കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന സിപിഎം ജില്ലാ സെക്രട്ടറി പിജയരാജന്റെ പ്രസ്ഥാവന അപഹാസ്യമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 1969 മുതല്‍ 2016 വരെ ജില്ലയില്‍ നടന്ന കൊലപാതകത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാകും. എണ്‍പത്തിമൂന്നു സ്വയംസേവകരെയാണ് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ പരിക്കേറ്റ് കൈകാലുകള്‍ നഷ്ടപ്പെട്ട് ജീവച്ഛവമായി ജീവിക്കുന്നവര്‍ ഇതിലേറെയാണ്. സിപിഎമ്മിന്റെ പ്രധാന നേതാക്കന്‍മാരില്ലാതെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ സമാധാന യോഗം കേവലം പ്രഹസനമാണെന്ന് ബിജെപി അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണയായി സിപിഎം ജില്ലാ സെക്രട്ടറി തന്നെയാണ് സമാധാന യോഗങ്ങളില്‍ പങ്കെടുക്കാറ്. ഇതിന് വ്യത്യസ്തമായ നിലപാടാണ് കഴിഞ്ഞ ദിവസമുണ്ടായത്. സിപിഎമ്മിന്റേത് പാര്‍ട്ടി തീരുമാനങ്ങളാണെന്നും വ്യക്തിപരമല്ലെന്നുമാണ് സമാധാന യോഗത്തില്‍ പങ്കെടുത്ത സിപിഎം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ സമാധാന യോഗത്തില്‍ കലക്ടര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളോട് സിപിഎം നേതാക്കള്‍ പൂര്‍ണ്ണമായും യോജിച്ചെങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് പി.ജയരാജന്‍ സ്വീകരിച്ചിരിക്കുന്നത്. സമാധാനയോഗത്തില്‍ പങ്കെടുത്തവരുടെ വാക്കുകള്‍ക്ക് വിലയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. സിപിഎം നിലപാട് ആശങ്കാ ജനകമാണെന്നും നേതാക്കള്‍ പറഞ്ഞു.
പോലീസിന്റെ പക്ഷപാതപരമായ നിലപാടുകളോട് ബിജെപിക്ക് എതിര്‍പ്പുണ്ട്. സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പോലീസ് നിലപാട് തിരുത്തപ്പെടേണ്ടതാണ്. ചെറുവാഞ്ചേരിയില്‍ സിപിഎം നേതാവ് അശോകന്റെ വീടിന് നേരെ നടന്ന അക്രമത്തില്‍ നിക്ഷ്പക്ഷമായ അന്വേഷമം ആവശ്യമാണ്. അക്രമം നടത്തി ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സംശയത്തിന്റെ കണികയെങ്കിലുമുണ്ടെങ്കില്‍ പോലീസിന് കേസെടുക്കാവുന്നതാണ്. സാധാരണയായി എ.അശോകന്റെ വീട്ട് മുറ്റത്ത് രണ്ട് കാറുകളുണ്ടാകാറുണ്ട്. എന്നാല്‍ സംഭവ ദിവസം രണ്ട് വാഹനങ്ങളും നേരത്തെ തന്നെ മാറ്റിയിരുന്നു. അശോകന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ അക്രമത്തിന്റെ യഥാര്‍ത്ഥചിത്രം വ്യക്തമാകും. ജില്ലയില്‍ സിപിഎം അക്രമത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ നഷ്ടം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ സമാധാന യോഗം വിളിക്കണമെന്നതായിരുന്നു ബിജെപി നിപാട്. എന്നാല്‍ പ്രസ്തുത തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത് ജില്ലയില്‍ ശാശ്വത സമാധാനം കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെയാണ്. ഏത് തരത്തിലുള്ള സമാധാന യോഗത്തിനും ബിജെപി തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു.
















