‍: ചാലാട് ധര്‍മ്മശാസ്താ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളയ്‌ക്കിടെ സിപിഎം സംഘം പോലീസിനെ അക്രമിച്ചു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്രമത്തില്‍ എഎസ്‌ഐയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂന്ന് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. പോലീസുകാരെ അക്രമിച്ച സിപിഎം സംഘം പോലീസ് ജീപ്പും അടിച്ചു തകര്‍ത്തിരുന്നു. ഗാനമേള നടക്കുന്ന സ്ഥലത്ത് മദ്യപിച്ച് ബഹളംവെച്ച സിപിഎമ്മുകാരായ യുവാക്കളോട് ബഹളം അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതോടെ അക്രമി സംഘം പോലീസിനെതിരെ തിരിയുകയായിരുന്നു. ഇതോടെ വാനിലുണ്ടായിരുന്ന കെഎപിക്കാര്‍ക്കു നേരെ ഭീഷണിയുമായി രംഗത്തെത്തി. അക്രമികളില്‍ ചിലര്‍ കെഎപിക്കാരെ ക്രൂരമായി അക്രമിച്ചു. അക്രമികളെ ഭയന്ന് കെഎപിക്കാരായ പോലീസുകാര്‍ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് അക്രമികളില്‍ ചിലരെ പോലീസ് വാനില്‍ കയറ്റാന്‍ പോലീസ് ശ്രമിച്ചതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അക്രമിച്ച സംഘം എഎസ്‌ഐ ജയപ്രകാശിനെ (48) ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കല്ലുകൊണ്ടും മരത്തടികൊണ്ടും ആയുധങ്ങള്‍ക്കൊണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നു.കയ്യുടെ എല്ലുകള്‍ തകര്‍ന്ന അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിനീയര്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍ (44),ലക്ഷ്മണന്(46) എന്നിവര്‍ക്കും അഡീഷണല്‍ എസ്‌ഐ രാഘവനും അക്രമത്തില്‍ പരിക്കേറ്റു. പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചെങ്കിലും അക്രമികളായ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വീണ്ടും അക്രമം നടത്തുകയായിരുന്നു. പോലീസ് ജീപ്പിന്റെ ചില്ലും വയര്‍ലെസും തല്ലിത്തകര്‍ത്തു. അക്രമികളുടെ അഴിഞ്ഞാട്ടം ഉത്സവപറമ്പില്‍ ഏറെനേരം പരിഭ്രാന്തി പരത്തി. ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, സിഐ വേണുഗോപാല്‍ എന്നിവര്‍ സ്ഥലത്തെത്തി ഇന്നലെ അന്വേഷണം നടത്തി. അക്രമവുമായി ബന്ധപ്പെട്ട് നിരപരാധികളായ മറ്റ് പാര്‍ട്ടികളില്‍പ്പെട്ട നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
സിപിഎമ്മിന്റെ ഇല്ലിക്കുന്ന് ,ചാലാട് നായിക്കോളനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം ക്രിമിനല്‍ സംഘമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ചാലാട്ടെ കുന്നത്ത് പാവൂര്‍ കരിങ്കാളി ക്ഷേത്രത്തിലും സിപിഎം സംഘം അക്രമം നടത്തിയിരുന്നു. കോലധാരിയെ കല്ലെറിഞ്ഞ സംഭവവുമുണ്ടായിരുന്നു. ചാലാട് ക്ഷേത്രോത്സവത്തിനിടയില്‍ നടന്ന സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം മേഖലയില്‍ ഉയര്‍ന്നിട്ടുണ്ട്.















