തൃശൂര്‍: കോണ്‍ഗ്രസ് സീനിയര്‍ നേതാവും മുന്‍മന്ത്രിയും മുന്‍ സംസ്ഥാന ട്രഷററുമായ സി.എന്‍. ബാലകൃഷ്ണനെതിരേ തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍. ജനാധിപത്യ ഐ ഗ്രൂപ്പ് എന്ന പേരിലാണ് എഴുതി തയാറാക്കിയ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തന്റെ ഗ്രൂപ്പിന്റെ ശക്തി പ്രകടിപ്പിച്ച് ഡിസിസി പ്രസിഡണ്ടു സ്ഥാനം കൈക്കലാക്കാന്‍ ഐ ഗ്രൂപ്പു പ്രവര്‍ത്തകരുടെ ഇന്നു നടത്താനിരുന്ന സമ്മേളനം നേതാക്കളുടെ താക്കീതുകളെത്തുടര്ന്ന് സി.എന്‍. ബാലകൃഷ്ണനും കൂട്ടരും റദ്ദാക്കിയിരുന്നു.
ബാലകൃഷ്ണന്റെ നിലപാടുകള്‍ക്കെതിരേ ഐ ഗ്രൂപ്പില്‍ എതിര്‍പ്പ് ശക്തമായിരിക്കേയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോടികള്‍ കമ്മീഷന് വാങ്ങി വിജിലന്‍സ് അന്വേഷണം നേരിടുന്ന സി.എന്‍. ബാലകൃഷ്ണനെ ഒറ്റപ്പെടുത്തുക, വയോധികനും അധികാരമോഹിയുമായ അഴിമതി വീരനെ ഒറ്റപ്പെടുത്തുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.
വീണ്ടും ഡിസിസി പ്രസിഡണ്ടാകണമെന്നും പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കണമെന്നുമുള്ള പിടിവാശിക്കെതിരേ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ഏതാനും മാസമായി കലാപക്കൊടി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാനസികാവസ്ഥയുള്ള നേതാക്കളും പ്രവര്‍ത്തകരും ഐ ഗ്രൂപ്പിന്റെ പുതിയ ഐക്യവേദി രൂപപ്പെടുത്തുന്ന അവസ്ഥയിലാണു കാര്യങ്ങള്‍. സി.എന്‍. ബാലകൃഷ്ണനോടൊപ്പം മനപ്പൊരുത്തമില്ലാതെ നിലകൊള്ളുന്ന നേതാക്കളും പ്രവര്‍ത്തകരും വൈകാതെ തങ്ങള്‍ക്കൊപ്പം കൈകോര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
നേതാക്കളായ ജോസഫ് ചാലിശേരി, എം.പി. ഭാസ്കരന് നായര്‍, ടി.വി. ചന്ദ്രമോഹന്, സി.എന്‍. ഗോവിന്ദന്‍കുട്ടി, ഐ.പി. പോള്‍, ജോസ് വള്ളൂര്‍ തുടങ്ങിയവരാണ് സി.എന്‍. ബാലകൃഷ്ണനോടൊപ്പമുള്ളത്. ഇവരില്‍ മിക്കവരും സിഎന്നിന്റെ നിലപാടുകളോടു മാനസികമായി കടുത്ത വിയോജിപ്പുള്ളവരാണ്. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് അടക്കമുള്ള നേതാക്കള്‍ പരസ്യമായി രംഗത്തു വന്നിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പദ്മജ വേണുഗോപാല്‍, അഡ്വ. വി. ബാലറാം, ടി.യു. രാധാകൃഷ്ണന്, എം.പി. വിന്‍സെന്റ്, അഡ്വ. ഷാജി കോടങ്കണ്ടത്ത് തുടങ്ങിയ നേതാക്കളും ഇവരോടൊപ്പമുള്ള പ്രവര്‍ത്തകരും പരസ്യമായ നിലപാടെടുത്തവരാണ്. പാര്‍ട്ടിയില്‍ അധ്വാനിക്കുന്നവര്‍ക്ക് അവസരം നല്‍കാതേയും പ്രവര്‍ത്തിക്കാനെത്തുന്നവരെ ധാര്‍ഷ്ട്യത്തോടെ ശകാരിച്ച് ഓടിക്കുകയും ചെയ്യുന്ന രീതി പാര്‍ട്ടിയെ തകര്‍ക്കുകയേയുള്ളൂവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ചാരുകസേരയില്‍ മലര്ന്നുകിടക്കുന്നവരുടെ കാലു തിരുമ്പുകയും അവര്‍ക്കു കൂലി കൊടുക്കലുമല്ല പൊതുപ്രവര്‍ത്തനമെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു. ഇതേസമയം, സി.എന്‍. ബാലകൃഷ്ണനെതിരേ പോസ്റ്റര്‍ പതിച്ചിരിക്കുന്നതു സി.എന്‍. വിരുദ്ധ ഐ ഗ്രൂപ്പുകാരാണെന്നു കരുതുന്നില്ലെന്നാണ് ആ പക്ഷത്തുള്ള നേതാക്കള്‍ പറയുന്നത്. പോസ്റ്ററുകള്‍ മറ്റാരുടേയോ കൗശലമാകാമെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: